Jan 3, 2015

698 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 698

ഹേയോപാദേയദൃഷ്ടി ദ്വേ യസ്യ ക്ഷീണേ ഹി തസ്യ വൈ
ക്രിയത്യാഗേന കോര്‍ത്ഥ: സ്യാത്ക്രിയാസംശ്രയണേന വാ (6.2/199/2)
രാമന്‍ ചോദിച്ചു: ഈ മഹര്‍ഷിവര്യന്മാര്‍ ആത്മജ്ഞാനാനന്ദനിമഗ്നരായി ഇരിക്കുകയാണല്ലോ. അവരെന്തുകൊണ്ടാണ് അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാത്തത്?
വസിഷ്ഠന്‍ പറഞ്ഞു: “ഇത് അഭികാമ്യം, ഇത് അനഭികാമ്യം എന്നിങ്ങനെ കര്‍മ്മങ്ങളെ അവര്‍ തരം തിരിച്ചിട്ടില്ല. അതിനാല്‍ അവരെസംബന്ധിച്ചിടത്തോളം, കര്‍മ്മവും കര്‍മ്മനിരാസവും, രണ്ടും സാരലേശമില്ലാത്ത കാര്യങ്ങളാണ്.”
അതിനാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ അവര്‍ സമുചിതമായിത്തന്നെ ചെയ്തു തീര്‍ക്കുന്നു. രാമാ, ജീവനുള്ളിടത്തോളം കാലം ദേഹം നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമല്ലോ. അത് തുടര്‍ന്നുകൊള്ളട്ടെ. എന്തിനാണതിനെതിരെ നാം ആഗ്രഹിക്കുന്നത്? എന്തായാലും ചില കാര്യങ്ങള്‍ ചെയ്തേ പറ്റൂ എന്നുണ്ടെങ്കില്‍ എന്തുകൊണ്ടത് ഭംഗിയായി ചെയുതുകൂടാ? തെളിഞ്ഞുനിര്‍മ്മലമായ ഹൃദയത്തോട് കൂടി സമതയില്‍ ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം ഉചിതമായിരിക്കും. അതില്‍ ഒരിക്കലും തെറ്റുണ്ടാവുകയില്ല.

രാമാ നമ്മുടെയിടയില്‍ത്തന്നെ തെറ്റായ കര്‍മ്മങ്ങള്‍ ചെയ്യുന്ന പലരുമുണ്ട്. അവരില്‍ ചിലര്‍ ജ്ഞാനികളുമാണ്. ചിലര്‍ ഗൃഹസ്ഥരാണ്, എന്നാലവര്‍ ആസക്തിയേതും കൂടാതെ ജീവിക്കുന്നു. ചിലര്‍ നിന്നെപ്പോലെ രാജര്‍ഷികളാണ്. അവര്‍ ആസക്തിയേതും കൂടാതെ, മനോവികലതയൊന്നും ബാധിക്കാതെ  അവരവരുടെ രാജധര്‍മ്മങ്ങള്‍ ഭംഗിയായി ചെയ്യുന്നവരാണ്. മറ്റു ചിലരുണ്ട്. അവര്‍ വേദശാസ്ത്രാധിഷ്ടിതമായ കര്‍മ്മങ്ങളും ആചാരങ്ങളും  അനുഷ്ടിക്കുന്നവരാണ്.
  
ഇനിയും ചിലര്‍ ഇശ്വരനില്‍ ശ്രദ്ധാഭക്തിയോടെ ധ്യാനത്തിലും സ്വധര്‍മ്മപരിപാലനത്തിലും മുഴുകിയിരിക്കുന്നു. ചിലര്‍ എല്ലാമെല്ലാം മനസാ സംത്യജിച്ചശേഷം അജ്ഞാനികളെപ്പോലെ ജീവിതം നയിക്കുന്നു. പലവിധ ലൌകീക കര്‍മ്മങ്ങളിലും മുഴുകുന്നു. ചിലര്‍ കൊടുംകാടുകളില്‍ കഠിനമായ തപശ്ചര്യകളില്‍ ഏര്‍പ്പെട്ടുകഴിയുന്നു. ചിലര്‍ പുണ്യതീര്‍ത്ഥങ്ങളില്‍ താമസിക്കുന്നു. ഇനിയും ചിലര്‍ വിദൂരദേശങ്ങളില്‍ അലഞ്ഞു നടന്ന് തന്നിലെ ഇഷ്ടാനിഷ്ടങ്ങളെ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ശ്രമിക്കുന്നു. 
    
ചിലര്‍ സദാ സഞ്ചാരികളായി അലയുന്നു. ചിലര്‍ അവരവരുടെ സ്വധര്‍മ്മങ്ങളെ ഉപേക്ഷിച്ചു നടക്കുന്നുവെങ്കിലും അവരെ പൂജിക്കാന്‍ ആളുകളുണ്ട്. ചിലര്‍ ജ്ഞാനികളായും മറ്റുചിലര്‍ ഭ്രാന്തരെപ്പോലെയും ജീവിക്കുന്നു. ചിലര്‍ മനുഷ്യര്‍, ചിലര്‍ അസുരന്മാര്‍, ചിലര്‍ ദേവന്മാര്‍.
ഈ ലോകത്ത് പൂര്‍ണ്ണപ്രബുദ്ധതയില്‍ എത്തിയവരുണ്ട്, പ്രബുദ്ധതയില്‍ എത്താത്തവരുമുണ്ട്. ധര്‍മ്മകര്‍മ്മങ്ങളെ ഉപേക്ഷിച്ചവരും പ്രബുദ്ധതയ്ക്കും അജ്ഞാനത്തിനും ഇടയില്‍ അങ്ങുമിങ്ങും എത്താതെ ജീവിക്കുന്നവരും ഉണ്ട്.

മുക്തിലാഭത്തിനായി കാട്ടില്‍പ്പോയി ജീവിക്കണമെന്നൊന്നുമില്ല. സ്വരാജ്യത്ത് വസിക്കണമെന്നോ, തപസജീവിതം സ്വീകരിക്കണമെന്നോ, കര്‍മ്മങ്ങളെ സംത്യജിക്കണമെന്നോ ഇല്ല. സഹജഭാവം പൂര്‍ണ്ണസ്വതന്ത്രമായും ബാഹ്യവസ്തുക്കളില്‍ ആസക്തിയില്ലാതെയും ജീവിക്കുന്നവര്‍ക്ക് മുക്തിപദം സുസാദ്ധ്യമാണ്. മനസ്സ് ഒരിക്കല്‍ സ്വതന്ത്രമായി ആസക്തിരഹിതമായിത്തീര്‍ന്ന ഒരാള്‍ വീണ്ടും സംസാരത്തിലേയ്ക്ക് ആകൃഷ്ടനാവുകയില്ല. 
 

രാമാ, നീയാ പരമാവസ്ഥയിലാണ്. ഇഷ്ടാനിഷ്ടങ്ങളുടെ പിടിയില്‍ നിന്നും സ്വതന്ത്രനായി അവിടെത്തന്നെ നിലകൊണ്ടാലും. ആ ബ്രഹ്മാവസ്ഥയില്‍ മാലിന്യലേശമില്ല. മാറ്റങ്ങളോ, ഉപാധികളോ, മൂടുപടങ്ങളോ, ആഗ്രഹങ്ങളോ, ത്വരയോ, ജുഗുപ്സയോ, യാതൊന്നുമില്ല. ഇനിയൊന്നും അതിനെപ്പറ്റി പറയാനില്ല.   

No comments:

Post a Comment

Note: Only a member of this blog may post a comment.