Jan 3, 2015

697 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 697

യദ്യഥാ തത്തഥാ യേന ക്രിയതേ ദൃശ്യതേ തഥാ
ആനന്ദോദ്വേഗമുക്തേന കസ്തം തോലയിതും ക്ഷമ: (6.2/198/19)

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, ഞാനിനി പറയാന്‍ പോകുന്നതും നീ ശ്രദ്ധയോടെ കേട്ടാലും. സത്യത്തെ ആവര്‍ത്തിച്ചു കേള്‍ക്കുന്നതുകൊണ്ട്‌ അജ്ഞാനികള്‍ക്ക് പോലും പ്രബുദ്ധതയുണ്ടാവും. ആദ്യം ഞാന്‍ സ്ഥിതി പ്രകരണം വിവരിച്ചു പറഞ്ഞു. അതില്‍ ഈ വിശ്വസൃഷ്ടിയെ പ്രതിപാദിച്ചു. അതുകഴിഞ്ഞ് ഉപശാന്തി പ്രകരണത്തില്‍ ഞാന്‍ ലോകമെന്ന മായക്കാഴ്ചയെ ഉന്മൂലനം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ പറഞ്ഞുതന്നു. അങ്ങിനെ ലോകമെന്ന മിഥ്യാവിഭ്രമം ഇല്ലാതാക്കിയശേഷമാണ് ഒരുവന്‍ മാനസീക സമ്മര്‍ദ്ദങ്ങളോ ഉപാധികളോ കൂടാതെ ഇവിടെ സ്വതന്ത്രനായി ജീവിക്കേണ്ടത്. 

ഇഹലോകത്തില്‍ സര്‍വ്വാനുഗൃഹദായിയായ സമതാഭാവത്തോടെഒരു സാധകന്റെ സൌഭാഗ്യമാണത്.  സമതയാണ് നൈര്‍മ്മല്യത്തെ ഉത്തരോത്തരം അഭിവൃദ്ധിപ്പെടുത്തുന്നത്. എല്ലാ പവിത്രഗുണങ്ങളും ഇതെത്തുടര്‍ന്നുണ്ടാവുന്നു. ലോകത്തിലെ യാതൊരനുഗ്രഹവും സമ്പത്തും സമതാഭാവത്തിനു തുല്യമാവുകയില്ല. അതെല്ലാ ആകുലതകളെയും അകറ്റുന്നു.  

സമതാഭാവത്തില്‍ സദാ അഭിരമിക്കുന്നവര്‍ തുലോം എണ്ണത്തില്‍ക്കുറവാണ്. എല്ലാവര്‍ക്കും സുഹൃത്തുക്കളായി അവര്‍ വര്‍ത്തിക്കുന്നു. സമതയില്‍ അഭിരമിക്കുന്നവര്‍ക്ക് ദുഃഖം സുഖമാണ്. മരണം എന്നത് പുതു ജന്മമാണ്.

“ഹര്‍ഷോന്മാദവും വിഷാദവും ബാധിക്കാതെ എന്തെന്തു ചെയ്യേണമോ എങ്ങിനെ ചെയ്യേണമോ അത് സമയോചിതമായി ഔചിത്യപൂര്‍വ്വം ചെയ്യുന്ന ഒരുവന്റെ മാഹാത്മ്യം എങ്ങിനെ അളക്കാനാണ്?”

സുഹൃത്തുക്കളും ബന്ധുക്കളും ശത്രുക്കളും രാജാക്കന്മാരും സഹജഭാവത്തില്‍ ജീവിക്കുന്നയാളെ ഏറ്റവും കൂടുതലായി വിശ്വസിക്കുന്നു. അങ്ങിനെ ജീവിക്കുന്നയാള്‍ ഇടയ്ക്ക് ക്രുദ്ധനായാല്‍പ്പോലും അത് ആരെയും ദ്രോഹിക്കാനായല്ല. അയാളുടെ എല്ലാ ചെയ്തികളും - അയാളുടെ കര്‍മ്മങ്ങള്‍, അയാളുടെ ഭക്ഷണരീതികള്‍, എല്ലാം അത് നല്ലതാണെങ്കിലും അല്ലെങ്കിലും മറ്റുള്ളവര്‍ ആഘോഷമാക്കുന്നു. സമതാഭാവത്തില്‍ വിരാജിക്കുന്ന അയാള്‍ മറ്റൊരാളെ കീഴടക്കിയാലും ശാസിച്ചാലും അതിനെയാളുകള്‍ അംഗീകരിക്കുന്നു. അയാളുടെ പൂര്‍വ്വകാല കര്‍മ്മങ്ങളും നന്മതിന്മകളും എല്ലാം ജനത്തിനു കയ്യടിക്കാന്‍ പോന്നവയാണ്. എത്ര സന്തോഷമോ സന്താപമോ ഉണ്ടായിക്കൊള്ളട്ടെ, സമതയില്‍ അഭിരമിക്കുന്നവര്‍ക്ക് ആകുലതകള്‍ ഇല്ല.

ഇനി സമതയില്‍ ജീവിതം കൊണ്ടാടിയ ചിലമഹാന്മാരെപ്പറ്റിപ്പറയാം. അവര്‍ കൊടിയ ദുരിതങ്ങളെപ്പോലും അതിജീവിച്ചത് നമുക്ക് ജീവിതപാഠങ്ങളാണ്. ശിബി ചക്രവര്‍ത്തിയുടെ മുന്നില്‍വെച്ച്‌ ഭാര്യ അപമാനിക്കപ്പെട്ടു, യുധിഷ്ടിരന്‍, ത്രിഗര്‍ത്ത രാജാവ്, ജനകമഹാരാജന്‍, സാല്‍വ രാജന്‍, സൌവീരന്‍, കണ്ഡപന്‍, കദംബവനത്തിലെ രാക്ഷസന്‍, ജഡഭരതന്‍, നല്ലവനായ വേടന്‍, കപര്‍ദ്ദനമുനി എന്നിവരെയെല്ലാം നമുക്ക് സ്മരിക്കാം.
   

ഇതില്‍ രണ്ടു കാര്യങ്ങള്‍ പ്രത്യേകിച്ച് ശ്രദ്ധയര്‍ഹിക്കുന്നു. ഒന്ന്, ഈ മഹാത്മാക്കള്‍ ജീവിതത്തിന്റെ പലേ തുറകളിലും കഴിയുന്നവരാണ്. രണ്ട്, ഇതില്‍ പരാമര്‍ശിച്ച പലരും ചരിത്രപരമായി നോക്കിയാല്‍ രാമന്റെ കാലത്തിനു ശേഷം വന്നവരാണ്. ഇവരെല്ലാം സമതാഭാവത്തില്‍ അഭിരമിച്ചതിനാല്‍ ദേവന്മാര്‍ക്ക് പോലും ആരാദ്ധ്യരായിത്തീര്‍ന്നു. അവരില്‍ ചിലര്‍ രാജാക്കന്മാരും മറ്റുള്ളവര്‍ സാധാരണക്കാരും ആയിരുന്നു. അതിനാല്‍ സുഖദുഖങ്ങളെ ഒരുപോലെ കാണാന്‍, മാനാപമാനങ്ങളെ ഒരുപോലെ സ്വീകരിക്കാന്‍ ഒരു സാധകന്‍ സമതാഭാവമാര്‍ജ്ജിക്കേണ്ടതുണ്ട്.

No comments:

Post a Comment

Note: Only a member of this blog may post a comment.