Jan 3, 2015

696 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 696

വര്‍ഗത്രയോപദേശോ ഹി ശാസ്ത്രാദിഷ്വസ്തി രാഘവാ
ബ്രഹ്മപ്രാപ്തിസ്ത്വവാച്യത്വാന്നാസ്തി തച്ഛാസനേഷ്വപി (6.2/197/15)
വസിഷ്ഠന്‍ തുടര്‍ന്നു: ചില ആളുകള്‍ ശാസ്ത്രപഠനങ്ങളെപ്പറ്റി ആകാംക്ഷാഭരിതരാകും, അല്ലെങ്കില്‍ സംശയഗ്രസ്ഥരായിരിക്കും. മറ്റുള്ളവര്‍ അതില്‍ നിന്നും ഐശ്വര്യാഭീഷ്ടങ്ങള്‍ നേടാന്‍ താല്പര്യമുള്ളവരായിരിക്കും. ഇനിയും ചിലര്‍ മറ്റുള്ള കാരണങ്ങളാല്‍ പ്രചോദിതരായിട്ടായിരിക്കും ശാസ്ത്രപഠനത്തില്‍ ഏര്‍പ്പെടുന്നത്. കാട്ടില്‍ വിറകു ശേഖരിക്കാന്‍ പോയ ഗ്രാമവാസികളെപ്പോലെ എന്ത് കാരണം കൊണ്ടായാലും പരിശ്രമശാലികള്‍ക്ക് ഒടുവില്‍ ചിന്താമണി കരഗതമായല്ലോ! അതുപോലെ ശാസ്ത്രപഠനം നമ്മെ പരമസത്യത്തിലേയ്ക്ക് നയിക്കുകതന്നെ ചെയ്യും.
ഇതിലെല്ലാം ആളുകള്‍ സ്വീകരിക്കുന്നത് മനവകുലത്തിനുതന്നെ മാര്‍ഗ്ഗദര്‍ശികളായ മഹാന്മാര്‍ പിന്തുടരുന്ന രീതികളെയാണ്. ഈ മഹാന്മാര്‍ ശാസ്ത്രങ്ങളെ ഉപയോഗിക്കുന്നത് പരമജ്ഞാനം നേടുകഎന്ന്‍ ഒരൊറ്റ ലക്ഷ്യത്തോടെയാണ്. അവരില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് സാധാരണക്കാരായ സാധകരും ശാത്രപഠനത്തില്‍ ഏര്‍പ്പെടുന്നു. വിറകു ശേഖരിക്കാന്‍പോയ ചിലര്‍ക്ക് ചന്ദനത്തടി കിട്ടിയതുപോലെ ശാസ്ത്രപഠനം നടത്തിയ ചിലര്‍ക്കെങ്കിലും സുഖസമ്പത്തുകള്‍ സ്വായത്തമായി. മറ്റുള്ളവര്‍ ധാര്‍മ്മികമായ പാതയില്‍ ആകൃഷ്ടരായി.

“വേദശാസ്ത്രങ്ങളില്‍ പറഞ്ഞിട്ടുള്ളത്‌ ഈ മൂന്നു കാര്യങ്ങള്‍ മാത്രമാണ്: സുഖം, സമ്പത്ത്, ധാര്‍മ്മികജീവനം, എന്നിവ. ബ്രഹ്മസാക്ഷാത്കാരം വിവരണങ്ങള്‍ക്ക് വഴങ്ങുന്നതല്ലാത്തതിനാല്‍ വേദഗ്രന്ഥങ്ങളില്‍ ഇതിനെപ്പറ്റി വിശദമായവിവരണങ്ങള്‍ ഇല്ല.”

പരംപൊരുളില്‍ എത്തിച്ചേരാന്‍ ശാസ്ത്രപഠനമോ ഗുരൂപദേശശ്രവണമോ, ദാനധര്‍മ്മങ്ങളോ ഈശ്വരപൂജയോ ഉതകുകയില്ല. കാരണം ബ്രഹ്മം ഇവയ്ക്കെല്ലാം അതീതമത്രേ.
എങ്കിലും ഇപ്പറഞ്ഞ മാര്‍ഗ്ഗങ്ങളെല്ലാം എന്തുകൊണ്ടാണ്, എങ്ങിനെയാണ് ആത്മസാക്ഷാത്ക്കാരത്തിനുള്ള വഴികളായി പരിഗണിക്കപ്പെട്ടത് എന്ന് ഞാന്‍ പറയാം.

ശാസ്ത്രപഠനം മനസ്സിനെ പരിപാവനമാക്കി തെളിഞ്ഞു സുതാര്യമാക്കിത്തീര്‍ക്കുന്നതിനാല്‍ ആഗ്രഹിക്കാതെതന്നെ പരമ്പൊരുള്‍ സാധകന്റെയുള്ളില്‍ തെളിഞ്ഞു വിളങ്ങുകയാണ്.

അജ്ഞാനത്തിലെ സാത്വികതയെ പ്രോജ്വലിപ്പിക്കുവാന്‍ ശാസ്ത്രപഠനത്തിനു കഴിയുന്നു. അതാണ്‌ മന:ശുദ്ധി. ഇങ്ങിനെയുല്‍പ്പന്നമാകുന്ന മന:ശുദ്ധിയ്ക്ക് അജ്ഞാനത്തിലുള്ള മനോമാന്ദ്യം എന്ന തമസ്സിനെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്.

ആകാശത്ത് പ്രകടമാവുന്നതുകൊണ്ടുതന്നെ സൂര്യന്‍ കടലില്‍ പ്രതിഫലിക്കുന്നത് സൂര്യനോ കടലോ ഇച്ഛിക്കുന്നതിനാലല്ല. അതുപോലെ ശാസ്ത്രം, സാധകന്‍, എന്നിവ സമ്യക്കായി ഒത്തുചേരുമ്പോള്‍ സത്യം സാധകനില്‍ പ്രോജ്വലിക്കുന്നു. 

കയ്യില്‍ ചളിപുരണ്ട കുട്ടി വീണ്ടും ചെളിവാരിക്കളിക്കുന്നു. എന്നാല്‍ ഒടുവിലവന്‍ കൂടുതല്‍ ചെളിയെടുത്ത് രണ്ടുകയ്യും കൂട്ടിത്തിരുമ്മി എല്ലാം കഴുകിക്കളഞ്ഞ് കൈ വൃത്തിയാക്കുന്നു. അതുപോലെയാണ് ശാസ്ത്രങ്ങള്‍ മനസ്സിനെ പരിപാവനമാക്കുന്നത്. അങ്ങിനെ നിര്‍മ്മലമായ മനസ്സില്‍ സത്യം തെളിഞ്ഞു കാണുന്നു.
  

ആകാശത്ത് എല്ലായിടത്തും പ്രകാശമുണ്ട്. എന്നാല്‍ ആ പ്രകാശം ഒരു വസ്തുവില്‍ത്തട്ടി പ്രതിഫലിക്കുമ്പോള്‍ മാത്രമേ അതിനു പ്രഭ പരത്താന്‍ കഴിയൂ. അതുപോലെ ശാസ്ത്രവും ഗുരുവും സാധകനെ കണ്ടുമുട്ടുമ്പോഴേ ജ്ഞാനപ്രഭ പരക്കുകയുള്ളു. ഗുരൂപദേശത്താലും സത്സംഗത്താലും ആത്മനിയന്ത്രണത്താലും മനോനിയന്ത്രണം വന്നു ശാസ്ത്രപഠനത്തിലും അതില്‍ പ്രതിപാദിച്ച വിഷയങ്ങളുടെ പോരുളറിയാനുള്ള ധ്യാന-മനനത്താലുമാണ് പരംപൊരുള്‍ സാധകനില്‍ പ്രകാശിക്കുന്നത്. 

No comments:

Post a Comment

Note: Only a member of this blog may post a comment.