Jan 3, 2015

695 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 695

ദാര്‍വര്‍ത്ഥമുധ്യതോ ഭാവി യഥാ സംപ്രാപ്തവാന്മണിം
ഭോഗാര്‍ത്ഥമാത്തശാസ്ത്രോയം തഥാപ്നോതി ജന: പദം (6.2/197/6)

രാമന്‍ പറഞ്ഞു: മഹര്‍ഷേ, ആത്മജ്ഞാനം വാക്കുകളുടെ പരിധികള്‍ക്ക് അതീതമാണെന്ന് സ്പഷ്ടമാണല്ലോ. ആത്മജ്ഞാനം എങ്ങിനെയാണ് ഒരു സാധകന്‍ ആര്‍ജ്ജിക്കേണ്ടതെന്നു നിശ്ചയമില്ല. വിവിധ വേദശാസ്ത്രങ്ങളില്‍ തുലോം പരസ്പരവിരുദ്ധങ്ങളായ പ്രസ്ഥാവനകളാണല്ലോ ഉള്ളത്!. ആത്മജ്ഞാനദായിയല്ലെങ്കില്‍ ഈ ശാസ്ത്രങ്ങള്‍കൊണ്ട് എന്താണ് പ്രയോജനം?
വേദശാസ്ത്രപഠനവും ഗൃരൂപദേശവും കൊണ്ട് ആത്മജ്ഞാനലാഭം ഉണ്ടാവുമോ എന്ന് ദയവായി പറഞ്ഞു തന്നാലും.

വസിഷ്ഠന്‍ പറഞ്ഞു: വേദശാസ്ത്ര പഠനമല്ല ആത്മജ്ഞാനത്തിനു കാരണമാകുന്നത്. സത്യം തന്നെയാണതിനു നിദാനം. ശാസ്ത്രങ്ങള്‍ വിവിധങ്ങളായ വ്യാഖ്യാനങ്ങള്‍ ഉള്ളവയാണ്. എന്നാല്‍ പരംപൊരുള്‍ അവര്‍ണ്ണനീയമാണ്.
   
എങ്കിലും ആത്മജ്ഞാനവുമായി ശാസ്ത്രപഠനം എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു ഞാന്‍ പറയാം. ഒരു ഗ്രാമത്തില്‍ ദൌര്‍ഭാഗ്യങ്ങള്‍ തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരുന്നു. ആളുകള്‍ പട്ടിണികൊണ്ട് വലഞ്ഞു. ചിലര്‍ ചത്തൊടുങ്ങി. ദാരിദ്ര്യവും ദുരിതവും കാരണം ജീവിതായോധനത്തിനായി എന്ത് മാര്‍ഗ്ഗവും സ്വീകരിക്കാം എന്ന നിലയിലായി അവര്‍. അടുത്തുള്ള കാട്ടില്‍പ്പോയി മരംവെട്ടാം എന്നവര്‍ തീരുമാനിച്ചു. ആ മരം വിറ്റ് പണമുണ്ടാക്കി വിശപ്പടക്കാം എന്നായിരുന്നു അവരുടെ ചിന്ത. അങ്ങിനെയവര്‍ ഓരോരോ ദിനങ്ങള്‍ തള്ളി നീക്കി. അവിടെയാ കാട്ടില്‍ അവര്‍ വിലപിടിച്ച രത്നക്കല്ലുകളും കണ്ടുപിടിച്ചു. ചിലപ്പോള്‍ പുറത്തവ തെളിഞ്ഞു കണ്ടു. ചിലപ്പോളവ ഒളിഞ്ഞു മണ്ണിൽ പുതഞ്ഞിരുന്നു.

വിറകു ശേഖരിക്കാന്‍ പോയ ഗ്രാമവാസികളില്‍ ചിലര്‍ രത്നക്കല്ലുകളും മറ്റുള്ളവര്‍ ചന്ദനമരങ്ങളും ചിലര്‍ പഴവര്‍ഗ്ഗങ്ങളും ഇനിയും ചിലര്‍ വിറകിനുവേണ്ട പാഴ്ത്തടികളും കണ്ടെത്തി.

അവരില്‍ രത്നക്കല്ലുകള്‍ കണ്ടുപിടിച്ചവരുടെ ദാരിദ്ര്യദുരിതങ്ങള്‍ നിമിഷ നേരത്തില്‍ ഇല്ലാതെയായി.

അങ്ങിനെ വിറകു ശേഖരിച്ചു ജീവിതായോധനം നടത്തിവരവേ അവര്‍ അവിടെയൊരപൂര്‍വ്വ രത്നം കണ്ടെത്തി. എല്ലാ ആഗ്രഹങ്ങളെയും സാധിപ്പിക്കുന്ന ചിന്താമണിയായിരുന്നു അത്. അതിന്റെ സഹായത്തോടെ എല്ലാവർക്കും വേണ്ടതായ എല്ലാ വസ്തുക്കളും അവര്‍ക്ക് ലഭ്യമായി. അവരങ്ങിനെ സുഖമായി ജീവിച്ചു.

വെറും വിറകുശേഖരിക്കാന്‍ പോയവര്‍ അവസാനം വിലമതിക്കാനാവാത്ത ചിന്താമണിയുമായി മടങ്ങി.

ഇക്കഥയില്‍ ഗ്രാമവാസികള്‍ എന്ന് പറയുന്നത് ഭൂമിയില്‍ നിവസിക്കുന്ന മനുഷ്യജീവികളാണ്. അവരുടെ ദാരിദ്ര്യം ദാരിദ്ര്യങ്ങളില്‍ വെച്ചേറ്റവും കഠിനമാണ്. അജ്ഞാനം എന്ന ദാരിദ്ര്യമാണത്. അതാണെല്ലാ എല്ലാ ആകുലതകള്‍ക്കും കാരണം. ഇതില്‍പ്പറഞ്ഞ കാട് ശാസ്ത്രഗ്രന്ഥങ്ങളും ഗുരുവുമാണ്‌. അവര്‍ കാട്ടില്‍പ്പോയത് അവരവരുടെ കാര്യസാദ്ധ്യത്തിനായാണ്. വാസ്തവത്തില്‍ ആളുകള്‍ ഗുരുക്കന്മാരെ സമാശ്രയിക്കുന്നതും, ശാസ്ത്രം പഠിക്കുന്നതും അവരവരുടെ കാര്യങ്ങള്‍ നേടാനായാണ്. എന്നാല്‍ കാലക്രമത്തില്‍ ഗുരൂപദേശങ്ങളും ശാസ്ത്രോക്തികളും അവരെ വിലമതിക്കാനാവാത്ത വസ്തുക്കളിലേയ്ക്ക് നയിക്കുന്നു.


“വിറകു ശേഖരിക്കാന്‍ കാട്ടില്‍പ്പോയവര്‍ക്ക് കിട്ടിയത് അഭീഷ്ടവരദായിയായ ചിന്താമണിയാണ്. സാധകര്‍ അവരവര്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ക്കായി ശാസ്ത്രപഠനം നടത്തുമ്പോള്‍ അവര്‍ക്ക് പരമസത്യം വെളിവാകുന്നു.”

No comments:

Post a Comment

Note: Only a member of this blog may post a comment.