Jan 3, 2015

694 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 694

ബ്രഹ്മണോന്തര്‍ജഗത്തൈവം ജഗത്തൈവോപലഭ്യതേ
അസ്തി ചേത്തദ്ഭവേന്നിത്യം സാ ബ്രഹ്മൈവാവികാരി തത് (6.2/195/35)

വസിഷ്ഠന്‍ ചോദിച്ചു: വിത്ത് മുളയുടെ കാരണം ആണെന്നതുപോലെ ബ്രഹ്മമാണ് വിശ്വകാരണം എന്ന് കരുതുന്നതില്‍ എന്താണ് കുഴപ്പം?
രാമന്‍ പറഞ്ഞു: വിത്തിനുള്ളിലെ മുളയെ നാം കാണുന്നത് മുളയായിട്ടല്ല, വിത്തായിട്ടു തന്നെയാണ്. അതിനാല്‍ അത് വിത്ത് തന്നെയാകുന്നു.
“അതുപോലെ ലോകം ബ്രഹ്മത്തില്‍ നിലകൊള്ളുന്നു എന്നാണെങ്കില്‍ അത് ബ്രഹ്മം തന്നെയാണ്. അത് ലോകമല്ല. ബ്രഹ്മം മാറ്റങ്ങള്‍ക്ക് വിധേയമല്ല.”
ബ്രഹ്മം മാറ്റമില്ലാത്തതും നാമരൂപരഹിതവും ആകയാല്‍ അതാണ്‌ ലോകത്തിനു നിദാനമാകുന്നതെന്ന് അംഗീകരിക്കുക വയ്യ. കാരണം ലോകം മാറ്റങ്ങള്‍ക്ക് വിധേയവും നാമരൂപസഹിതവുമായാണല്ലോ കാണപ്പെടുന്നത്. പെട്ടിയില്‍ മുത്തിരിക്കുന്നു എന്നതുപോലെ  അവിച്ഛിന്നമായ ബ്രഹ്മത്തില്‍ ഈ വിശ്വം നിലകൊള്ളുന്നു എന്ന് പറയുന്നത് അസംബന്ധമാണ്.
പരബ്രഹ്മം വിശ്വത്തെ താങ്ങി നിര്‍ത്തുന്നു എന്ന പ്രമാണത്തിനും സാധുതയില്ല. കാരണം രൂപസഹിതമായ ലോകത്തിന് അവസാനമുണ്ടല്ലോ.

ലോകമെന്നത് സ്വപ്നവസ്തു മൂര്‍ത്തീകരിച്ചതാണെന്ന് പറഞ്ഞാല്‍ അതും സാധുതയില്ലാത്ത വാദഗതിയാണ്. കാരണം സ്വപ്നവസ്തുക്കള്‍ ഒരാള്‍ സ്വയം അനുഭവിച്ചതാണല്ലോ.  സ്വപ്നവസ്തുക്കളും ജാഗ്രദ് വസ്തുക്കളും രണ്ടു തലങ്ങളിലുള്ള തന്മയീഭാവങ്ങളിലാണുള്ളത്. സ്വപ്നത്തില്‍ മരണപ്പെട്ടയാളെ ഉണര്‍ന്നുകഴിയുമ്പോള്‍ നാം ജീവനോടെ കാണുന്നു!

അപ്പോള്‍ സ്വപ്നസൃഷ്ടിയായിപ്പോലും ലോകം സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്നര്‍ത്ഥം. എന്നാല്‍ സ്വപ്നം ബോധം തന്നെയാണ്. അതുപോലെ ലോകം അനന്തബോധമാണ്.

വാസ്തവത്തില്‍ സത്യം, അസത്യം, ഭോക്താവ്, അനുഭവം, എന്നിവയൊന്നും ഉള്ളവയല്ല. അവയുടെ അനുഭവവും തഥൈവ. ഭാവാഭാവങ്ങള്‍ തമ്മിലുള്ള അന്തരങ്ങള്‍ അനന്തതയില്‍ അവസാനിക്കുന്നു. ബ്രഹ്മം ബ്രഹ്മമായി ബ്രഹ്മത്തില്‍ നിലകൊള്ളുന്നു. ആകാശം ആകാശമായി ആകാശത്തില്‍ നിലകൊള്ളുന്നു. സൃഷ്ടിയെന്ന് പറയുന്നത് അഭിന്നമായ ബ്രഹ്മത്തെത്തന്നെയാണ്.
വിത്ത് വിതറിക്കഴിയുന്നതോടെ മുളപൊട്ടാന്‍ ആരംഭിക്കുന്നു; അതുപോലെ ബ്രഹ്മത്തില്‍ ഉണ്ടാവുന്ന സ്പന്ദനം ബ്രഹ്മത്തെ വ്യാഖ്യാന-വിശദീകരണങ്ങള്‍ക്ക് വഴങ്ങുന്നതെന്നു തോന്നിപ്പിക്കുന്നു. ഈ വിശ്വത്തിലെ എല്ലാമെല്ലാം എന്റെ നോട്ടത്തില്‍ പ്രബുദ്ധമായിത്തോന്നുന്നു. 

ലോകത്തെ സത്തായി കണക്കാക്കുന്നവരെ സംബന്ധിച്ചിടത്തോളം അത് സത്യം. എന്നാല്‍ ആത്മജ്ഞാനനിഷ്ഠരായിട്ടുള്ളവര്‍ക്ക് ലോകമെന്ന വിക്ഷേപം വെറും പൊയ്‌ക്കാഴ്ച മാത്രമാകുന്നു. 
വാസ്തവത്തില്‍ അത് ബ്രഹ്മം മാത്രമാകുന്നു. ചൈതന്യവത്തായും നിശ്ചേതനമായും ചലമായും അചലമായും നിലകൊള്ളുന്ന എല്ലാമെല്ലാം സത്യാജ്ഞാനികളെ സംബന്ധിച്ചിടത്തോളം ശുദ്ധശൂന്യമാണ്.

അങ്ങും ഞാനും ഈ വിശ്വവും എല്ലാം ശുദ്ധ ശൂന്യം.

അനന്തമായ അകാശമെന്നതു പോലെയുള്ള എല്ലാ ജീവജാലങ്ങളെയും ഞാന്‍ നമസ്കരിക്കുന്നു. അവയെല്ലാം അനന്തവിഹായസ്സുപോലെ അപരിമേയവും വിഷയ-വിഷയീ ബന്ധമോ, ഭേദമോ ഇല്ലാത്തതുമാകുന്നു എന്ന ജ്ഞാനത്തിന്റെ നിറവിലാണ് ഞാനിപ്പോള്‍.

ശാസ്ത്രങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള എല്ലാതലങ്ങള്‍ക്കും അതീതമായി വര്‍ത്തിക്കുന്ന അങ്ങ് പരമമായ അദ്വയ-അനന്ത ബോധത്തില്‍ സുദൃഢമായി വിരാജിക്കുന്നു. ഈ പരമസത്യം വെളിപ്പെടുന്നത് പൂര്‍ണ്ണ നിശ്ശബ്ദതയിലാണ്. യുക്തിക്കോ തര്‍ക്കങ്ങള്‍ക്കോ വാദഗതികള്‍ക്കോ ഇവിടെ യാതൊരു സാംഗത്യവുമില്ല.    

No comments:

Post a Comment

Note: Only a member of this blog may post a comment.