Oct 27, 2013

374 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 374

പാവനം പാവനാനാം  യദ്യത സര്‍വതമസാം ക്ഷയ:
തദിദാനീം പ്രവക്ഷ്യേഹമന്ത: പൂജനമാത്മന: (6/39/1)

ഭഗവാന്‍ തുടര്‍ന്നു: “ഇനി ഞാന്‍ എല്ലാ ശുദ്ധീകരണ പ്രക്രിയകളിലും വെച്ച് ഉത്തമമായതും അന്തരാ അനുഷ്ഠിക്കേണ്ടതുമായ ആരാധനാക്രമത്തെപ്പറ്റി പറഞ്ഞു തരാം. എല്ലാ അന്ധകാരത്തെയും അശേഷം ഇല്ലാതാക്കാന്‍ ഉത്തകുന്നതാണീ ആരാധന.”

ഇത് നിസ്തന്ദ്രമായി, ഇടമുറിയാതെ എപ്പോഴും അനുഷ്ഠിക്കപ്പെടുന്ന ധ്യാനമാണ്. നടക്കുമ്പോഴും, നില്‍ക്കുമ്പോഴും ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും, എല്ലാ പ്രവൃത്തിവേളകളിലും നാമിതില്‍ നൈസര്‍ഗ്ഗികമായി ആമഗ്നമായിരിക്കണം. സ്വാത്മാവില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്കെല്ലാം നാന്ദിയായ, ഹൃദയനിവാസിയായ പരമപുരുഷനെ ധ്യാനിക്കുക.

ബോധലിംഗം എന്ന പ്രത്യക്ഷബോധത്തെ അല്ലെങ്കില്‍ സ്വാവബോധത്തെയാണ് നാം ആരാധിക്കുന്നത്. അതാണ്‌ ഉറങ്ങുന്നതും ഉണരുന്നതും നടക്കുന്നതും എല്ലാം. തൊടേണ്ടതിനെ തൊടുകയും തള്ളേണ്ടതിനെ തള്ളുകയും, സുഖാനുഭവങ്ങളെ വേദിക്കുകയും, ബാഹ്യകര്‍മ്മങ്ങളില്‍ ഏര്‍പ്പെടുകയും, എല്ലാ പ്രവൃത്തികള്‍ക്കും മൂല്യമേകുകയും, ശരീരത്തിലെ സുപ്രധാനഭാഗങ്ങളില്‍ പ്രശാന്തതയായി വര്‍ത്തിക്കുകയും ചെയ്യുന്നത് ഇതാണ്. മനസ്സുമായി ബന്ധപ്പെട്ട മൂന്നു ലിംഗങ്ങളായി തിരിച്ചിട്ടുള്ള ദേഹലിംഗം എന്ന സംജ്ഞയാലും ഇതറിയപ്പെടുന്നുണ്ട്.   

ഈ അന്തര്‍പ്രജ്ഞയെയാണ് നാം ആരാധിക്കേണ്ടത്. ഇതിനായി തനിയെ വന്നു ചേരുന്ന എന്തെന്തു വസ്തുക്കളായാലും ഉപയോഗിക്കാവുന്നതാണ്. അടിയുറച്ച ആത്മവിദ്യയില്‍ പൂര്‍ണ്ണമായും ആമഗ്നമായി, ജീവധാരയിലും അതിലെ  അനുഭവതലങ്ങളിലും നിലകൊണ്ട്, ആത്മസാക്ഷാത്കാരമെന്ന പൂജാസാമഗ്രിയാലാണ് ഈ അന്തര്‍പ്രജ്ഞയെ പൂജിക്കേണ്ടത്.
 
ഇപ്രകാരണ് ഭഗവാനെ ധ്യാനിക്കേണ്ടത്:
സൂര്യന്റെയും ചന്ദ്രന്റെയും പ്രഭയാണവിടുന്ന്. 
എല്ലാ വസ്തുക്കളിലും മറഞ്ഞ്നില്‍ക്കുന്ന പ്രജ്ഞയും ശാശ്വതമായി നിലനില്‍ക്കുന്ന അന്ത:സത്തയുമാണവിടുന്ന്.
ശരീരത്തിലൂടെ പ്രവഹിച്ച് ബാഹ്യലോകവുമായി ബന്ധപ്പെടുത്തുന്ന അവബോധമാണവിടുന്ന്.
ഒരുവന്റെ നാസാഗ്രത്തില്‍ ചലിക്കുന്ന പ്രാണവായുവാണവിടുന്ന്.
ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ത്ഥവത്തായ മാനങ്ങള്‍ നല്‍കുന്നത് അവിടുന്നാണ്.
പ്രാണാപാനന്മാരുടെ രഥമോടിക്കുന്നത് അവിടുന്നുതന്നെയാണ്.
അവിടുന്നു ജീവികളുടെ ഹൃദയഗുഹരത്തില്‍ നിവസിക്കുന്നു.
അറിവുകളുടെ അറിവാളിയും പ്രവര്‍ത്തനങ്ങളുടെ കര്‍ത്താവും അവിടുന്നാണ്.
അനുഭവങ്ങളെ വേദിക്കുന്നതും അവിടുന്നാണ്.
ചിന്തകളുടെ ചിന്തകന്‍ അവിടുന്നാണ്.
എല്ലാ ഭാഗങ്ങളും അവയുടെ സംഘാതവും അവിടുത്തേയ്ക്ക് സുപരിചിതം. 
ജീവ-നിര്‍ജീവ-ജാലങ്ങള്‍ക്കെല്ലാം അങ്ങയെ അറിയാം. എല്ലാവരുടെയും അനുഭവങ്ങള്‍ക്ക് പ്രഭയേകുന്നത് അങ്ങാണല്ലോ. 
ഭാഗങ്ങളില്ലാത്ത, വിഭജിക്കാനരുതാത്ത അങ്ങാണ് എല്ലാറ്റിന്റെയും സത്ത. 
അവിടുന്ന് എല്ലാമെല്ലാം ആസ്വദിക്കുന്നു, എന്നാല്‍ ഒന്നും  ആസ്വദിക്കുന്നില്ലതാനും. 
എല്ലാ അവയവങ്ങളുടെയും ജീവനാണങ്ങ്. 
മനസ്സിന്റെ ചിന്താശക്തിയാണ്. 
പ്രാണന്റെയും അപാനന്റെയും മദ്ധ്യേ അങ്ങ് വിളങ്ങുന്നു.
ഹൃദയത്തിലും, കണ്ഠത്തിലും, അണ്ണാക്കിലും, പുരികമദ്ധ്യത്തിലും, നാസാഗ്രത്തിലും അങ്ങ് വാഴുന്നു. അഭൌമഘടകങ്ങളായ മുപ്പത്തിയാറു ഭൂതങ്ങളുടെയും സത്ത അവിടുന്നാണ്. 
അന്തരാ ഉള്ളതും ഉണ്ടാവുന്നതുമായ അനുഭവതലങ്ങള്‍ക്കെല്ലാം അതീതനാണവിടുന്ന്.
ഉള്ളിലെ എല്ലാ ശബ്ദങ്ങള്‍ക്കും കാരണഭൂതനാണവിടുന്ന്. 
മനസ്സെന്ന പക്ഷിയെ പറത്തിവിടുന്നതും മറ്റാരുമല്ല. 
സങ്കല്‍പ്പങ്ങള്‍ക്കും അസങ്കല്‍പ്പങ്ങള്‍ക്കും പിന്നിലുള്ള സത്യം അങ്ങ് മാത്രം. 
വിത്തില്‍ എണ്ണയെന്നപോലെ എല്ലാടവും അങ്ങ് നിറഞ്ഞു വിളങ്ങുന്നു.
ഹൃദയ കമലത്തില്‍ മാത്രമല്ല, ശരീരമാകെ അങ്ങ് നിറഞ്ഞു നില്‍ക്കുന്നു. 
അങ്ങ് ശുദ്ധബോധമായി പ്രോജ്വലിക്കുന്നു.


എല്ലാടവും എപ്പോഴും കാണപ്പെടുന്ന സത്യം അങ്ങാണ്. കാരണം എല്ലാ അനുഭവങ്ങളുടെയും വേദ്യത അങ്ങാണല്ലോ. എന്നാല്‍ അനുഭവങ്ങള്‍ക്ക് വിധേയമായ വസ്തുക്കളെ അങ്ങില്‍നിന്നും വ്യതിരിക്തമായി കാണുന്നതോടെ ഒരു ധ്രുവീകരണം നടക്കുന്നതായി തോന്നുന്നു.       

Oct 20, 2013

373 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 373

ഏതദേവ പരം ധ്യാനം പൂജൈഷൈവ പരാ സ്മൃതാ
യദനാരതമന്തസ്ഥ ശുദ്ധചിന്മാത്രവേദനം (6/38/25)

ഭഗവാന്‍ തുടര്‍ന്നു: മഹര്‍ഷികളാല്‍പ്പോലും പൂജാര്‍ഹനായ 'ദൈവം' അങ്ങിനെയൊക്കെയാണ്. ശിവനായും വിഷ്ണുവായും മറ്റ് ഭാവങ്ങളിലും ജ്ഞാനികള്‍ പൂജിക്കുന്നത് ഒരേ ദൈവസങ്കല്‍പ്പത്തെയത്രേ.

ഇനി ഈ പൂജയിലെ വിവിധ രീതികളെപ്പറ്റി പറയാം. ‘ഞാന്‍ ഈ ശരീരമാണ്’ എന്ന ചിന്ത ആദ്യമേ തന്നെ ഉപേക്ഷിക്കണം. കാരണം ധ്യാനം തന്നെയാണ് ശരിയായ പൂജ. മൂന്നുലോകങ്ങളുടെയും അധിപനായ ആ ഭഗവാനെ ധ്യാനത്തിലൂടെയാണ് ഉപാസിക്കേണ്ടത്. ആ ഭഗവാനെ ധ്യാനിക്കേണ്ടത് എങ്ങിനെയെന്നാണെങ്കില്‍ , അദ്ദേഹം ശുദ്ധപ്രജ്ഞയാണ്. ലക്ഷം സൂര്യന്മാരുടെ കാന്തി ഒന്നിച്ചു ചേര്‍ന്നാലുള്ള പ്രഭയാണവിടുന്ന്‍. എല്ലാ പ്രകാശങ്ങള്‍ക്കും പ്രകാശമേകുന്ന അന്തര്‍ജ്യോതിയാണവിടുന്ന്. അനന്തമായ ആകാശമാണവിടുത്തെ കണ്ഠം. അനന്തവിഹായസ്സാണവിടുത്തെ പാദങ്ങള്‍ . ദിക്കുകള്‍ കരങ്ങളത്രേ. ലോകങ്ങള്‍ ആ കരങ്ങളിലെ ആയുധങ്ങള്‍ . വിശ്വം മുഴുവനും അവിടുത്തെ ഹൃദയത്തില്‍ കുടികൊള്ളുന്നു. അവിടുത്തെ ദേഹത്തിലെ രോമങ്ങളാണ് ദേവന്മാര്‍ . വിശ്വസാദ്ധ്യതകളാണ് അവിടുത്തെ ചൈതന്യം, ഊര്‍ജ്ജം. കാലത്തെ കാവല്‍ക്കാരനാക്കി വെച്ചിട്ടുള്ള ഭഗവാന് ആയിരം തലകളും കണ്ണുകളും ചെവികളും കരങ്ങളുമുണ്ട്.

അവിടുന്നാണ് തൊടുന്നത്, സ്വാദറിയുന്നത്, കേള്‍ക്കുന്നത്, ചിന്തിക്കുന്നത്. എന്നാല്‍ അദ്ദേഹം എല്ലാ ചിന്തകള്‍ക്കും അതീതനാണ് താനും. എല്ലായിടത്തും എല്ലായ്പ്പോഴും എല്ലാം ചെയ്യുന്നത് ആ ഭാഗവാനാണ്. എല്ലാവരുടെയും അന്തര്‍വാസിയായി അവരുടെയെല്ലാം ഇഛകളെ പൂര്‍ത്തീകരിച്ച് നിലകൊള്ളുന്ന ഭഗവാനെ എല്ലാവരും സമാശ്രയിക്കുന്നു. ഇങ്ങിനെ ഭഗവാനെക്കുറിച്ച് ധ്യാനിക്കണം.

ഈ ഭഗവാനെ പൂജിക്കേണ്ടത് പദാര്‍ത്ഥങ്ങള്‍ കൊണ്ടല്ല, മറിച്ച് സ്വന്തം ബോധസത്തകൊണ്ടുള്ള ധ്യാനം കൊണ്ടാണ്. ദീപാരാധനകൊണ്ടോ, സാമ്പ്രാണികത്തിച്ചു പുകച്ചതുകൊണ്ടോ പുഷ്പാര്‍ച്ചനകൊണ്ടോ നിവേദ്യം കൊണ്ടോ ചന്ദനച്ചാര്‍ത്തുകൊണ്ടോ കാര്യമൊന്നുമില്ല. കാരണം ആദ്ദേഹത്തെ പ്രാപിക്കാന്‍ പ്രയാസമേതുമില്ല. ആത്മസാക്ഷാത്കാരത്തിന്റെ മാര്‍ഗ്ഗം ഒന്നുകൊണ്ടുമാത്രമേ അദ്ദേഹത്തെ പൂജിക്കാന്‍ സാധിക്കൂ.

“അതാണ്‌ പരമായ ധ്യാനവും ആരാധനയും. അവനവന്റെ ഉള്ളില്‍ കുടികൊള്ളുന്ന, അന്തര്യാമിയുടെ സാന്നിദ്ധ്യത്തെ, ഉള്‍വെളിച്ചത്തെക്കുറിച്ചുള്ള  ഇടമുറിയാത്ത, തുടര്‍ച്ചയായ അവബോധം. അതാണ്‌ വേണ്ടത്‌.” എന്ത് തന്നെ ചെയ്യുമ്പോഴും – കാണുമ്പോള്‍ , കേള്‍ക്കുമ്പോള്‍ , തൊടുമ്പോള്‍ , മണക്കുമ്പോള്‍ , ആഹാരം കഴിക്കുമ്പോള്‍ , ചലിക്കുമ്പോള്‍ , ഉറങ്ങുമ്പോള്‍ , സംസാരിക്കുമ്പോള്‍ എന്നുവേണ്ട ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ ഒക്കെ ശുദ്ധമായ ബോധമാണ് ഒരുവന്റെ മൂലസ്വരൂപമെന്ന് ഓര്‍മ്മയുണ്ടാവണം. അങ്ങിനെ ഒരുവന് മുക്തിയെ പ്രാപിക്കാം.

പൂജയിലെ അര്‍ഘ്യം ധ്യാനമാണ്, ദേവതയുടെ ഹസ്തപ്രക്ഷാളനത്തിനുള്ള ജലം ധ്യാനമാണ്. ധ്യാനത്തിലൂടെ നേടിയ ആത്മജ്ഞാനം പൂജാപുഷ്പമാണ്- ഇതെല്ലാം ധ്യാനനിദാനങ്ങളാണ്.

ആത്മാവിനെ സാക്ഷാത്കരിക്കാന്‍ ധ്യാനമല്ലാതെ മറ്റു മാള്‍ഗ്ഗങ്ങളില്ല. പതിമൂന്നു നിമിഷമെങ്കിലും ഒരാള്‍ക്ക്‌ ധ്യാനിക്കുവാന്‍ കഴിഞ്ഞാല്‍ അയാള്‍ നിരക്ഷരനായ ഒരജ്ഞാനിയാണെങ്കില്‍ക്കൂടി അയാള്‍ക്ക്‌ ഗോദാനപുണ്യം ലഭിക്കും. അത് നൂറ്റിയൊന്ന് നിമിഷത്തെ ധ്യാനമാണെങ്കില്‍ ഒരുവന് പവിത്രമായൊരു യാഗം ചെയ്തതിന്റെ പുണ്യമാര്‍ജ്ജിക്കാം. പന്ത്രണ്ടു മിനുറ്റ് നീണ്ടുനില്‍ക്കുന്ന ധ്യാനത്താല്‍ ഒരായിരം യാഗങ്ങളുടെ പുണ്യമാണ് ലഭ്യമാവുക. ധ്യാനസപര്യ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പക്ഷം സാധകന് ഉയര്‍ന്ന തലങ്ങളിലേയ്ക്ക് പ്രവേശനം ലഭിക്കും. ഇതാണ് പരമമായ യോഗം. പരമമായ ക്രിയായോഗം. ഇങ്ങിനെ ആരാധിക്കുന്നവനെ പൂജിക്കാന്‍ ദേവന്മാരും അസുരന്മാരും മറ്റു ജീവജാലങ്ങളും മത്സരിക്കുന്നു. എന്നാല്‍ ഇത് ബാഹ്യമായ പൂജാക്രമമാണ്. 

Oct 14, 2013

372 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 372

നിയതിര്‍നിത്യമുദ്വേഗവര്‍ജിതാ പരിമാര്‍ജിതാ
ഏഷാ നൃത്യതി വൈ നൃത്യം ജഗജ്ജാലകനാടകം (6/37/23)

ഭഗവാന്‍ തുടര്‍ന്നു: ഭൂമി, ജലം, സമയം, മുതലായവയുടെ സഹായത്താല്‍ വിത്തിനെ മുളപ്പിച്ചു ചെടിയാക്കി അവസാനം ഭക്ഷണമാക്കി മാറ്റുന്നതും അനന്താവബോധമാണ്. പൂക്കളെ വിരിയിക്കുന്നതും മൂക്കിനു ഘ്രാണശക്തി നല്‍കുന്നതും ഇതേ ബോധം തന്നെ. അതുപോലെ ഉചിതമായ ഉപകരണങ്ങളുടെ സഹായത്താല്‍ വസ്തുക്കളെ സൃഷ്ടിച്ചു നിലനിര്‍ത്തി അതാതിന്റെ സ്വഭാവബന്ധമുള്ള ഇന്ദ്രിയങ്ങളുമായി ഘടിപ്പിച്ചു വിനിമയം ചെയ്യിക്കുന്നതും ബോധമാണ്.

ബോധചൈതന്യത്തിന് ഈ വിശ്വത്തെ മുഴുവനും സൃഷ്ടിക്കാന്‍ മാത്രമല്ല, ‘ഇതൊന്നും അല്ല’ എന്നൊരു ധാരണയെ വെച്ചുപുലര്‍ത്താനും കഴിയുന്നതിനാല്‍ വെറുമൊരു നിശ്ശൂന്യതയിലേയ്ക്ക് അതിനെ ചുരുക്കാനും കഴിയുന്നു. ഈ സൃഷ്ടിയെന്ന ‘സങ്കല്‍പ്പം’ ബോധത്തില്‍ത്തന്നെ ബോധമുണ്ടാക്കുന്ന പ്രതിഫലനം മാത്രമാണ്. അതിനെ അനുഭവിക്കാനായി സമയബന്ധിതമായ ഒരു ദേഹം അത് സ്വീകരിക്കുന്നു എന്നുമാത്രം. വിശ്വചൈതന്യം ‘ഇതങ്ങിനെയാകട്ടെ, അങ്ങിനെയല്ലാതെ മറ്റൊന്നാകാതിരിക്കട്ടെ,’ എന്നു നിശ്ചയിച്ചതിന്റെ മൂര്‍ത്തീകരണമാണ് ത്രിമൂര്‍ത്തികളായി കാണപ്പെടുന്നത്. എങ്കിലും ബോധം ഒന്നിന്റെയും സൃഷ്ടാവല്ല. സംഭവങ്ങള്‍ നടക്കുന്നയിടത്തു കത്തിച്ചുവെച്ച വിളക്കുപോലെയാണ് ബോധം.

വസിഷ്ഠന്‍ ചോദിച്ചു: ഭഗവാനേ, ശിവന്റെ (ബോധത്തിന്റെ) ചൈതന്യവിശേഷങ്ങള്‍ ഏതൊക്കെയാണ്? അവയുടെ ശക്തിയും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണെന്നും പറഞ്ഞു തന്നാലും.

ഭഗവാന്‍ പറഞ്ഞു: പരംപൊരുള്‍ രൂപരഹിതമാണ്. എന്നാല്‍ ഇഛ, ആകാശം, സമയം, ക്രമം, അമൂര്‍ത്തമായ പ്രകൃതി എന്നീ അഞ്ചു വസ്തുക്കള്‍ അതിന്റെ ഘടകങ്ങളാണ് എന്നു പറയപ്പെടുന്നു. അതില്‍ അസംഖ്യം ശക്തിവിശേഷങ്ങളും ചൈതന്യവും സാദ്ധ്യതകളും അടങ്ങിയിരിക്കുന്നു. അവയില്‍ പ്രധാനപ്പെട്ടവ, ജ്ഞാനം, ചലനം, കര്‍മ്മം, അകര്‍മ്മം എന്നിവയാണ്. എന്നാല്‍ ഇവയെല്ലാം ശുദ്ധമായ അവബോധം മാത്രമാണ്. 

ബോധത്തിലെ സാദ്ധ്യതകളായതിനാല്‍ അവയെ ബോധത്തില്‍ നിന്നും വിഭിന്നങ്ങളായി കണക്കാക്കുന്നു. എന്നാല്‍ വാസ്തവത്തില്‍ അവ ബോധഭിന്നമല്ല. ഈ സൃഷിയെന്നത് ബോധത്തിലെ അനന്തസാദ്ധ്യതകള്‍ക്ക് കാലത്തിന്റെ താളത്തിനൊത്ത്  നടമാടാനുള്ള ഒരു വേദി മാത്രമാണ്. അവയില്‍ ഏറ്റവും പ്രധാനമായത് പ്രകൃതിയുടെ ധാര്‍മ്മികക്രമമാണ്. അത് കര്‍മ്മമെന്നും ഇഛയെന്നും, ആശയെന്നും, കാലമെന്നും എല്ലാം അറിയപ്പെടുന്നു. പുല്‍ക്കൊടിമുതല്‍ ബ്രഹ്മാവുവരെയുള്ള എല്ലാറ്റിനും ഉള്ള നൈസര്‍ഗ്ഗികസ്വഭാവസവിശേഷതകള്‍ സാദ്ധ്യതകളായി നിലനില്‍ക്കുന്നു 

“ഈ പ്രകൃതിധര്‍മ്മക്രമം, അതായത് സാദ്ധ്യത, വികാരവിക്ഷോഭങ്ങള്‍ക്ക് വശംവദമല്ല എന്നിരിക്കിലും അത് പൂര്‍ണ്ണമായും നിര്‍മ്മലമല്ല. ഈ പ്രകൃതിയുടെ ക്രമാനുഗതമായ അവതരണമാണ് പ്രത്യക്ഷലോകമെന്ന ഈ നൃത്തനാടകം”

അത് ദയ, ക്രോധം മുതലായ വിവിധവികാരങ്ങളെ പ്രകടിപ്പിക്കുന്നു. അത് വിവിധ ഋതുക്കളെയും യുഗങ്ങളെയും കടന്നുപോകുന്നു. ആകാശചാരികളായ ഗന്ധര്‍വ്വന്മാരുടെ ദിവ്യസംഗീതവും സമുദ്രങ്ങളുടെ ഘോരാരവവും അതിനു പിന്നണിയാകുന്നു. വേദിയെ പ്രകാശിപ്പിക്കുന്നത് സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളുമാണ്. വേദിയിലെ നടീനടന്മാര്‍ ജീവജാലങ്ങളാണ്. അങ്ങിനെയാണീ പ്രപഞ്ചനാടകത്തിന്റെ ധാര്‍മ്മികക്രമം.     

ഈശ്വരന്‍ അല്ലെങ്കില്‍ അനന്താവബോധം ഈ നാടകത്തിന്റെ നിശ്ശബ്ദനെങ്കിലും തികച്ചും ഉണര്‍വ്വുള്ള സാക്ഷിയാണ്. ഈ ഭഗവാന്‍ ഒരേസമയം നൃത്തവും (സംഭവങ്ങള്‍ ) നര്‍ത്തകനുമാണ് (ലോകക്രമം )

Oct 6, 2013

371 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 371

തതശ്ചിദ്രൂപമേവൈകം സര്‍വ്വസത്താന്തരസ്ഥിതം
സ്വാനുഭൂതിമയം ശുദ്ധം ദേവം രുദ്രേശ്വരം വിദുഃ (6/36/1)

ഭഗവാന്‍ പറഞ്ഞു: “അങ്ങിനെ എല്ലാത്തിന്റെയും ഉള്ളില്‍ നിറഞ്ഞു നിവസിക്കുന്ന രുദ്രഭഗവാന്‍തന്നെയാണ് ശുദ്ധവും സ്വാനുഭൂതിമയവുമായ ഏകാത്മകബോധം.”

അത് എല്ലാ ബീജങ്ങള്‍ക്കും ബീജമാവുന്നു. അതാണ്‌ പ്രത്യക്ഷലോകത്തിന്റെ അടിസ്ഥാനം. പ്രവര്‍ത്തനങ്ങളില്‍ വെച്ച് ഏറ്റവും മഹത്തായ കര്‍മ്മവും കാര്യവും അത് തന്നെ. എല്ലാ കാരണങ്ങള്‍ക്കും കാരണമായിരിക്കുന്ന, എല്ലാ ജീവജാലങ്ങള്‍ക്കും ഹേതുവായിരിക്കുമ്പോഴും അത് യാതൊന്നിനും ഉത്തരവാദിയല്ല. അതിനെക്കുറിച്ച് നിയതമായ ധാരണകളോ സങ്കല്‍പ്പങ്ങളോ ഉണ്ടാവുക അസാദ്ധ്യം. 

ചൈതന്യവത്തായ എല്ലാത്തിന്റെയും അവബോധമാണത്. അതിനു സ്വയം സ്വാത്മാവായി അറിയാം. അതാണ്‌ പരമവസ്തു. താന്‍ തന്നെ അനന്തവൈവിദ്ധ്യതയാര്‍ന്നു വികസിച്ചു നിറഞ്ഞു നില്‍ക്കുന്നതായി അത് സ്വയം അറിയുന്നുണ്ട്. എല്ലാ അനുഭവങ്ങളുടെയും ബോധസത്തയായ അത് ശുദ്ധവും ഉപാധിരഹിതവുമത്രേ. അത് പരമമായ സത്യമായതിനാല്‍ സത്യമെന്ന വെറുമൊരു ധാരണയല്ല അത്. സത്യാസത്യങ്ങളുടെ നിര്‍വചനങ്ങളുടെ പരിധിക്കുള്ളില്‍ അതിനെ തളച്ചിടാന്‍ ആവില്ല. പരമസത്യത്തിന്റെ അവസാനവാക്കും അനാദിയായ സത്യത്തിന്റെ സാക്ഷാത്കാരവുമാണ് അത്. 
 
പരമമായ ബോധമല്ലാതെ മറ്റൊന്നുമല്ലത്. എങ്കിലും സുഖാസക്തികളുടെ നിറഭേദം അതിനെ ബാധിക്കുന്നതുപോലെ തോന്നുന്നു. അത് സ്വയം സുഖവും സുഖാനുഭവവും, ഭോക്താവും ആ അനുഭവത്തിന്റെ ഹേതുവായ കളങ്കവും എല്ലാം അത് തന്നെ. ആകാശംപോലെ അനിയതവും നിത്യശുദ്ധവുമാണെങ്കിലും പൊടുന്നനെ അതിനു കളങ്കം ബാധിച്ചതുപോലെ അത് പരിമിതപ്രഭാവം കൈക്കൊള്ളുന്നു.

അനന്താവബോധത്തില്‍ ലക്ഷക്കണക്കിന് പ്രത്യക്ഷലോകമെന്ന മരുമരീചികകള്‍ ഉണ്ടായിട്ടുണ്ട് . ഇനിയും ഉണ്ടാവുകയും ചെയ്യും. എന്നാല്‍ സര്‍വ്വസ്വതന്ത്രമായ അനന്തതയ്ക്ക് മാറ്റങ്ങള്‍ ഒന്നുമില്ല. വെളിച്ചവും ചൂടും അഗ്നിയില്‍ നിന്നും വരുന്നതായി കാണപ്പെടുന്നു എന്നാല്‍ അവ അഗ്നിയില്‍ നിന്നും സ്വതന്ത്രമല്ല. മഹാമേരുക്കളുടെയുള്ളില്‍പ്പോലും ഒളിഞ്ഞിരിക്കുന്നതായ പദാര്‍ത്ഥത്തിന്റെ ഏറ്റവും ചെറിയൊരണുവിന്റെ സൂക്ഷ്മമായ തന്മാത്രയായുമായി ഈ അനന്താവബോധത്തെ താരതമ്യപ്പെടുത്താം.

അത് അനേകം യുഗങ്ങള്‍ താണ്ടുന്നു, എന്നാല്‍ ഒരു നിമിഷം പോലും ഇല്ലാതെയാകുന്നില്ല. ഒരു രോമാഗ്രത്തിനേക്കാള്‍ സൂക്ഷ്മവും അതേസമയം വിശ്വവ്യാപകവുമത്രേ അത്. അതിന്റെ അതിരുകള്‍ കണ്ടവരായി ആരുമില്ല. അത് സ്വയം ഒന്നും ചെയ്യുന്നില്ല. എന്നാല്‍ വിശ്വത്തിന്റെ എല്ലാം മൂലമതാണ്. വിശ്വസംരക്ഷണം അതിനാല്‍ നടക്കുന്നുവെങ്കിലും അതൊന്നും ചെയ്യുന്നില്ല. എല്ലാ വസ്തുക്കളും അതില്‍ നിന്നും വിഭിന്നമല്ല. എന്നാല്‍ അതൊരു വസ്തുവല്ല താനും.
അവസ്തുവാണത്. എന്നാല്‍ ലോകം മുഴുവനും വ്യാപരിചിരിക്കുന്നത് അത് തന്നെയാണ്. അതിന്റെ ദേഹമാണ് ഈ വിശ്വം. എന്നാല്‍ സ്വയം അത് ദേഹരഹിതമാണ്. അതിനെ സംബന്ധിച്ചിടത്തോളം എല്ലാക്കാലവും ‘ഇപ്പോഴാണ്’, ഈ നിമിഷമാണ്. എന്നാല്‍ അത് സുപ്രഭാതങ്ങളും പ്രദോഷങ്ങളുമാണ്.  പലപ്പോഴും അര്‍ത്ഥമൊന്നുമില്ലാത്ത ശബ്ദങ്ങള്‍ സംസാരമദ്ധ്യെ ആശയങ്ങളെ ഭംഗിയായിത്തന്നെ വിനിമയം ചെയ്യുന്നതുപോലെ അനന്താവബോധം എന്നത് ഒരേസമയം ഉള്ളതും ഇല്ലാത്തതുമാണ്. ‘എന്തല്ല’, എന്നതുമല്ല അത്.

ഇപ്പറഞ്ഞ വിവരണങ്ങള്‍ - എന്താണത്, എന്തല്ലത്, എന്നെല്ലാമുള്ള ചിന്തകള്‍ക്കെല്ലാം അപ്പുറമാണ് അനന്താവബോധം. യാതൊരു ധാരണകള്‍ക്കും വഴങ്ങാത്ത പരമസത്തയാണത്.