Aug 31, 2012

114 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 114

മനസൈവ മനസ്‌തസ്മാത്‌പൌരുഷേണ പുമാനിഹ
സ്വകമേവ സ്വകേനൈവ യോജയേത്‌പാവനേ പഥി  (3/92/28)

വസിഷ്ഠന്‍ ബ്രഹ്മാവിനോടു ചോദിച്ചു: ഭഗവാനേ, മാമുനിയുടെ ശാപം ഇന്ദ്രന്റെ മനസ്സിനെ ബാധിക്കാതെ ശരീരത്തെമാത്രം ബാധിക്കാനിടവന്നതെന്തുകൊണ്ടാണ്‌? ശരീരം മനസ്സില്‍നിന്നു വിഭിന്നമല്ലെങ്കില്‍ ആ ശാപം മനസ്സിനേയും ബാധിക്കേണ്ടതല്ലേ?. എങ്ങിനെയാണ്‌ മനസ്സ്‌ ബാധിക്കപ്പെടുന്നതെന്നും ബാധിക്കപ്പെടാതിരിക്കുന്നതെന്നും ദയവായി പറഞ്ഞു തരൂ.

ബ്രഹ്മാവു പറഞ്ഞു: മകനേ, ഈ വിശ്വം, ബ്രഹ്മാവു മുതല്‍ മാമലകള്‍ വരെ മൂര്‍ത്തിമത്തായുള്ള എല്ലാറ്റിലും രണ്ടുതരം ശരീരങ്ങളുണ്ട്‌. ഒന്നാമത്തേത്‌ മാനസീകശരീരം- അത്‌ അശാന്തമാണ്‌.. ക്ഷിപ്രമാണതിന്റെ പ്രവര്‍ത്തനങ്ങള്‍ . രണ്ടാമത്തേത്‌ മാംസനിബദ്ധമായ ശരീരം. അത്‌ സ്വയമായി ഒന്നും ചെയ്യുന്നില്ല. ഈ ശരീരത്തെയാണ്‌ അനുഗ്രഹങ്ങളും ശാപങ്ങളും ബാധിക്കുക. അതിനു ബുദ്ധിയോ ശക്തിയോ ഇല്ല. താമരയിലയിലെ ജലകണം പോലെ അതു ചഞ്ചാടിക്കൊണ്ടിരിക്കുന്നു. അത്‌ വിധിയെ, നിയതിയെ, മറ്റു ഘടകങ്ങളെ എല്ലാം ആശ്രയിച്ചിരിക്കുന്നു. മനസ്സാകട്ടെ ബന്ധിതമെന്നു തോന്നുമെങ്കിലും സ്വതന്ത്രമാണ്‌.. ഈ മനസ്സ്‌ ധൈര്യപൂര്‍വ്വം സ്വപ്രയത്നങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ദു:ഖങ്ങള്‍ക്കതീതമാണ്‌.. എപ്പോഴെല്ലാം ഉദ്യമങ്ങളില്‍ ഏര്‍പ്പെടുന്നുവോ അപ്പോഴെല്ലാം ആ ഉദ്യമങ്ങള്‍ക്ക്‌ ഉചിതമായ ഫലം കാണുന്നുമുണ്ട്‌.. ഭൌതീകശരീരം ഒന്നും നേടുന്നില്ല. മാനസീകശരീരമാണ്‌ എല്ലാം നേടുന്നത്‌.. മനസ്സ്‌ എപ്പോഴും ശുദ്ധബോധത്തില്‍ ഉറച്ചിരിക്കുമ്പോള്‍ അതിനെ ശാപങ്ങള്‍ ബാധിക്കയില്ല. ശരീരം തീയിലോ ചെളിയിലോ വീണേക്കാം. എന്നാല്‍ അതിനെക്കുറിച്ച്‌ ചിന്തിച്ചാല്‍ മാത്രമേ മനസ്സിലത് അനുഭവമായി തീരുകയുള്ളു. ഇതാണ്‌ ഇന്ദ്രന്റെ അനുഭവത്തിലൂടെ നമുക്കറിയാന്‍ കഴിയുന്നത്‌..

ദീര്‍ഘതപന്‍ എന്നു പേരായ മുനിയുടെ അനുഭവവും ഇക്കാര്യം വെളിപ്പെടുത്തുന്നു. അദ്ദേഹം ഒരു യാഗം നടത്താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിനുവേണ്ട സാമഗ്രികള്‍ സംഘടിപ്പിക്കുന്നതിനിടയില്‍ അദ്ദേഹമൊരു കിണറ്റില്‍ വീണുപോയി. അദ്ദേഹം മനസ്സില്‍ യാഗം പൂര്‍ത്തീകരിച്ച്‌ ഭൌതീകമായി യാഗം ചെയ്താലുണ്ടാവുന്ന ഫലങ്ങളെല്ലാം നേടി. നേരത്തേ പറഞ്ഞ മഹാത്മാവിന്റെ പത്തു പുത്രന്മാര്‍ക്ക്‌ ബ്രഹ്മപദവി ലഭിച്ചതും സ്വമന:പ്രയത്നത്താല്‍ ആണല്ലോ. മാനസീകമോ ശാരീരികമോ ആയ അസുഖങ്ങള്‍ , ശാപങ്ങള്‍ , കണ്ണേറ്‌  തുടങ്ങിയവ ആത്മാഭിമുഖമായിരിക്കുന്ന മനസ്സിനെ ബാധിക്കുകയില്ല. പാറക്കല്ലില്‍ താമരപ്പൂ വീണാല്‍ അതു രണ്ടായിപൊട്ടിപ്പൊളിയുകില്ലല്ലോ. "അതുകൊണ്ട്‌ ഒരുവന്‍ മനസ്സിനെ മനസ്സുകൊണ്ടുതന്നെ ശുദ്ധപാതയിലേയ്ക്കു നയിക്കണം. ആത്മാവിനെ അത്മാവുകൊണ്ടുതന്നെ സദ്മാര്‍ഗ്ഗങ്ങളിലേയ്ക്കുന്മുഖമാക്കണം"

മനസ്സ്  വിചാരിക്കുന്നതെന്തോ അത്‌ അപ്പോള്‍ത്തന്നെ നടപ്പിലാവുന്നു. തീവ്രമായ ധ്യാനംകൊണ്ട്‌ ഒരുവനുള്ളില്‍ സമൂലമായ മാറ്റം വരുത്താനും തെറ്റായ കഴ്ച്ചപ്പാടുമൂലം ഉണ്ടായ ഭ്രമകല്‍പ്പനയില്‍ നിന്നു വിമുക്തിയാര്‍ജ്ജിക്കാനും നമുക്ക്  സാധിക്കും. മനസ്സു ചെയ്യുന്നതാണ്‌ സത്യമായി അനുഭവപ്പെടുന്നത്‌. നിലാവിന്റെ ശീതളിമയിലിരിക്കുന്നവന്‌ സൂര്യന്റെ തീവ്രതാപം മനസാ അനുഭവവേദ്യമാവാം. അതുപോലെ തിരിച്ചും. മനസ്സിന്റെ മായികശക്തി ഇപ്രകാരമെല്ലാമാണ്‌.. 

Aug 30, 2012

113 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 113

കഥ്യതേ ജീവനാമ്നൈതച്ചിതം  പ്രതനുവാസനം
ശാന്തദേഹചമത്കാരം ജീവം വിദ്ധി ക്രമാത്‌പരം (3/91/23)

സൃഷ്ടാവായ ബ്രഹ്മാവ്‌ പറഞ്ഞു: മനസ്സ്‌ എന്ന വ്യക്തിബോധത്തിന്‌ വൈവിദ്ധ്യമേറിയ ഗുണങ്ങളും സാധ്യതകളുമുണ്ട്‌... സുഗന്ധവസ്തുക്കളില്‍ അവയ്ക്ക്  യോജിച്ച സ്വാദും അടങ്ങിയിട്ടുണ്ടല്ലോ. ബോധം തന്നെയാണ്‌ സൂക്ഷ്മശരീരമാവുന്നതും ഭൌതീകരൂപമെടുത്ത്‌ സ്ഥൂലശരീരമാവുന്നതും."ഈ വ്യക്തിബോധത്തിന്‌ ജീവന്‍ എന്നും ജീവാത്മാവ്‌ എന്നും പറയുന്നു. അതിലും അനന്തസാധ്യതകള്‍ അന്തര്‍ലീനമാണെങ്കിലും ആ സാദ്ധ്യതകള്‍ അതീവ സൂക്ഷ്മ നിലയിലാണുള്ളത്‌.. എന്നാല്‍ ജീവന്റെ മായാജാലങ്ങളെല്ലാം അവസാനിക്കുമ്പോള്‍ അതു തന്നെയാണ്‌ പരമാത്മാവായി തിളങ്ങുന്നത്‌.". ഞാനോ മറ്റാരെങ്കിലുമോ ഈ പ്രപഞ്ചത്തില്‍ ഇല്ല. എല്ലാം അനന്താവബോധം മാത്രം. ആ ചെറുപ്പക്കാരുടെ ഉദ്ദേശം സാധിതമായപോലെ ഇക്കാണപ്പെടുന്നതെല്ലാം അനന്താവബോധത്തിന്റെ അടിസ്ഥാനത്തിലാണ്‌ നിലനില്‍ക്കുന്നത്‌.. ആ ചെറുപ്പക്കാര്‍ക്ക്‌ അവരുടെ ഉദ്ദേശം സൃഷ്ടിനിര്‍വ്വഹണമായിരുന്നതുകൊണ്ട്‌ അവരില്‍ , അവരാണ്‌ സൃഷ്ടാക്കള്‍ എന്ന തോന്നലുണ്ടായി. അതുപോലെ തന്നെ എനിക്കും എന്റെ സൃഷ്ടി വൈഭവത്തെപറ്റി ഒരവബോധമുണ്ടായി.

അനന്താവബോധം തന്നെയാണ്‌ സ്വയം ജീവനായി ഭാവിച്ച്‌ മനസ്സാകുന്നതും പിന്നീട്‌ ശരീരഭാവമെടുത്ത്‌ അതു മൂര്‍ത്തീകരിക്കുന്നതും. സ്വപ്നംപോലെയുള്ള ഈ മാസ്മരീക ഭ്രമം നീണ്ടുപോവുന്തോറും യാഥാര്‍ത്ഥ്യമാണെന്ന തോന്നലുണ്ടാവുന്നു. അത്‌ സത്തും അസത്തുമാണ്‌.. മനസ്സില്‍ അതിനെ ഭാവനചെയ്തു കണ്ടതുകൊണ്ട്‌ അതു സത്താണ്‌.. പക്ഷേ സ്വതവേയുള്ള വിരോധാഭാസംകൊണ്ട്‌ അതു അസത്തുമാണ്‌.. മനസ്സ്‌ ചേതനയുള്ളതാണ്‌. കാരണം അത്‌ ബോധത്തിലധിഷ്ടിതമാണല്ലോ.  എന്നാല്‍ ബോധത്തില്‍നിന്നും വിഭിന്നമായി അതിനെക്കണ്ടാല്‍ അത്‌ ഭ്രമാത്മകമായ വെറും ജഢമാണ്‌.. മനസ്സ്‌ ഒന്നിനെപ്പറ്റി ആലോചിക്കുമ്പോള്‍ ആ വസ്തുവായി സ്വയം ഗ്രഹിക്കുകയാണ്‌.. കൈവളയുടെ രൂപത്തില്‍ മനസ്സില്‍ കാണുമ്പോള്‍ ഒരു സ്വര്‍ണ്ണവള  ആഭരണമാണ്‌.. എന്നാല്‍ മൂല്യവസ്തുവായ സ്വര്‍ണ്ണമാണല്ലോ ആഭരണത്തില്‍ സത്തായിട്ടുള്ളത്‌. .

എല്ലാം ബ്രഹ്മം തന്നെയായതുകൊണ്ട്‌ ജഢമെന്നു പറയുന്നതും അതേ അനന്താവബോധം തന്നെ. എന്നില്‍നിന്നു തുടങ്ങി വെറും കല്ലുവരെ ഒന്നിനേയും സചേതനമെന്നോ അചേതനമെന്നോ നിര്‍വ്വചിക്കുക അസാദ്ധ്യം. തികച്ചും വ്യത്യസ്ഥങ്ങളായ രണ്ടു വസ്തുക്കളെപ്പറ്റി ചിന്താക്കുഴപ്പത്തിനോ ആശങ്കക്കോ  സാദ്ധ്യതയില്ല . വിഷയവും വിഷയിയും തമ്മില്‍ സാമ്യമുണ്ടാവുമ്പോള്‍ മാത്രമേ ഏത്‌ ഏതെന്ന സംശയങ്ങള്‍ ഉണ്ടാവുകയുള്ളു. എല്ലാം നിര്‍വ്വചനാതീതമാണെന്നുള്ളതു കൊണ്ട്‌ ജഢം, ചൈതന്യം, എന്നൊക്കെയുള്ള വാക്കുകള്‍ കേവലശബ്ദങ്ങള്‍ മാത്രം.

മനസ്സിനെ സംബന്ധിച്ചിടത്തോളം വിഷയം ജഢവും, വിഷയി (അറിയുന്നയാള്‍ ചൈതന്യവുമാണ്‌. . അങ്ങിനെ ഭ്രമത്തില്‍ ഉഴന്ന് ജീവന്‍ ചുറ്റിപ്പറ്റിനില്‍ക്കുന്നു. വാസ്തവത്തില്‍ ദ്വന്ദതയെന്നതും മനസ്സിന്റെ വിഭ്രമം മാത്രം. അത്തരം വിഭ്രമം ഉള്ളതാണോ അല്ലയോ എന്നും നമുക്ക്‌ നിശ്ചയിക്കുക വയ്യ. അനന്താവബോധമാണെല്ലാം. ഭ്രമാത്മകമായ വിഭജനങ്ങളാണീ കാണപ്പെടുന്നതെല്ലാം എന്ന തിരിച്ചറിവില്ലാത്തപ്പോള്‍ അഹങ്കാരം ഉടലെടുക്കുന്നു. എന്നാല്‍ മനസ്സ്‌ സ്വരൂപത്തില്‍ ധ്യാനനിമഗ്നമാവുമ്പോള്‍ എല്ലാ വിഭജനങ്ങളും ഇല്ലാതാവുന്നു. അനന്താവബോധസാക്ഷാത്കാരം  ഉണ്ടാവുമ്പോള്‍ പരമാനന്ദവും ആവുന്നു. 

Aug 29, 2012

112 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 112

പ്രതിഭാസമുപായാതി യഥ്യദസ്യ  ഹി ചേതസ:
തത്തത്‌പ്രകടതാമേതി സ്ഥൈര്യം സഫലതാമപി  (3/91/17)

സൂര്യന്‍ തുടര്‍ന്നു: ഭഗവാനേ, അതുകഴിഞ്ഞ്‌ രാജാവ്‌ ഭരതമുനിയെ സമീപിച്ച്‌ ശാരീരികശിക്ഷകള്‍ക്കൊന്നും വഴങ്ങാത്ത ഈ കമിതാക്കള്‍ക്കുചിതമായ ശിക്ഷയായി ഒരു ശാപം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. മുനി അവരെ ശപിച്ചു. പക്ഷേ അവര്‍ മുനിയോടു പറഞ്ഞു: കഷ്ടം! നിങ്ങള്‍ക്കു രണ്ടാള്‍ക്കും ബുദ്ധി അല്‍പ്പം കുറവുണ്ട് എന്ന് തോന്നുന്നു. ഞങ്ങളെ ശപിച്ചതുകൊണ്ട്‌ നിങ്ങളാര്‍ജ്ജിച്ച തപോബലത്തിനു കുറവുണ്ടായിരിക്കുന്നു എന്നതാണ് സത്യം. ആ ശാപം കൊണ്ട്‌ ഞങ്ങളുടെ ശരീരത്തെ നശിപ്പിക്കാം; എന്നാല്‍ ഞങ്ങള്‍ക്കതുകൊണ്ട്‌ ഒന്നും നഷ്ടമാവുന്നില്ല. ഞങ്ങളുടെ മനസ്സിനെ ആര്‍ക്കും നശിപ്പിക്കാനാവില്ല.

മുനിശാപം മൂലം അവരുടെ ദേഹം നശിച്ചു. ഈ ശരീരത്തില്‍നിന്നും പിന്നിടവര്‍ മൃഗങ്ങളായും പക്ഷികളായും ജന്മമെടുത്തു. അവസാനം ഉത്തമമായ ഒരു ഗൃഹത്തില്‍ മനുഷ്യ ദമ്പതികളായി. ഇപ്പോഴും പരസ്പരമുള്ള സമ്പൂര്‍ണ്ണാനുരാഗത്തിന്റെ ശക്തികൊണ്ട്‌ അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി ജന്മമെടുത്തിരിക്കുന്നു. കാട്ടിലെ മരങ്ങള്‍പോലും ഇവരുടെ പ്രേമവായ്പ്പുകണ്ട്‌ പ്രചോദിതരായി. മുനിശാപംകൊണ്ടും ഇവരുടെ മനസ്സു നശിപ്പിക്കാന്‍ കഴിഞ്ഞില്ല. അതുപോലെ, ഭഗവാനേ ഈ പത്തുപേരുടെ സൃഷ്ടികളെ യാതൊരുവിധത്തിലും സ്വാധീനിക്കാന്‍ അങ്ങേയ്ക്കാവില്ല. അവര്‍ സ്വയം സൃഷ്ടിസര്‍ഗ്ഗത്തില്‍ തുടരുന്നതുകൊണ്ട്‌ അങ്ങേയ്ക്കെന്താണു നഷ്ടം? അവര്‍ അവരുടെ മനസ്സിന്റെ സൃഷ്ടികളെ തുടരട്ടെ. സ്ഫടികത്തില്‍ നിന്നും  അതിനുള്ളിലെ പ്രതിഫലനം മാത്രമായി നീക്കി മാറ്റാനരുതാത്തതുപോലെയാണത്‌. ഭഗവന്‍, അങ്ങയുടെ ബോധമണ്ഡലത്തില്‍ ,  സ്വാഭീഷ്ടമനുസരിച്ച്  ഒരു ലോകം സ്വയം സൃഷ്ടിച്ചാലും.

സത്യത്തില്‍ അനന്താവബോധവും മനസ്സും (ഒരുവന്റെ ബോധം) അനന്തമായ ആകാശവുമെല്ലാം ഒരേയൊരു വസ്തുവാണ്‌.. അനന്താവബോധം സര്‍വ്വവ്യാപിയാണ്‌. . അതുകൊണ്ടീചെറുപ്പക്കാര്‍ സൃഷ്ടിച്ച ലോകങ്ങളെന്തായാലും അങ്ങേക്കിഷ്ടം പോലെയുള്ള  മറൊരു ലോകനിര്‍മ്മിതി ചെയ്താലും.

ബ്രഹ്മാവ്‌ വസിഷ്ഠനോടു പറഞ്ഞു: അപ്രകാരമുള്ള സൂര്യവചനം കേട്ട്‌ എന്റെ സ്വാഭാവപ്രകടനം എന്ന നിലയില്‍ ഞാന്‍ ലോകങ്ങളെ ഉണ്ടാക്കാന്‍ തുടങ്ങി. ഈ ഉദ്യമത്തില്‍ ആദ്യത്തെ പങ്കാളിയാകാന്‍ ഞാന്‍ സൂര്യനെ ക്ഷണിച്ചു. ഈ സൂര്യന്‍ ചെറുപ്പക്കാരുടെ സൃഷ്ടിയില്‍ പങ്കെടുത്തതുകൂടാതെ എന്റെ സൃഷ്ടിയില്‍ മനുഷ്യകുലത്തിന്റെ പൂര്‍വ്വികനായ പ്രജാപതിയായും വര്‍ത്തിച്ചു. സൂര്യന്‍ ഈ രണ്ടു ജോലികളും ഭംഗിയായി ചെയ്തു. എന്റെ ഉദ്ദേശങ്ങള്‍ക്കനുസൃതമായി അദ്ദേഹം ഈ ലോകനിര്‍മ്മിതി നടത്തി. "എന്തൊക്കെ ഒരാളുടെ ബോധമണ്ഡലത്തില്‍ പ്രത്യക്ഷമാവുന്നുവോ അതുണ്ടാവുന്നു, നിലനില്‍ക്കുന്നു, ഫലപ്രാപ്തിയുമുണ്ടാവുന്നു. അതാണ്‌ മനസ്സിന്റെ ശക്തി!"

ആ മഹാത്മാവിന്റെ പുത്രന്മാര്‍ സ്വമന:ശ്ശക്തികൊണ്ട്‌ ലോകസൃഷ്ടാക്കളുടെ സ്ഥാനത്തെത്തിയപോലെ ഞാനും ലോകസൃഷ്ടാവായി. മനസ്സാണ്‌ ഇവിടെ വസ്തുക്കളെ പ്രകടമാക്കുന്നത്‌...  മനസ്സില്‍ത്തന്നെയാണ് ശരീരബോധമുണ്ടാവുന്നതും ശരീരമെന്ന 'കാഴ്ച്ച' പ്രകടമാവുന്നതും. 

Aug 28, 2012

111 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 111

മനോ ഹി ജഗതാം കര്‍തൃ മനോ ഹി പുരുഷ: പര:
മന: കൃതം കൃതം ലോകേ ന ശരീരകൃതം  കൃതം (3/89/1)

സൂര്യന്‍ തുടര്‍ന്നു: "മനസ്സുതന്നെയാണ്‌ ലോക സൃഷ്ടാവ്‌.. മനസ്സു തന്നെയാണ്‌ പരമപുരുഷന്‍.. മനസ്സിനാല്‍ ചെയ്യപ്പെടുന്നതാണു കര്‍മ്മം. ശരീരംകൊണ്ടു ചെയ്യുന്നത്‌ കര്‍മ്മമല്ല." മനസ്സിന്റെ ശക്തി നോക്കൂ! ദൃഢമായ ചിന്തകൊണ്ട്‌ മഹാത്മാവിന്റെ പുത്രരായ ആ പത്തുപേര്‍ സൃഷ്ടാക്കളായി. എന്നാല്‍ ഏതൊരുവന്‍ 'ഞാനീ ചെറിയ ശരീരമാണ്‌' എന്നു ചിന്തിക്കുന്നുവോ അവനു മൃത്യു സുനിശ്ചയമാണ്‌.. ഒരുവന്റെ ബോധം ബാഹ്യലോകത്തേക്ക്‌ ഉന്മുഖമാകുമ്പോള്‍ സുഖദു:ഖങ്ങളെന്ന ദ്വന്ദങ്ങളുണ്ട്‌.. എന്നാല്‍ യോഗിയുടെ ദൃഷ്ടി ഉള്ളിലേയ്ക്കാണ്‌.. അവിടെ സുഖദു:ഖങ്ങള്‍ എന്ന ധാരണകള്‍ ഇല്ല. ഇതിനെക്കുറിച്ചുള്ള ഒരു കഥ ഞാന്‍ പറയാം.

മഗധ രാജ്യത്ത്‌ ഇന്ദ്രദ്യുമ്നന്‍ എന്നുപേരായ ഒരു രാജാവു വാണിരുന്നു. അദ്ദേഹത്തിന്റെഭാര്യ അഹല്യ. ആ സ്ഥലത്ത്‌ ഇന്ദ്രന്‍ എന്നു പേരായി ദുര്‍മ്മാര്‍ഗ്ഗിയെങ്കിലും സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു. ദേവേന്ദ്രന്‍ മുനിപത്നിയായ അഹല്യയെ വശീകരിച്ച കഥ അഹല്യാ റാണി ഒരുദിവസം പ്രഭാഷണമദ്ധ്യേ കേട്ടു. അതുകേട്ട്‌ രാജ്ഞിക്ക്‌ ഇന്ദ്രന്‍ എന്ന ചെറുപ്പക്കാരനോട്‌ പ്രേമം തോന്നി. പ്രേമം മൂത്ത്‌ തന്റെ തോഴിമാരുടെ സഹായത്തോടെ അവള്‍ ഇന്ദ്രനെ തന്റെ അരമനയിലേയ്ക്ക്‌ കൊണ്ടുവന്നു. തുടര്‍ന്ന് അവരിരുവരും രഹസ്യമായി സന്ധിച്ചു സുഖിച്ചു വന്നു. അഹല്യയ്ക്ക്‌ ഇന്ദ്രനെപ്പറ്റിയല്ലാതെ മറ്റൊരു ചിന്തയുമില്ലായിരുന്നു. അതുകൊണ്ടവള്‍ നോക്കുന്നിടത്തൊക്കെ ഇന്ദ്രനെക്കണ്ടു. അവനെക്കുറിച്ചുള്ള ചിന്തകള്‍ അവളുടെ മുഖത്തെ പ്രഫുല്ലമാക്കി. അവരുടെ പ്രേമം മൂത്തപ്പോള്‍ ജനമറിഞ്ഞു; രാജാവിന്റെ ചെവിയിലും കാര്യമെത്തി. ക്രുദ്ധനായ രാജാവ്‌ അവരെ ശിക്ഷിക്കാനായി പലതുംചെയ്തു. തണുത്ത വെള്ളത്തില്‍ അവരെ മുക്കി; തിളച്ച എണ്ണയിലവരെ വറുത്തു; ആനയുടെ കാലുകളില്‍ ബന്ധിച്ചു; ചാട്ടവാറുകൊണ്ടടിച്ചു. ഇന്ദ്രന്‍ പൊട്ടിച്ചിരിച്ചുകൊണ്ട്‌ രാജാവിനോടു പറഞ്ഞു: എനിക്കീ ലോകം മുഴുവനും എന്റെ പ്രിയപ്പെട്ടവള്‍ - അഹല്യയല്ലാതെ മറ്റൊന്നുമല്ല. ഈ ശിക്ഷകളൊന്നും ഞങ്ങളെ എശുകയില്ല. ഞാന്‍ മനസ്സുമാത്രമാണ്‌.. മനസ്സാണ്‌ വ്യക്തി. നിങ്ങള്‍ക്ക്‌ ശരീരത്തെ ശിക്ഷിക്കാം; എന്നാല്‍ നിങ്ങള്‍ക്ക്‌ മനസ്സിനെ ശിക്ഷിക്കാനോ ചെറുതായിപ്പോലും മാറ്റാനോ കഴിയില്ല. മനസ്സ്‌ എന്തിലെങ്കിലും ആമഗ്നമായിരിക്കുമ്പോള്‍ ശരീരത്തിനെന്തു സംഭവിച്ചാലും മനസ്സിനെയത്‌ ബാധിക്കുന്നില്ല.

മനസ്സിന്‌ ശാപത്താലോ അനുഗ്രഹത്താലോ ചഞ്ചല്യമുണ്ടാവുന്നില്ല. വലിയൊരു മാമല കേവലം ചെറിയ വന്യജീവികളുടെ കൊമ്പുകൊണ്ട്‌ കുത്തിയിളക്കാനാവുകയില്ലല്ലോ. ശരീരമല്ല മനസ്സിനെയുണ്ടാക്കുന്നത്‌, മറിച്ച്‌ മനസ്സാണ്‌ ശരീരത്തെ സൃഷ്ടിക്കുന്നത്‌.. മനസ്സുമാത്രമാണ്‌ ശരീരത്തിന്റെ വിത്ത്‌.. മരം മരിക്കുമ്പോഴും വിത്ത്‌ നശിക്കുന്നില്ല. എന്നാല്‍ വിത്ത്‌ നശിക്കുമ്പോള്‍ അതിലെ വൃക്ഷവും നശിക്കുന്നു. ശരീരം നശിച്ചാല്‍ മനസ്സിന്‌ സ്വയം മറ്റൊരു ശരീരം സൃഷ്ടിക്കുവാനാവും. 

Aug 27, 2012

110 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 110

യഥൈവ കര്‍മ്മകരണേ കാമനാ നാസ്തി ധീമതാം
തഥൈവ കര്‍മ്മസംത്യാഗേ കാമനാ നാസ്തി ധീമതാം (3/88/12)

സൂര്യന്‍ തുടര്‍ന്നു: പ്രഭോ,  സൃഷ്ടിവാഞ്ഛയുമായി ആ പത്തുപേര്‍ ധ്യാനനിരതരായി ഇരുന്നു. അവരുടെ ശരീരം ക്ഷയിച്ചു നശിച്ചു. ബാക്കിയായ ഭാഗങ്ങള്‍ വന്യമൃഗങ്ങള്‍ക്ക്‌ ആഹാരമായി. അവര്‍ ദേഹമില്ലാത്ത അവസ്ഥയിലും അങ്ങിനെതന്നെ ധ്യാനമഗ്നരായി നിലകൊണ്ടു.  യുഗാവസാനം വരെ  ആ നില്‍പ്പ്‌ നീണ്ടു നിന്നു. യുഗാന്ത്യത്തില്‍ പൊള്ളിക്കുന്ന സൂര്യതാപവും ഇടിവെട്ടലും എല്ലാറ്റിനേയും നശിപ്പിച്ചു. ഈ മഹാത്മാക്കളാകട്ടെ അവരുടെ ധ്യാനസപര്യ തുടര്‍ന്നു. അവരുടെ ആഗ്രഹം വിശ്വസൃഷ്ടാക്കളാകണം എന്നതായിരുന്നുവല്ലോ. പുതിയ യുഗാരംഭത്തിലും ഈ പത്തുമഹാത്മാക്കള്‍ അതേ സ്ഥലത്ത്‌ തന്നെ നിലകൊണ്ടു. അവരങ്ങിനെ സൃഷ്ടികര്‍ത്താക്കളായി. ആ പത്തുപേരുണ്ടാക്കിയ പ്രപഞ്ചങ്ങളാണ്‌ അവിടുന്ന് ദര്‍ശിച്ചത്‌. പ്രഭോ, അവരുണ്ടാക്കിയ വിശ്വങ്ങളിലൊന്നിലെ സൂര്യനാണു ഞാന്‍...

ബ്രഹ്മാവ്‌ സൂര്യനോടു ചോദിച്ചു: ഹേ സൂര്യാ, ഈ പത്തുപേര്‍ വിശ്വനിര്‍മ്മിതിയെല്ലാം ചെയ്തുകഴിഞ്ഞിരിക്കുന്നു. ഇനി എനിക്ക്‌ എന്താണു ചെയ്യാനുള്ളത്‌? എന്റെ കര്‍ത്തവ്യം എന്താണ്‌?

സൂര്യന്‍ പറഞ്ഞു: ഭഗവാനേ അവിടുത്തേയ്ക്ക്‌ ആഗ്രഹങ്ങളൊന്നും ഇല്ലല്ലോ. അങ്ങയെ പ്രചോദിപ്പിക്കാന്‍  അങ്ങില്‍ വാസനകള്‍ ഒന്നുമില്ലതാനും . അതായത്‌ അങ്ങേയ്ക്ക്‌ ചെയ്യേണ്ടതായി ഒരു കര്‍മ്മവുമില്ല. വിശ്വനിര്‍മ്മിതികൊണ്ട്‌ അങ്ങേയ്ക്കെന്തു പ്രയോജനം? വിശ്വനിര്‍മ്മിതിയെന്ന സര്‍ഗ്ഗപ്രവൃത്തി അങ്ങേയ്ക്ക്‌ കാരണമേതുമില്ലാത്ത വെറുമൊരു നേരമ്പോക്കും ലീലയുമാണ്‌.. ഭഗവാനേ അങ്ങില്‍ നിന്നും സൃഷ്ടികളുണ്ടാവുന്നത്‌ അന്തര്‍പ്രേരണകൊണ്ടോ ആഗ്രഹംകൊണ്ടോ അല്ല. സൂര്യപ്രകാശം ജലത്തില്‍ പ്രതിഫലിക്കുന്നതും അതിനെ പ്രകാശമാനമാക്കുന്നതും സൂര്യന്റെ ഉദ്ദേശലക്ഷ്യമല്ല. ജലവും എതെങ്കിലും ഉദ്ദേശലക്ഷ്യങ്ങളോടെയല്ല പ്രതിഫലനം ഏറ്റെടുക്കുന്നത്‌.. ഹേതുരഹിതമായി സൂര്യന്‍ എങ്ങിനെ ദിനരാത്രങ്ങള്‍ക്കു കാരണമാവുന്നുവോ, അപ്രകാരം അങ്ങും ഇഛാരഹിതനായി സൃഷ്ടിയിലേര്‍പ്പെട്ടാലും. അങ്ങയുടെ സ്വഭാവവത്തേയും ധര്‍മ്മത്തേയും വെടിഞ്ഞിട്ട്‌ എന്തു നേട്ടമാണങ്ങേയ്ക്കുണ്ടാവുക?

"ജ്ഞാനികള്‍ യാതൊരു പ്രവര്‍ത്തങ്ങള്‍ക്കായും ആഗ്രഹിക്കുന്നില്ല; അവര്‍ കര്‍മ്മങ്ങളെ ത്യജിക്കാനും ആഗ്രഹിക്കുന്നില്ല." അങ്ങു മനക്കണ്ണില്‍ കാണുന്നത്‌ ആ മഹാത്മാക്കള്‍ സൃഷ്ടിച്ച ലോകങ്ങളാണ്‌.. മനക്കണ്ണില്‍ ആദ്യം ദര്‍ശിച്ച (സൃഷ്ടിച്ച) വസ്തുക്കള്‍ മാത്രമേ ഭൌതീകമായി ഒരുവന്‍ പിന്നീടു കാണുന്നുള്ളു. മനസ്സില്‍ക്കണ്ട വസ്തുക്കളാകട്ടെ നശിപ്പിക്കാനരുതാത്തതാണ്‌.. മൂലപദാര്‍ത്ഥങ്ങളുടെ സംഘാതമായ വസ്തുക്കള്‍ പരിണാമത്തിനും നാശത്തിനും വിധേയമാണ്‌.. ഒരാളുടെ വ്യക്തിത്വം, അവന്റെ മനസ്സില്‍ സ്വത്വത്തെപ്പറ്റി ദൃഢമായി സ്ഥിരീകരിച്ച സത്യബോധമല്ലതെ മറ്റൊന്നുമല്ല..

Aug 26, 2012

109 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 109

ഐശ്വര്യാണാം ഹി സര്‍വേഷാമകല്‍പ്പം ന  വിനാശി യത്‌
രോചതേ ഭ്രാതരസ്‌തന്‍മേ ബ്രഹ്മത്വമിഹ നേതരത്‌(31) (((3/86/31)

സൂര്യന്‍ പറഞ്ഞു: ദേവാദിദേവാ, കൈലാസപര്‍വ്വതത്തിനടുത്ത്‌ സുവര്‍ണജാതം എന്നയിടത്ത്‌ അങ്ങയുടെ പുത്രന്മാര്‍ ഉണ്ടാക്കിയ ഒരു ജനപദമുണ്ട്‌... കശ്യപമുനിപരമ്പരയില്‍പ്പെട്ട ഇന്ദു എന്നുപേരായ ഒരു മഹാത്മാവ്‌ അവിടെയുണ്ടായിരുന്നു. സന്താനഭാഗ്യമൊഴിച്ച്‌ എല്ലാ ഐശ്വര്യങ്ങളും അദ്ദേഹത്തിനും ഭാര്യക്കും ഉണ്ടായിരുന്നു. സന്താന ഭാഗ്യലാഭത്തിനായി അവര്‍ കൈലാസത്തില്‍പ്പോയി കഠിനമായ തപസ്സിലേര്‍പ്പെട്ടു. കുറച്ചു ജലം മാത്രമേ അവര്‍ ദിവസേന ആഹരിച്ചിരുന്നുള്ളു. അവര്‍ മരങ്ങളേപ്പോലെ ഒരേയിടത്ത്‌ ചലിക്കാതെ നില്‍പ്പായി. പരമശിവന്‍ അവരില്‍ സംപ്രീതരായി അവര്‍ക്കുമുന്നില്‍ പ്രത്യക്ഷമായി. വരമെന്തുവേണമെന്ന ചോദ്യത്തിനുത്തരമായി അവര്‍  ധര്‍മിഷ്ഠരും ഈശ്വരഭക്തിയുള്ളവരുമായ പത്തുപുത്രന്മാരെ വേണമെന്നാണാവശ്യപ്പെട്ടത്‌. പരമേശ്വരന്‍ അവര്‍ ആവശ്യപ്പെട്ട വരമരുളി. താമസംവിനാ അവര്‍ക്ക്‌ പ്രസരിപ്പുള്ള പത്തു സുപുത്രന്മാര്‍ ഉണ്ടായി. അവര്‍ വളര്‍ന്നു യുവക്കളായി. കേവലം ഏഴു വയസ്സായപ്പോഴേയ്ക്ക്‌ അവര്‍ക്ക്‌ വേദങ്ങള്‍ സ്വായത്തമായിരുന്നു. കുറച്ചുകഴിഞ്ഞ്‌ ആ മാതാപിതാക്കള്‍ ദിവംഗതരായി. അവര്‍ക്ക്‌ മുക്തിപദം ലഭിച്ചു.

ഈ പുത്രന്മാര്‍ക്ക്‌ മാതാപിതാക്കളുടെ ദേഹവിയോഗം ദുസ്സഹമായിരുന്നു. അവര്‍ ഒരുദിവസം ഒത്തുകൂടി ഇങ്ങിനെ ആലോചിച്ചു. 'സഹോദരന്മാരേ, നമുക്ക്‌ ഇനിയിപ്പോള്‍ ഏറ്റവും ശുഭോദര്‍ക്കമായ എന്താണു ലക്ഷ്യമാക്കേണ്ടത്‌? എന്താണു നമുക്ക്‌ നേടാന്‍ ഉചിതമായത്‌? എന്താണ്‌ നമ്മെ ദു:ഖത്തിലേയ്ക്ക്‌ നയിക്കുകില്ല എന്നുറപ്പുള്ള മാര്‍ഗ്ഗം?' രാജപദവി, ചക്രവര്‍ത്തിപദം, ദേവേന്ദ്രപദവി, എല്ലാം വെറും നിസ്സാരം. സ്വര്‍ഗ്ഗം ഭരിക്കുന്ന ഇന്ദ്രപദവി ബ്രഹ്മാവിന്റെ ഒന്നരമണിക്കൂര്‍ നേരത്തേക്കുള്ള ഒരു താല്‍ക്കാലിക തസ്തിക മാത്രമല്ലേ? "അതുകൊണ്ട്‌, സൃഷ്ടാവിന്റെ സ്ഥിതിയെ പ്രാപിക്കുക എന്നതാണ്‌ ഏറ്റവും നല്ലതെന്ന് എനിക്കു തോന്നുന്നു. ഒരു യുഗം മുഴുവന്‍ തീരാതെ സൃഷ്ടികര്‍ത്താവിന്റെ ആയുസ്സൊടുങ്ങുകയില്ലല്ലോ". മറ്റുള്ളവരും ഇതിനെ സര്‍വ്വാത്മനാ അംഗീകരിച്ചു.

അവര്‍ ആത്മഗതമായിപ്പറഞ്ഞു: എന്നാല്‍ നമുക്ക്‌ ബ്രഹ്മപദത്തിലെത്തുക തന്നെ ലക്ഷ്യം. അവിടെ ജരാനരകളോ മരണമോ ഇല്ല. ഏറ്റവും മുതിര്‍ന്ന സഹോദരന്‍ പറഞ്ഞു: എല്ലാവരും ഞാന്‍ പറയുന്നതുപോലെ ചെയ്യുക. ഇനിമുതല്‍ നമുക്ക്‌ ഇങ്ങിനെ ധ്യാനിക്കാം: "ഞാന്‍ വിടര്‍ന്ന താമരയിലിരിക്കുന്ന ബ്രഹ്മാവാണ്‌.". സഹോദരന്മാര്‍ എല്ലാവരും അങ്ങിനെ ചെയ്തു. "ഞാന്‍ വിശ്വസൃഷ്ടാവായ ബ്രഹ്മാവാണ്‌.; മാമുനിമാരും, വിദ്യാദേവതയായ സരസ്വതീദേവിയും എന്നില്‍ അവരുടെ വ്യക്തിപ്രാഭവത്തോടെ കുടികൊള്ളുന്നു. സ്വര്‍ഗ്ഗവും അതിലെ ദേവന്മാരുമെന്നിലാണ്‌.. പര്‍വ്വതങ്ങളും സമുദ്രവും ഭൂഖണ്ഡങ്ങളുമെന്നിലാണ്‌.. ഉപദേവതകളും രാക്ഷസന്മാരുമെന്നിലാണ്‌.. എന്നിലാണ്‌ സൂര്യന്‍ പ്രഭാസിക്കുന്നത്‌.. ഇപ്പോളിതാ സൃഷ്ടി സംഭവിക്കുന്നു. ഇതാ, സൃഷ്ടി, സ്ഥിതിചെയ്യുന്നു. ഇതാ, സൃഷ്ടിക്കു സ്വയമില്ലാതാവാന്‍ സമയമായി. അങ്ങിനെ ഒരു യുഗമിതാകഴിഞ്ഞു. ബ്രഹ്മാവിന്റെ ഒരു രാത്രിയായി. എനിക്ക്‌ ആത്മജ്ഞാനമുണ്ടായിരിക്കുന്നു; ഞാന്‍ മുക്തനായിരിക്കുന്നു." ഇങ്ങിനെ നിരന്തരം ധ്യാനം ചെയ്ത്‌ അവര്‍ ധ്യാനവസ്തുതന്നെ ആയിത്തീര്‍ന്നു. 

Aug 25, 2012

108 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 108


സദസദിതി കാലഭിരാതതം യത്
സദസദ്ബോധവിമോഹദായിനീഭി:
അവിരതരചനാഭിരീശ്വരാത്മൻ
പ്രവിലസതീഹ മനോ മഹന്മഹാത്മൻ (3/85/39)

വസിഷ്ഠന്‍ തുടര്‍ന്നു: ഒരിക്കല്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിനോട്‌ ഈ വിശ്വനിര്‍മ്മിതി ആദ്യം എങ്ങിനെയാണു സംഭവിച്ചതെന്ന് ഞാന്‍ ചോദിക്കുകയുണ്ടായി. അദ്ദേഹം ഇങ്ങിനെപറഞ്ഞു: മകനേ മനസ്സാണ്‌ ഇക്കാണായതെല്ലാം ആവുന്നത്‌. ഈ യുഗാരംഭത്തില്‍ എനിക്കെന്തു സംഭവിച്ചുവെന്ന് ഞാന്‍ പറയാം. കഴിഞ്ഞ യുഗാന്ത്യത്തില്‍ വിശ്വമുറങ്ങിക്കിടന്ന രാത്രിയുടെ അന്ത്യത്തില്‍ ഞാനുണര്‍ ന്നു. പ്രഭാതത്തിലെ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ്‌ വിശ്വനിര്‍മ്മിതി എന്ന ആശയത്തോടെ ഞാന്‍ ചുറ്റും നോക്കി. ഞാനാ അനന്തശ്ശൂന്യതയിലേയ്ക്കു നോക്കിയപ്പോള്‍ അത്‌ ഇരുണ്ടതോ ദീപ്തമോ ആയിരുന്നില്ല. എന്റെ മനസ്സില്‍ സൃഷ്ടിക്കുള്ള അഭിവാഞ്ഛയുണ്ടായപ്പോള്‍ ഹൃദയത്തില്‍ സൂക്ഷ്മമായ ദൃശ്യങ്ങള്‍ പ്രത്യക്ഷമാവാന്‍ തുടങ്ങി. മനക്കണ്ണുകൊണ്ട്‌ ഞാന്‍ അനേകം വിവിധങ്ങളായ പ്രപഞ്ചങ്ങള്‍ കണ്ടു. അവകളിലെല്ലാം എന്നേപ്പോലുള്ള സൃഷ്ടികര്‍ത്താക്കളേയും ഞാന്‍ കണ്ടു. ആ ലോകങ്ങളില്‍ ഞാന്‍ എല്ലാത്തരം ജീവജാലങ്ങളേയും കണ്ടു. മലകളും നദികളും, സമുദ്രവും കാറ്റും, സൂര്യനും സ്വര്‍ഗ്ഗവാസികളും, പാതാളവും രാക്ഷസന്മാരും എല്ലാം എനിക്കു കാണായി.

ആ വിശ്വങ്ങളിലെല്ലാം വേദങ്ങളും ആചാരമര്യാദാ പ്രമാണങ്ങളും കണ്ടു. അവയാണല്ലോ നന്മ-തിന്മകളെയും സ്വര്‍ഗ്ഗ-നരകങ്ങളെയും നിശ്ചയിക്കുന്നത്‌. അവിടെ ഞാന്‍ മുക്തി മാര്‍ഗ്ഗവും സൌഖ്യമാര്‍ഗ്ഗവും വിവരിക്കുന്ന വേദങ്ങളേയും കണ്ടു. ഇത്തരം വിവിധങ്ങളായ പല ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന ആളുകളേയും ഞാന്‍ കണ്ടു. ഞാന്‍ ഏഴുലോകങ്ങളും ഏഴു ഭൂഖണ്ഡങ്ങളും മലകളും സമുദ്രങ്ങളും എല്ലാം നാശത്തിലേയ്ക്കു പായുന്നതായും കണ്ടു. ദിനരാത്രങ്ങളടക്കമുള്ള കാലഗണനകള്‍ ഞാന്‍ കണ്ടു. ദിവ്യനദിയായ ഗംഗ, മൂന്നുലോകങ്ങളേയും -സ്വര്‍ഗ്ഗം, ആകാശം, ഭൂമി എന്നിവയെ- കോര്‍ത്തിണക്കുന്നതായും ഞാന്‍ കണ്ടു. ആകാശത്തുണ്ടാക്കിയ കോട്ടപോലെ സൃഷ്ടി, അതാതിന്റെ ഭൂമിയും, സമുദ്രവും ആകാശവുമൊക്കെയായി വിസ്തൃതമായി നിലകൊണ്ടു. ഇതൊക്കെക്കണ്ട്‌ ഞാന്‍ വിസ്മയചകിതനായി. "എന്താണു ഞാനെന്റെ മനസ്സില്‍ ഇവയെല്ലാം കാണുന്നത്‌? എന്റെ കണ്ണൂകള്‍ ഇവയെ ഇതുവരെ കണ്ടിട്ടുമില്ല." ഞാന്‍ ഇതിനെപ്പറ്റി കുറേയേറെ ആലോചിച്ചു. അവസാനം സൌരയൂഥങ്ങളില്‍ ഒന്നിലെ ഒരു സൂര്യനെക്കുറിച്ച്‌ ഞാന്‍ ചിന്തിച്ചിട്ട്‌ അദ്ദേഹത്തോട്‌ എനിക്കരികിലേയ്ക്ക്‌ വരാന്‍ പറഞ്ഞു. എന്നെ അലട്ടിയിരുന്ന ഈ പ്രശ്നത്തെപ്പറ്റി ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു.

സൂര്യന്‍ മറുപടിയായി പറഞ്ഞു: "അല്ലയോ മഹാത്മന്‍, സര്‍വ്വശക്തനായ സൃഷ്ടാവെന്ന നിലയില്‍ അങ്ങ്‌ ഈശ്വരന്‍ തന്നെയാണ്‌.. മനസ്സുതന്നെയാണ്‌ ഈ നിലയ്ക്കാത്ത പ്രവര്‍ത്തനങ്ങളും അന്തമില്ലാത്ത സൃഷ്ടികളൂം ആയി കാണപ്പെടുന്നത്‌.. അവിദ്യയുടെ പ്രാഭവംകൊണ്ട്‌ ഇവയെല്ലാം യാഥാര്‍ത്ഥ്യമാണെന്നുള്ള ധാരണ ഒരുവനെ ഭ്രമിപ്പിക്കുകയാണ്‌.". തീര്‍ച്ചയായും അങ്ങേയ്ക്കു സത്യമറിയാമെങ്കിലും എന്നോട്‌ ഉത്തരം പറയാന്‍ ആവശ്യപ്പെട്ടതുകൊണ്ട്‌ ഞാനിതു പറഞ്ഞു എന്നേയുള്ളു.

Aug 23, 2012

107 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 107

അവിബോധാദയം വാദോ ജ്ഞാതേ ദ്വൈതം ന വിധ്യതേ
ജ്ഞാതേ സംശാന്തകലനം മൌനമേവാവശിഷ്യതേ (3/84/25)

വസിഷ്ഠന്‍ തുടര്‍ന്നു: കാര്‍ക്കടി ഇന്നും രാജാവിന്റെ പിന്മുറക്കാരെ സംരക്ഷിച്ചുപോരുന്നു. അവള്‍ ഞണ്ടിന്റെ രൂപസാദൃശ്യമുള്ള ഒരു രാക്ഷസന്റെ പുത്രിയായിരുന്നു. രാക്ഷസര്‍ വെള്ള, കറുപ്പ്‌, പച്ച, ചുവപ്പ്‌ എന്നീ വിവിധ നിറങ്ങളുള്ളവരും വിവിധ തരക്കാരുമാണ്‌... കാര്‍ക്കടി കറുത്തവളായിരുന്നു. അവളുടെ ചോദ്യങ്ങളും രാജാവിന്റെ ഉത്തരങ്ങളും എന്റെ ഓര്‍മ്മയിലെത്തിയതുകൊണ്ട്‌ ഞാന്‍ അവളുടെ കഥ പറഞ്ഞുവെന്നേയുള്ളു. ചെറിയൊരു വിത്തില്‍ വന്മരത്തിന്റെ എല്ലാ പ്രഭാവങ്ങളും - ഇലകള്‍ , പൂക്കള്‍ , കായ്കള്‍ , എല്ലാം..- അടങ്ങിയിരിക്കുമ്പോള്‍ അവിടെ വ്യതിരിക്തത ഇല്ല. അതുപോലെ ഈ വൈവിദ്ധ്യമാര്‍ന്ന പ്രപഞ്ചം അനന്താവബോധത്തില്‍ നിന്നും വ്യാപൃതമത്രേ. രാമ: എന്റെയീ വാക്കുകള്‍ കേട്ടാല്‍ത്തന്നെ നീ പ്രബുദ്ധനാവുമെന്നെനിക്കുറപ്പുണ്ട്‌... വിശ്വം ബ്രഹ്മത്തില്‍നിന്നുദ്ഭൂതമാണെന്നും അത്‌ ബ്രഹ്മത്തില്‍നിന്നും വിഭിന്നമല്ലെന്നും അറിയുക.

രാമന്‍ ചോദിച്ചു: ഈ ഏകാത്മകത എന്നതാണുണ്മ എങ്കില്‍ എന്തിനാണു നാം 'ഇന്നതിലൂടെ അതിനെ പ്രാപിക്കാം' എന്നും മറ്റും പ്രസ്താവിക്കുന്നത്‌?

വസിഷ്ഠന്‍ പറഞ്ഞു: വേദങ്ങളില്‍ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്‌ കാര്യങ്ങള്‍ പഠിപ്പിക്കാനാണ്‌.. കാര്യവും കാരണവും, ആത്മാവും ഈശ്വരനും, വ്യത്യാസവും അതിന്റെ അഭാവവും, വിദ്യയും അവിദ്യയും, വേദനയും സുഖവും, ഇങ്ങനെയുള്ള ദ്വന്ദസംജ്ഞകളെ വികസിപ്പിച്ചെടുത്തിട്ടുള്ളത്‌ പഠനത്തിനായാണ്‌.. അവ സ്വയം യാഥാര്‍ഥ്യമല്ല. "ഈ ചര്‍ച്ചയും തര്‍ക്കവും നടക്കുന്നത്‌ അവിദ്യകൊണ്ടു മാത്രമാണ്‌. ജ്ഞാനമുണരുമ്പോള്‍ ദ്വന്ദതയില്ലാതാവുന്നു. സത്യസാക്ഷാത്കാരമുണ്ടാവുമ്പോള്‍ എല്ലാ വിവരണങ്ങളും നിലയ്ക്കുന്നു. മൌനം മാത്രം ബാക്കിയാവുന്നു." അപ്പോള്‍ നീയറിയും, 'ഒന്നു' മാത്രമേയുള്ളു എന്ന്. അതിന്‌ ആദിയും അന്തവുമില്ല. പക്ഷേ സത്യത്തെ നിര്‍വ്വചിക്കാന്‍ പദങ്ങള്‍ ഉപയോഗിക്കുന്നിടത്തോളം ദ്വന്ദത അനിവാര്യമാണ്‌.. എന്നാല്‍ ഈ ദ്വന്ദത സത്യമല്ല. എല്ലാ വിഭാഗീയതകളും ഭ്രമാത്മകമാണ്‌...

ഞാന്‍ വേറൊരുദാഹരണം പറയാം. ശ്രദ്ധിച്ചു കേട്ടാലും. എന്റെ വിശദീകരണങ്ങളാകുന്ന ശക്തിയേറിയ മരുന്നുകൊണ്ട്‌ നിന്റെ രോഗവും മനപ്രയാസവുമെല്ലാം മാറും. ഇക്കാണുന്ന ലോകം ഇഷ്ടാനിഷ്ടങ്ങള്‍ നിറഞ്ഞ മനസ്സാണ്‌. മനസ്സ്‌ അവയില്‍നിന്നും സ്വതന്ത്രമായാല്‍ ഈ പ്രത്യക്ഷലോകത്തിന്‌ അവസാനമായി. മനസ്സിലെ ബോധമാണ്‌ എല്ലാ പദാര്‍ത്ഥങ്ങള്‍ക്കും ബീജമാവുന്നത്.  മനസ്സിന്റെ ജഢമായ വശമാണ്‌ ഈ ദൃശ്യപ്രപഞ്ചമെന്ന മായക്കാഴ്ച്ചകള്‍ക്ക്‌ കാരണം. ബോധത്തിന്റെ സര്‍വ്വവ്യാപിത്വം കാരണം മനസ്സ്‌ 'അറിയപ്പെടുന്നതായി' ഭവിക്കുന്നു. അത്‌ വിശ്വനിര്‍മ്മിതിക്കു കാരണവുമാവുന്നു. മനസ്സ്‌, ഒരു കുഞ്ഞിന്റെ ഭാവന പോലെ ലോകത്തെ ഉണ്ടാക്കുന്നു. മനസ്സിനു തെളിച്ചമുണ്ടാവുമ്പോള്‍ അത്‌ തനിക്കുള്ളില്‍ അനന്താവബോധത്തെ അനുഭവിക്കുന്നു. വിഷയം-വിഷയി വിഭജനം എങ്ങിനെയെന്ന് ഇനി ഞാന്‍ പറഞ്ഞുതരാം

Aug 22, 2012

106 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 106


മഹാതാമേവ സംപര്‍ക്കാത്പുനര്‍ദു:ഖം ന ബാദ്ധ്യതേ
കോ ഹി  ദീപശിഖാഹസ്ഥസ്തമസാ പരിഭൂയതേ (3/82/8)


വസിഷ്ഠന്‍ തുടര്‍ന്നു: രാജാവിന്റെ ഈ വാക്കുകള്‍കേട്ട്‌ കാര്‍ക്കടി പരമശാന്തിയെ പ്രാപിച്ചു. അവളുടെ രാക്ഷസീയരൂപം അവളെവിട്ടുപോയി.

അവള്‍ അവരോടു പറഞ്ഞു: ജ്ഞാനികളേ, നിങ്ങള്‍ രണ്ടും ആരാധ്യരാണ്‌.. നിങ്ങളുടെ സദ്സംഗം കൊണ്ട്‌ ഞാന്‍ ഉണര്‍ന്നിരിക്കുന്നു. "മഹത്തുക്കളുടെ സദ്സംഗം ആസ്വദിക്കുന്നവര്‍ക്ക്‌ ഇഹലോക ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരികയില്ല. കയ്യില്‍ ദീപമുള്ളവന്‌ ഒരിടത്തും ഇരുട്ട്‌ കാണാനാവാത്തതുപോലെയാണത്‌.". പറയൂ, നിങ്ങള്‍ ക്കുവേണ്ടി എന്താണു ഞാന്‍ ചെയ്യേണ്ടത്‌?

രാജാവു പറഞ്ഞു: മഹിളാമണീ, എന്റെ രാജ്യത്ത്‌ അനേകജനങ്ങള്‍ വാതം കൊണ്ടും ഹൃദയരോഗങ്ങള്‍കൊണ്ടും കഷ്ടപ്പെടുന്നുണ്ട്‌.. രാജ്യത്ത്‌ അതിസാരവും പടര്‍ന്നിരിക്കുന്നു. ഇതിനെക്കുറിച്ച്‌ അന്വേഷിച്ചറിഞ്ഞ്‌ പരിഹാരം തേടാനാണ്‌ ഞാനും മന്ത്രിയും ഈ രാത്രിയില്‍ കൊട്ടാരംവിട്ട്‌ പുറത്തുവന്നത്‌.. എന്റെ വിനീതമായ അഭ്യര്‍ത്ഥന ഇത്രമാത്രം: എന്റെ പ്രജകളുടെ ജീവനെടുക്കരുത്‌.. (കാര്‍ക്കടി രാജാവിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചു.) ഇനി പറഞ്ഞാലും- നിന്റെ ദയവിന്‌ ഞാനെന്തു പകരം തരും? നിന്റെ വിശപ്പെങ്ങിനെയാണകറ്റുക?

കാര്‍ക്കടി പറഞ്ഞു: ഒിക്കല്‍ ഹിമാലയത്തില്‍പ്പോയി തപസ്സുചെയ്ത്‌ ഈ ദേഹമുപേക്ഷിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാനാ ആഗ്രഹം ഉപേക്ഷിച്ചിരിക്കുന്നു. ഞാന്‍ എന്റെ ജീവിതകഥ നിങ്ങള്‍ക്കായി പറയാം. പണ്ട്‌ ഞാന്‍ ഭീമാകാരയായ ഒരു രാക്ഷസിയായിരുന്നു. എനിക്ക്‌ മനുഷ്യരെ തിന്നാന്‍ ആര്‍ത്തിയുണ്ടായിട്ട്‌ അതു തീര്‍ക്കാന്‍ ഞാന്‍ തപസ്സിലേര്‍പ്പെടുകയും ചെയ്തു. ബ്രഹ്മാവില്‍ നിന്നുകിട്ടിയ വരത്താല്‍ ഞാന്‍ ഒരു വിഷൂചികയായി. അതിസാരം (വൈറസ്‌)) ജനങ്ങള്‍ക്ക്‌ പറയാനരുതാത്ത ദുരിതങ്ങള്‍ വിതച്ചു. മാതാപിതാക്കളില്‍ നിന്നും മക്കളിലേയ്ക്ക്‌ ഞാന്‍ ലുക്കീമിയ അണുക്കളെ പകര്‍ച്ച വ്യാധിയായി കടത്തിവന്നിരുന്നു. ബ്രഹ്മാവിനാല്‍ രചിതമായ ഒരു മന്ത്രത്താലാണ്‌ എന്നെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിച്ചത്‌.. നിങ്ങളും ഈ മന്ത്രം പഠിച്ചാലും- ഇതുകൊണ്ട്‌ വാതം, ഹൃദയരോഗങ്ങള്‍ , ലുക്കീമിയ, തുടങ്ങിയ രക്തസംബന്ധിയായ ദോഷങ്ങള്‍ ഇല്ലാതാക്കാം.

മൂവരും നദീതീരത്തു പോയി. അവിടെവച്ച്‌ കാര്‍ക്കടിയില്‍ നിന്നും രാജാവിന്‌ മന്ത്രോപദേശം കിട്ടി. ഈ മന്ത്രം ജപത്തിലൂടെയാണ്‌ പ്രാബല്യത്തിലാവുക. നന്ദിപൂര്‍വ്വം രാജാവു പറഞ്ഞു: അല്ലയോ ദയാശീലേ, നീയെന്റെ സുഹൃത്തും ഗുരുവുമാണ്‌.. സദ്ജനങ്ങള്‍ സൌഹൃദത്തിനെ വിലമതിക്കുന്നു. ദയവായി സൌമ്യസുന്ദരമായ ഒരു രൂപം സ്വീകരിച്ചാലും. എന്നിട്ട്‌ എന്റെ കൊട്ടാരത്തില്‍ വന്ന് ആതിഥ്യം സീകരിച്ചു വസിച്ചാലും. സജ്ജനങ്ങളെ തീരെ ബാധിക്കാതെ കഴിയൂ, പാപികളേയും കള്ളന്മാരേയും നിനക്കു ഭക്ഷിക്കാന്‍ തരാം. കാര്‍ക്കടി സമ്മതിച്ചു. അവള്‍ ഒരു സുന്ദരയുവതിയായി രാജാവിന്റെ കൂടെ അതിഥിയായി താമസം തുടങ്ങി. രാജാവ്‌ കള്ളന്മാരേയും കൊള്ളക്കാരേയും അവള്‍ക്ക്‌ വിട്ടുകൊടുത്തു. എന്നും രാത്രിയില്‍ അവള്‍ തന്റെ ഭീമാകാരം പൂണ്ട്‌ അവരെ ആഹരിച്ചുപോന്നു. പകല്‍ സമയം അവള്‍ തന്റെ സുന്ദരരൂപത്തില്‍ രാജാവിന്റെ സുഹൃത്തായി വിലസി. ഭക്ഷണം കഴിഞ്ഞാല്‍ അവള്‍ പലപ്പോഴും വര്‍ഷങ്ങളോളം സമാധിയില്‍ ആയിരിക്കും. പിന്നീടവള്‍ സാധാരണ ബോധത്തിലേയ്ക്കും ജീവിതത്തിലേയ്ക്കും തിരിച്ചുവരുന്നു. 

Aug 19, 2012

105 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 105


ദൃഷ്ടാ ദൃശ്യതയാ തിഷ്ഠന്ത്രഷ്ടൃതാമുപജീവതിസത്യം കടകസംവിത്തൌ ഹേമ കാഞ്ചനതാമിവ  (3/81/80)


രാജാവു തുടര്‍ന്നു: മാമുനിമാര്‍ അകത്തേതും പുറത്തേതും എന്നൊക്കെപ്പറയുന്നത്‌ വെറും വാക്കുകള്‍ മാത്രം. അവയില്‍ 'വസ്തു' ഇല്ല. അത്തരം വിവരണങ്ങളെല്ലാം അജ്ഞാനികള്‍ക്കു മനസ്സിലാക്കാന്‍ വേണ്ടിയാണ്‌... ദൃഷ്ടാവ്‌, അദൃശ്യനായിരുന്നുകൊണ്ട്‌ സ്വയം കാണുന്നു. അയാള്‍ സ്വയം ബോധത്തിലെ ഒരു വിഷയമായിത്തീരുന്നില്ലതാനും. ദൃഷ്ടാവും ദൃശ്യവും ഒന്ന്. ലീനമായ മനോവാസനകള്‍ അവസാനിക്കുമ്പോള്‍ ദൃഷ്ടാവിനു ശുദ്ധവസ്തുപ്രാപ്തിയുണ്ടാവുന്നു. പുറംവസ്തുക്കളെ ഭാവന ചെയ്യുമ്പോള്‍ ദൃഷ്ടാവിന്റെ ജനനമായി. വിഷയി ഇല്ലെങ്കില്‍ , വിഷയം ഇല്ല. ദൃഷ്ടാവില്ലെങ്കില്‍ ദൃശ്യവുമില്ല. മകനാണല്ലോ ഒരാളെ അച്ഛനാക്കുന്നത്‌. ദൃഷ്ടാവാണ്‌ സ്വയം ദൃശ്യമാവുന്നത്‌. കാരണം, കാണുന്നവനില്ലെങ്കില്‍ കാണപ്പെടുന്ന വസ്തുവും ഇല്ല. അച്ഛനില്ലാതെ മകനുണ്ടാവുക സാദ്ധ്യമല്ലല്ലോ. ദൃഷ്ടാവെന്നത്‌ ശുദ്ധബോധമായതിനാല്‍ അതിന്‌ പദാര്‍ത്ഥങ്ങളെ ഇന്ദ്രജാലത്തില്‍ എന്നപോലെ ഉണ്ടാക്കിയെടുക്കാന്‍ ആവുന്നു. ഇതു തിരിച്ചാവുക വയ്യ. ദൃശ്യത്തിന്‌ ദൃഷ്ടാവിനെ സൃഷ്ടിക്കുക വയ്യ. അതുകൊണ്ട്‌ ദൃഷ്ടാവു മാത്രമാണുണ്മ. പദാര്‍ത്ഥങ്ങള്‍ വെറും ഭ്രമം. സ്വര്‍ണ്ണം മാത്രം സത്യം. കൈവള എന്നത്‌ ഒരു നാമവും രൂപവും. "കൈവളയിലെ ബോധസാന്നിദ്ധ്യം മൂലം സ്വര്‍ണ്ണം അതിന്റെ സ്വര്‍ണ്ണ സ്വരൂപം തിരിച്ചറിയുന്നു. ദൃഷ്ടാവ്‌ ദൃശ്യമായി പ്രകടിപ്പിക്കപ്പെടുമ്പോള്‍ സ്വയം ബോധസാക്ഷാത്കാരമുണ്ടാവുന്നു."

ഒന്ന് മറ്റേതിന്റെ പ്രതിഫലനമാണ്‌. അത്‌ ശരിക്കും ദ്വന്ദതയല്ല. ദൃഷ്ടാവ്‌ ദൃശ്യത്തിനെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ സ്വയം (കാണുന്നില്ല) അറിയുന്നില്ല. അതിനാല്‍ സ്വയം ഉണ്മയാണെന്നറിയാതെ അയാഥാര്‍ത്ഥ്യമായി കാണപ്പെടുന്നു. എന്നാല്‍ ആത്മജ്ഞാനലാഭമുണ്ടായാല്‍ കാഴ്ച്ചകള്‍ ഇല്ലാതായി ദൃഷ്ടാവ്‌ സ്വയം പരമ്പൊരുളായി സാക്ഷാത്കാരം നേടുന്നു.

വിഷയം നിലനില്‍ക്കുന്നത്‌ വിഷയി ഉള്ളതുകൊണ്ടാണ്‌.. വിഷയം വിഷയിയിലെ ഒരു പ്രതിഫലനം മത്രം. രണ്ടില്ലാത്തയിടത്ത്‌ ദ്വന്ദത ഉണ്ടാവുകവയ്യ. ഒന്നേയുള്ളൂ എങ്കില്‍ ഏകാത്മകത എന്ന ആശയത്തിന്‌ എന്താണു പ്രസക്തി? ഇങ്ങിനെ വിചാരം ചെയ്തു ശരിയായ ആറിവുണര്‍ന്നാല്‍ , പരമവിജ്ഞാനമായി. അത്‌ വാക്കുകള്‍കൊണ്ട്‌ വിവരിക്കാവുന്നതല്ല. അത്‌ ഒന്നെന്നോ പലതെന്നോ പറയുക വയ്യ. അത്‌ ദൃശ്യമോ ദൃഷ്ടാവോ അല്ല. വിഷയമോ വിഷയിയോ അല്ല. അതും ഇതുമൊന്നും അല്ല. ഏകത്വമൊ അനേകത്വമോ സത്യമായി നിര്‍വ്വചിക്കാനാവില്ല. ഏതു നിലപാടെടുത്താലും അതിനൊരെതിര്‍ നിലപാടുണ്ടാവും. എന്നാല്‍ ഒന്ന് മറ്റൊന്നില്‍ നിന്നും വിഭിന്നമല്ല. അലകളില്‍നിന്നും ജലം വിഭിന്നമല്ലാത്തതുപോലെ. കൈവള സ്വര്‍ണ്ണത്തില്‍ നിന്നും വിഭിന്നമല്ലാത്തതുപോലെ. ഈ വിഭജനം എന്നതും ഏകാത്മകത എന്നതും തമ്മില്‍ വിരോധാഭാസമേതുമില്ല. നാനാത്വത്തേയും ഏകത്വത്തേയും കുറിച്ചുള്ള ഈ അനുമാനങ്ങളെല്ലാം ദു:ഖ നിവാരണത്തിനുള്ളതാണ്‌. ഇവകള്‍ക്കെല്ലാമപ്പുറമാണ്‌ പരം പൊരുളായ സത്യം.

Aug 13, 2012

104 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 104


ചിദണോരന്തരേ സന്തി സമഗ്രാനുഭവാണവ:
യഥാ മധുരസസ്യാന്ത: പുഷ്പപത്രഫലാശ്രിയ: (3/81/35)

രാജാവ്‌ തുടര്‍ന്നു: ആത്മജ്ഞാനത്തിന്റെ വെളിച്ചത്തിലാണ്‌ എല്ലാ അനുഭവങ്ങളും പ്രദീപ്തമാവുന്നത്‌.. എന്നാല്‍ ആത്മജ്ഞാനം സ്വപ്രകാശിതമാണ്‌.. സൂര്യന്‍ മുതലിങ്ങോട്ട്‌ എല്ലാ വെളിച്ചവും ഇല്ലാതായാല്‍ ഏതുവെളിച്ചംകൊണ്ടാണൊരുവന്‍ കാണുക (അറിയുക)? ആ ഉള്‍വെളിച്ചം മാത്രമുണ്ടാവും. ആ വെളിച്ചം പുറത്തുള്ള വസ്തുക്കളെ പ്രകാശിപ്പിക്കുന്നു എന്നു തോന്നുകയാണ്‌. മറ്റ്‌ എല്ലാ വെളിച്ചങ്ങളും അജ്ഞാനാന്ധകാരത്തില്‍ നിന്നും വിഭിന്നമല്ല. അവയെല്ലാം തിളങ്ങുന്നു എന്നു തോന്നുന്നു എന്നു മാത്രം. മൂടല്‍മഞ്ഞും മേഘവും തമ്മില്‍ യഥാര്‍ത്ഥത്തില്‍ യാതൊരു വ്യത്യാസവുമില്ലെങ്കിലും (രണ്ടും വസ്തുക്കളെ മറയ്ക്കുന്നു) കാഴ്ച്ചയില്‍ മേഘം വെളിച്ചത്തെ മറയ്ക്കുന്നതായും മൂടല്‍മഞ്ഞ്‌ വെളിച്ചത്തെ പ്രസരിപ്പിക്കുന്നതായും കാണുന്നു. എന്നാല്‍ ബോധമെന്ന ഉള്‍വെളിച്ചം അകത്തുള്ളതിനേയും പുറത്തുള്ളതിനേയും രാത്രിയോപകലോ എന്ന ഭേദമില്ലാതെ പ്രദീപ്തമാക്കുന്നു. അത്ഭുതമെന്നുപറയട്ടെ ഈ വെളിച്ചമാണ്‌ അവിദ്യയുടെ ഇരുട്ടിനെ നീക്കാതെതന്നെ അജ്ഞാനത്തിന്റെ ഫലങ്ങളെ പ്രകാശിപ്പിക്കുന്നത്‌. (അറിയാന്‍ ഇടയാക്കുന്നത്‌). രാത്രിപകലുകള്‍ എന്ന സങ്കല്‍പ്പത്തെക്കൊണ്ട്‌ എപ്പോഴും ജാജ്വല്യമാനമായ സൂര്യന്‍ തന്റെ പ്രാഭവം വെളിവാക്കുന്നു. അതുപോലെ ആത്മാവ്‌ സ്വരൂപം വെളിപ്പെടുത്തുന്നത്‌, ബോധം, അജ്ഞാനം എന്നി സങ്കല്‍പ്പങ്ങളെക്കൊണ്ടാണ്‌. .

"അണുമാത്രമായ ബോധമണ്ഡലത്തില്‍ എല്ലാ അനുഭവങ്ങളും കുടികൊള്ളുന്നു. ഒരു തേന്‍ തുള്ളിയില്‍ പൂക്കളുടേയും, കായ്കളുടേയും, ഇലകളുടെയും സൂക്ഷ്മസത്ത ഉള്‍ക്കൊണ്ടിട്ടുണ്ടല്ലോ." ആ ബോധത്തില്‍നിനാണ്‌ എല്ലാ  അനുഭവങ്ങളും ഉദ്ഭൂതമായി വികസ്വരമാവുന്നത്‌.. അനുഭവമെന്നത്‌ ഒരേയൊരു 'അനുഭവി' (ബോധം) തന്നെയാണ്‌.. ഒരനുഭവത്തെ എങ്ങിനെയെല്ലാം വിവരിച്ചാലും അവയെല്ലാം ബോധമണ്ഡലത്തിലെ അനുഭവം മാത്രമാണ്‌.. എല്ലാം അനന്താവബോധം മാത്രം. എല്ലാ കൈകാലുകളും ആ ബോധത്തിനധീനമാണെങ്കിലും അതീവ സൂക്ഷ്മമായതിനാല്‍ അതിന്‌ അവയവങ്ങളില്ല. ഇമവെട്ടുന്ന നേരംകൊണ്ട്‌ ഈ അനന്താവബോധം യുഗങ്ങളെ അനുഭവിച്ച്‌ തീര്‍ക്കുന്നു. ചെറിയൊരു സ്വപ്നത്തില്‍ ഒരാള്‍ യുവത്വവും ജരാനരയും, മരണവും അനുഭവിക്കുന്നതു പോലെയാണത്‌.. ബോധമണ്ഡലത്തില്‍ കാണപ്പെടുന്ന എല്ലാം ബോധം തന്നെയാണ്‌.. കല്ലില്‍കൊത്തിയുണ്ടാക്കിയ ശില്‍പ്പം കല്ലു തന്നെയാണല്ലോ. വന്മരത്തിന്റെ ഭാവി സാദ്ധ്യതകള്‍ എല്ലാം ഒരു ചേറുവിത്തില്‍ അന്തര്‍ലീനമായിരിക്കുന്നതുപോലെ അണുമാത്രയായ ബോധത്തില്‍ ഭൂത-ഭാവി വര്‍ത്തമാനങ്ങളോടു കൂടിയ വിശ്വം ഉള്‍ക്കൊണ്ടിരിക്കുന്നു. അതുകൊണ്ട്‌ ആത്മാവ്‌ സ്വയം കര്‍ത്താവോ ഭോക്താവോ അല്ല എന്നിരിക്കിലും എല്ലാറ്റിന്റേയും കര്‍ത്താവും ഭോക്താവും ബോധത്തില്‍നിന്നും വിഭിന്നമല്ല. ബോധാണുവില്‍ കര്‍മ്മം ചെയ്യുന്നവനും ഫലങ്ങള്‍ അനുഭവിക്കുന്നവനും സഹജമായി കുടികൊള്ളുന്നു.

ഈ ലോകം സൃഷ്ടിക്കപ്പെട്ടിട്ടേയില്ല. അതിനാല്‍ത്തന്നെ അപ്രത്യക്ഷമാവുകയുമില്ല. അതിനെ 'അയഥാര്‍ത്ഥ്യം' എന്ന് ആപേക്ഷികമായി പറയുന്നു. എങ്കിലും നിരുപാധികമായി നോക്കിയാല്‍ ലോകവും ബോധമണ്ഡലവും വിഭിന്നങ്ങളല്ല. 

Aug 6, 2012

103 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 103


ആത്മാ യത്നശതപ്രാപ്യോ ലബ്ധേ സ്മിന്ന ച കിംചന
ലബ്ധം ഭവതി തച്ചൈതത്പരം വാ ന കിംചന (3/81/9)


കാര്‍ക്കടി പറഞ്ഞു: രാജാവേ അങ്ങയുടെ മന്ത്രിയുടെ ഉത്തരങ്ങളില്‍ ഞാന്‍ സംപ്രീതയാണ്‌. ഇനി അങ്ങയുടെ ഉത്തരങ്ങള്‍ എന്തെന്നറിയണം. 

രാജാവ്‌ പറഞ്ഞു: ഭവതിയുടെ ചോദ്യങ്ങള്‍ ശാശ്വതമായ ബ്രഹ്മത്തെക്കുറിച്ചാണ്‌.. അത്‌ ശുദ്ധ അസ്തിത്വമാണ്‌.. ജാഗ്രത്ത്‌, സ്വപ്നം, സുഷുപ്തി എന്നീ മൂന്നവസ്ഥകള്‍ അവസാനിച്ച്‌ മാനസീകവ്യാപാരങ്ങള്‍ എല്ലാം നിലയ്ക്കുമ്പോള്‍ അതിനെ അറിയാന്‍ കഴിയും. ബ്രഹ്മത്തിന്റെ പ്രത്യക്ഷഭാവമായ വിക്ഷേപവും ആവരണവുമാണ്‌ സൃഷ്ടിയും പ്രളയവുമായി പൊതുവേ പറഞ്ഞുവരുന്നത്‌.. നിശ്ശബ്ദതയുടെ ആഴത്തില്‍ 'അറിവിന്റെ' ഭാരമെല്ലാമൊഴിഞ്ഞ്‌, എല്ലാ ആവിഷ്കാരങ്ങള്‍ക്കും അതീതമായി അതു നിലകൊള്ളുന്നു. അതിന്റെ മദ്ധ്യഭാഗം അതീവ സൂക്ഷ്മമത്രേ. ഈ മദ്ധ്യത്തിനു രണ്ടു വശങ്ങളുണ്ട്‌.  ഇക്കാണുന്ന വിശ്വം അതിന്റെ ലീലാവിലാസമായ ബോധവിക്ഷേപം മാത്രമാണ്‌.. കാണപ്പെടുന്നതായ നാനാത്വമായി അറിയുന്നുവെങ്കിലും അത്‌ അവിച്ഛിന്നമാണ്‌.. ഈ ബ്രഹ്മം ഇച്ഛിക്കുമ്പോള്‍ വായു ഉണ്ടാവുന്നു. ഈ വായുവോ, അതും ശുദ്ധബോധം തന്നെ. അതുപോലെ ശബ്ദത്തെപറ്റി ആലോചിക്കുമ്പോള്‍ ശബ്ദമുണ്ടാവുന്നു. എന്നാല്‍ സത്യത്തില്‍ ശബ്ദമായോ ശബ്ദമെന്നു വിവക്ഷിക്കുന്നതിന്റെ അര്‍ത്ഥമായോ വസ്തുവായോ ബ്രഹ്മത്തിനു ബന്ധമൊന്നുമില്ല.

ആ പരമാണു എല്ലാമാണ്‌; എന്നാല്‍ ഒന്നുമല്ല. ഞാന്‍ അതാണ്‌; എന്നാല്‍ ഞാനല്ല. അതു മാത്രമേ ഉണ്മയായുള്ളു. അത്‌ സര്‍വ്വശക്തമാകയാല്‍ ഇക്കാണായതെല്ലാം നമുക്ക്‌ പ്രത്യക്ഷമാണ്‌.. "ഈ ആത്മാവിനെ പ്രാപിക്കാന്‍ നൂറുകണക്കിനു മാര്‍ഗ്ഗങ്ങളുണ്ട്‌.. എന്നാലാ സാക്ഷാത്കാരമായിക്കഴിഞ്ഞാല്‍ യാതൊന്നും 'നേടിയിട്ടില്ല'. അതു പരമാത്മാവാണ്‌.. എങ്കിലും അത്‌ 'ഒന്നും' അല്ല". സംസാരമെന്ന ഈ കാനനത്തില്‍ അലയാന്‍, ചാക്രികമായ ഈ ചരിതം ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്‌ ഇല്ലാത്തതിനെ ഉള്ളതാണെന്നു തോന്നുന്ന അവിദ്യകൊണ്ടാണ്‌. അറിവിന്റെ സൂര്യോദയം മാത്രമേ ഈ രൂഢമൂലമായ അവിദ്യയെ ഇല്ലാതാക്കാന്‍ ഉതകൂ. ജലദൃശ്യംകാരണം മരുപ്പച്ചയിലേക്ക്‌ ആകര്‍ഷിക്കപെടുന്ന അജ്ഞാനിക്കെന്നപോലെ അജ്ഞാനിക്ക്‌ ലോകദൃശ്യം സത്യമായിത്തോന്നുന്നു. അനന്താവബോധം ഈ വിശ്വത്തെ ഭാവനചെയ്ത്‌ സ്വന്തം മായാശക്തിയാല്‍ പ്രത്യക്ഷമാകുകയാണ്‌.. ബോധമണ്ഡലത്തിനകമേ കാണുന്ന ലോകം പുറത്തു പ്രതിബിംബിക്കുകയാണ്‌.. കാമഭ്രാന്തന്റെ വിഭ്രമം പോലെയത്രേ ഇത്‌..

അത്മാവ്‌ അണുപോലെ സൂക്ഷ്മമായ ശുദ്ധ അവബോധമായതിനാല്‍ വിശ്വം മുഴുവന്‍ വ്യാപരിച്ചിരിക്കുന്നു. സര്‍വ്വവ്യാപിയായതിനാല്‍ ദൃശ്യപ്രപഞ്ചം മുഴുവന്‍ അതിന്റെ താളത്തിനു തുള്ളാന്‍ പ്രചോദിതമാവുന്നു. അതിനു മുടിനാരിന്റെ നൂറിലൊരംശം വലുപ്പമില്ലെങ്കിലും സഹജമായ സര്‍വ്വവ്യാപിത്വം കാരണം അതിനേക്കാള്‍ വലുതായി ഒന്നുമില്ല.

Aug 5, 2012

102 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 102


യാവത്കടകസംവിത്തിസ്താവന്നാസ്തീവ ഹേമതാ
യാവച്ച ദൃശ്യാതാപത്തിസ്താവന്നാസ്തീവ സാ കലാ (3/80/48)


മന്ത്രി തുടര്‍ന്നു: ആത്മാവ്‌ നിര്‍മ്മല ബോധമാണെങ്കിലും ജഢതയോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍ അത്‌ ചൈതന്യരഹിതമായും ജഢമായും തോന്നുന്നു. അനന്തമായ ആകാശത്തില്‍ ഈ അനന്താവബോധം എണ്ണമറ്റ പദാര്‍ത്ഥങ്ങളെ പ്രകടമാക്കുന്നു. ഇങ്ങിനെയെല്ലാം വൈവിദ്ധ്യമാര്‍ന്ന നിര്‍മ്മിതികള്‍ സത്യമാണെന്നു തോന്നുന്നുവെങ്കിലും സത്യത്തില്‍ അതെല്ലാം വെറും ഭ്രമം മാത്രമാണ്‌.. ആത്മാവ്‌ ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട്‌ ആത്മാവ്‌ ബോധവും ജഢവുമാണ്‌..  കര്‍ത്താവും അകര്‍ത്താവുമാണ്‌. .  അഗ്നിയിലെ ഉണ്മ ആത്മാവാണ്‌..  എന്നാല്‍ അത്‌ ഒന്നിനേയും എരിക്കുന്നില്ല.സ്വയം എരിയുന്നുമില്ല. അത്‌ എല്ലാറ്റിന്റേയും അന്ത:സത്തയാണ്‌..  സൂര്യചന്ദ്രന്മാര്‍ക്കും അഗ്നിക്കും ദീപ്തിയേകുന്ന ശാശ്വതപ്രഭയായിരിക്കുമ്പോഴും അത്‌ അവയില്‍നിന്നും സ്വതന്ത്രമാണ്‌..  ഈ പ്രകാശ വസ്തുക്കള്‍ അണഞ്ഞാലും ആത്മാവിന്റെ പ്രഭ അണയുന്നതേയില്ല. അത്‌ എല്ലാറ്റിന്റേയും ഉള്ളില്‍നിന്ന് പ്രഭചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു.

മരങ്ങളിലും വള്ളിച്ചെടികളിലും സ്ഥിതിചെയ്ത്‌ അവയെ പരിരക്ഷിക്കുന്ന പ്രജ്ഞ അതുതന്നെയാണ്‌..  ആ അനന്താവബോധം സാധാരണ വ്യാവഹാരിക തലത്തില്‍ നിന്നുനോക്കുമ്പോള്‍ സൃഷ്ടി, സ്ഥിതി, സംഹാരങ്ങള്‍ ചെയ്യുന്നയാളാണ്‌..  എന്നാല്‍ പാരമാര്‍ത്ഥിക തലത്തില്‍ , എല്ലാറ്റിന്റേയും ആത്മാവായതിനാല്‍ അതിന്‌ സൃഷ്ടിസ്ഥിതിസംഹാരം മുതലായ പരിമിത ജോലികള്‍ ഒന്നുമില്ല. ഈ ബോധത്തില്‍നിന്നും സ്വതന്ത്രമായി ലോകമില്ല. മാമലകള്‍പോലും അണുമാത്രമായ ആത്മാവിലാണു നിലകൊള്ളുന്നത്‌. സ്വപ്നാവസ്ഥയില്‍ കാണുന്ന വസ്തുക്കള്‍ സത്യമായിത്തോന്നുന്നപോലെ ആത്മാവില്‍ ക്ഷണനേരത്തേയ്ക്ക്‌ കാണപ്പെടുന്ന ഭ്രമം യുഗദൈര്‍ഘ്യം ഉള്ളതായും ഉണ്മയായും തോന്നുന്നു. ഇമചിമ്മുന്ന നേരത്തിനിടയില്‍ ഒരുയുഗം കടന്നുപോകുന്നു. വലിയൊരു നഗരം കണ്ണാടിയില്‍ പ്രതിഫലിക്കുന്നു. കാര്യങ്ങള്‍ അങ്ങിനെയിരിക്കേ എങ്ങിനെയാണ്‌ അദ്വൈതത്തെയോ ദ്വൈതത്തേയോ പറ്റി ഉറപ്പിച്ചുപറയാനാവുക? അടുത്തായും അകലെയായും ഞൊടിയിടയായും യുഗമായും കാണപ്പെടുന്നത്‌ ആ അനന്താവബോധം തന്നെയാണ്‌. ഒന്നും അതില്‍നിന്നു വേറിട്ടല്ല നിലകൊള്ളുന്നത്‌. ഇതില്‍ വിരോധാഭാസം ഒന്നുമില്ല. ഒരുകൈവളയെ കൈവള മാത്രമായി കാണുമ്പോള്‍ സ്വര്‍ണ്ണമായി ആരും അതിനെ  പരിഗണിക്കുന്നില്ല. എന്നാല്‍ കൈവള എന്നത്‌ വെറുമൊരു നാമരൂപ'വസ്തുവായി' കാണുമ്പോള്‍ സ്വര്‍ണ്ണം കാണാകുന്നു. "അതുപോലെ ഈ ലോകം സത്യമെന്നു കരുതുമ്പോള്‍ ആത്മാവിനെ കാണുന്നില്ല. എന്നാലീ വിചാരം മാറുമ്പോള്‍ ബോധം വെളിപ്പെടുന്നു." 

എല്ലാം അതാണ്‌..  അതിനാല്‍ അതുമാത്രമാണുണ്മ. അതനുഭവവേദ്യമല്ലാത്തതിനാല്‍ അത്  ഉണ്മയുമല്ല എന്നും പറയാം. വിഷയം, വിഷയി എന്നിങ്ങനെയുള്ള വേര്‍തിരിവ്‌ മായയുടെ ജാലവിദ്യയെന്നപോലെ ബോധത്തെ വിഭജിക്കുന്നതായി തോന്നുകയാണ്‌. സ്വപ്നനഗരം എന്നപോലെ അയാഥാര്‍ത്ഥമാണത്‌..  അത്‌ സത്തോ അസത്തോ അല്ല. ദീര്‍ഘമായ ഒരു ഭ്രമദൃശ്യമാണത്‌..  ഈ വിഭജനമെന്ന തോന്നലാണ്‌ ബ്രഹ്മാവു മുതല്‍ കീടങ്ങള്‍വരെയുള്ള സൃഷ്ടികളെ ഉണ്ടാക്കുന്നത്‌..  ഒരൊറ്റവിത്തില്‍ വന്മരത്തിന്റെ എല്ലാ സ്വഭാവസവിശേഷതകളും നിര്‍ലീനമായിരിക്കുന്നതുപോലെ ബോധമായി ഈ ആത്മാവില്‍ നാനാത്വം നിലകൊള്ളുന്നു. 

Aug 4, 2012

101 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 101


സര്‍വ്വാത്മകത്വാന്നൈവാസൌ ശൂന്യോ ഭവതി കര്‍ഹിചിത്
യാദസ്തി ന തദസ്തീതി വക്താ മന്താ ഇതി സ്മൃത: (3/80/10)


മന്ത്രി മറുപടിയായി പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ ഉത്തരം പറയാം. താങ്കളുടെ ചോദ്യങ്ങള്‍ എല്ലാം വിരല്‍ ചൂണ്ടുന്നത്‌ പരമാത്മാവിലേയ്ക്കാണ്‌...  ആ അത്മാവ്‌ ആകാശത്തേക്കാള്‍ സൂക്ഷ്മമാണ്‌. അതിന്‌ നാമമില്ല; അതു വിവരണാതീതവുമാണ്‌.. മനസ്സേന്ദ്രിയങ്ങള്‍ക്ക്‌ അതിനെ സമീപിക്കാനോ അറിയാനോ കഴിയില്ല. അതു ശുദ്ധ ബോധമാണ്‌.. ഒരു വിത്തിനുള്ളില്‍ എങ്ങിനെയാണോ വലിയൊരു മരം അതിസൂക്ഷ്മായി കുടികൊള്ളുന്നത്‌, അപ്രകാരം ഈ വിശ്വം മുഴുവന്‍, ബോധമെന്ന അണുവിലാണുള്ളത്‌.. വിശ്വത്തിന്‌ ബോധമായിമാത്രമേ നിലനില്‍പ്പുള്ളു. ആ ബോധം മാത്രമേ ഉണ്മയായുള്ളു. എല്ലാവരുടേയും അനുഭവം വച്ചു നോക്കിയാലും ആ ബോധം തന്നെയാണ്‌ എല്ലാവരിലും കുടികൊള്ളുന്ന ആത്മാവ്‌.. അതുള്ളതുകൊണ്ട്‌ മറ്റ്‌ എല്ലാമുണ്ട്‌. .

അത്മാവ്‌ അകാശം പോലെ ശൂന്യമാണ്‌.. എന്നാല്‍ അത്‌ 'ഒന്നുമില്ലായ്മ' അല്ല. കാരണം അത്‌ ബോധമാണല്ലോ. മനസ്സേന്ദ്രിയങ്ങളാല്‍ അറിയാന്‍ കഴിയാത്ത ഒന്നായതിനാല്‍ അതിനെ ഉണ്ടെന്നും ഇല്ലെന്നും പറയാം. എല്ലാറ്റിന്റേയും ആത്മസത്തയാകയാല്‍ അത്‌ ആര്‍ക്കും 'അനുഭവിക്കാവുന്ന' ഒരു വസ്തുവല്ല. ഏകമാണെങ്കിലും അനേകം അണുക്കളില്‍ പ്രതിഫലിക്കുന്നതുകൊണ്ട്‌ അവയ്ക്കെല്ലാം ഉണ്മയുള്ളതുപോലെ തോന്നുന്നു. ഒന്ന് പലതായി കാണപ്പെടുന്നു. എന്നാല്‍ കാണപ്പെടുന്നവ സത്തായ വസ്തുവല്ല - സ്വര്‍ണ്ണാഭരണത്തില്‍ സ്വര്‍ണ്ണം മാത്രമാണു മൂല്യവസ്തു എന്നതുപോലെയാണത്‌. "അത്‌ നിശ്ശൂന്യ്മായ ഒന്നുമില്ലായ്മയല്ല, കാരണം അതെല്ലാവരുടേയും ആത്മാവാണ്‌.. അതങ്ങിനെയാണെന്നു പറയുന്നവന്റേയും അതംഗീകരിക്കാത്തവന്റേയും സത്ത ആത്മാവു തന്നെയാണ്‌.". അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന കര്‍പ്പൂരഗന്ധത്തില്‍നിന്നും അതിന്റെ അസ്തിത്വം അനുഭവിക്കുന്നതുപോലെ അത്മാവിന്റെ അസ്തിത്വം അനുഭവിക്കാനാകും. അതുതന്നെയാണ്‌ എല്ലാവരുടേയും അത്മാവ്‌-. ബോധം. അതാണ്‌ പദാര്‍ത്ഥങ്ങളുടെ സഞ്ചയമായ ഈ ദൃശ്യപ്രപഞ്ചത്തിനു കാരണമാകുന്നതും. ഒഴുക്കുവെള്ളത്തിന്റെ സ്വഭാവമായ ചുഴികളും വെള്ളം തന്നെ; അതുപോലെ സഹജമായി, അനന്തമായ വിശ്വാവബോധസമുദ്രത്തിലെ ചുഴികളായി ത്രിലോകങ്ങള്‍ ഉണ്ടായിമാറി മറയുന്നു. 

ഈ ബോധം, മനസ്സേന്ദ്രിയങ്ങള്‍ക്ക്‌ അറിയാനാവാത്തതുകൊണ്ട്‌ നിശ്ശൂന്യമാണെന്നു തോന്നാമെങ്കിലും അതു ശരിയല്ല. ആത്മാന്വേഷണത്തിലൂടെ അതിനെ അറിയാമല്ലോ. ബോധമെന്നത്‌ ഭാഗിക്കാനരുതാത്തതായതുകൊണ്ട്‌ ഞാന്‍ നീയും; നീ, ഞാനുമാണ്‌. എന്നാല്‍ ആ അവിച്ഛിന്നബോധം ഞാനോ, നീയോ ഒന്നും ആയി മാറിയിട്ടില്ല. 'നീ', 'ഞാന്‍' എന്നിങ്ങനെയുള്ള തെറ്റിദ്ധാരണകള്‍ ഉപേക്ഷിച്ചാല്‍ ഉണരുന്ന അവബോധം, നീയോ ഞാനോ, മറ്റ്‌ എല്ലാമോ അല്ല. അവബോധം മാത്രമേ സത്തായിട്ടുള്ളു. അനന്തമായതുകൊണ്ട്‌ ആത്മാവ്‌ ചലിക്കുന്നുവെങ്കിലും ചലിക്കുന്നില്ല. എന്നാല്‍ ഓരോ അണുക്കളിലും അതു ദൃഢീകരിച്ചിരിക്കുന്നു. ആത്മാവ്‌ വരുന്നും പോവുന്നുമില്ല; കാരണം കാലവും ദൂരവും പോലുള്ള ആശയങ്ങള്‍ക്കുറവായതും ഈബോധം മാത്രമാണ്‌.. എല്ലാം ഉള്‍ക്കൊണ്ടിരിക്കേ ആത്മാവിന്‌ എങ്ങോട്ടുപോകാന്‍ കഴിയും? ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്കു മാറ്റിയതുകൊണ്ട്‌ ഒരു കുടത്തിനകത്തെ ആകാശത്തിന്‌ സ്ഥലമാറ്റം ഉണ്ടാകുന്നില്ല. എല്ലാം സ്ഥിതിചെയ്യുന്നത്‌ ആകാശത്തിലാണല്ലോ. 

100 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 100


ഏകസ്യാനേക സംഖ്യസ്യ കസ്യാണോരംബുധേരിവ
അന്തര്‍ബ്രഹ്മാണ്ഡലക്ഷാണി ലീയന്തേ ബുദ്ബുദാ ഇവ (3/79/2)


രാക്ഷസി ചോദിച്ചു:"രാജാവേ, എന്താണ്‌ ഏകമായിരിക്കുമ്പോഴും പലതായിരിക്കുന്നത്‌? ഏതൊന്നിലാണ്‌ കോടിക്കണക്കിനു പ്രപഞ്ചങ്ങള്‍ തിരമാലകള്‍ സമുദ്രജലത്തില്‍ വിലീനമാകുമ്പോലെ വിലീനമാവുന്നത്‌?" കാഴ്ച്ചയില്‍ അങ്ങിനെയല്ലെങ്കിലും, എന്താണ്‌ ശുദ്ധാകാശം?,  എന്നില്‍ ഉള്ള നീയും നിന്നിലുള്ള ഞാനും എന്താണ്‌? എന്താണ്‌ ചലിക്കുന്നുണ്ടെങ്കിലും അചലമായിരിക്കുന്നത്‌? എന്താണ്‌ ബോധത്തില്‍ പാറപോലെ ഉറച്ചിരിക്കുന്നതും എന്നാല്‍ ആകാശത്ത്‌ മാസ്മരിക വിദ്യകള്‍ ലീലയായി ആടുന്നതും? സൂര്യചന്ദ്രന്മാരും അഗ്നിയുമല്ലെങ്കിലും എപ്പോഴും പ്രഭാപൂരമായുള്ളതെന്താണ്‌? ഏറെ അകലെയെന്നുതോന്നുമെങ്കിലും ഏറ്റവും അടുത്തുള്ള ആ അണു എന്താണ്‌? എന്താണ്‌ ബോധ സ്വഭാവമുള്ളതെങ്കിലും അറിയാന്‍ കഴിയാത്ത വസ്തു? എന്താണ്‌ എല്ലാമായിരിക്കുമ്പോഴും യാതൊന്നും അല്ലാതിരിക്കുന്നത്‌? എന്താണ്‌ എല്ലാറ്റിന്റേയും ആത്മസത്തയാണെങ്കിലും അവിദ്യയാല്‍ മൂടിയതും പലേ ജന്മങ്ങളിലെ നിരന്തരവും തീവ്രവുമായ സാധനയിലൂടെ മാത്രം ലഭ്യമാവുന്നത്‌? എന്താണ്‌ അണുരൂപത്തിലിരിക്കുമ്പോഴും മലകളെ ഉള്‍ക്കൊള്ളാന്‍ പോന്ന വസ്തു? എന്തിനാണ്‌ ത്രിലോകങ്ങളേയും വെറും പുല്‍ക്കൊടിയാക്കാന്‍ കഴിയുക? എന്താണ്‌ അപരിമേയമെങ്കിലും അണുസമാനമായുള്ളത്‌? എന്താണ്‌ അണുരൂപത്തിലിരിക്കുമ്പോഴും ഏറ്റവും വലുപ്പമാര്‍ജ്ജിച്ചിരിക്കുന്നത്‌? 

വിശ്വപ്രളയ സമയത്ത്‌ വിത്തില്‍ ചെടിയെന്നപോലെ വിശ്വത്തെമുഴുവന്‍ ഉള്‍ക്കൊള്ളുന്ന പരമാണു എന്താണ്‌? പ്രപഞ്ച ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അടിസ്ഥാനമായിരിക്കുമ്പോഴും യാതൊരു കര്‍മ്മവും ചെയ്യാതിരിക്കുന്നതാരാണ്‌? സ്വര്‍ണ്ണാഭരണങ്ങളില്‍ സ്വര്‍ണ്ണമെന്നപോലെ, കാണുന്നവന്‍, കാഴ്ച്ച, കാണല്‍ എന്നീ ത്രിപുടികളുടെ അടിസ്ഥാനമെന്താണ്‌? ഈ ത്രിപുടികളുടെ പ്രത്യക്ഷഭാവത്തെ മൂടിമറച്ച്‌ പിന്നീട്‌ വെളിപ്പെടുത്തുന്ന പ്രതിഭാസമെന്താണ്‌? വിത്തില്‍ മരമെന്നപോലെ എന്തിലാണ്‌ ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ മൂന്നു കാലങ്ങള്‍ ഉറപ്പിച്ചിരിക്കുന്നത്‌? വിത്തില്‍ നിന്നു മരവും മരത്തില്‍നിന്നു വിത്തും ഇടവിട്ടിടവിട്ട്‌ സംജാതമാകുന്നതുപോലെ എന്താണ്‌ പ്രകടീകൃതമായി മറഞ്ഞ്‌ വീണ്ടും പ്രത്യക്ഷമാവുന്നത്‌? 

രാജാവേ ഈ പ്രപഞ്ചസൃഷ്ടാവെന്താണ്‌? ആരുടെ ശക്തിയിലാണങ്ങു ദുഷ്ടജന ശിക്ഷയും ശിഷ്ടജന പരിരക്ഷയും നടത്തി രാജാവായി വിലസുന്നത്‌? ആരുടെ ദര്‍ശനത്താലാണ്‌ അങ്ങയുടെ ദൃഷ്ടി നിര്‍മ്മലമാവുന്നത്‌? ആരാണ്‌ അങ്ങയുടെ അവിച്ഛിന്നമായ നിലനില്‍പ്പിനു കാരണമായുള്ളത്‌? ജീവനില്‍ കൊതിയുണ്ടെങ്കില്‍ രാജാവേ ഈ ചോദ്യങ്ങള്‍ക്ക്‌ ഉചിതമായ മറുപടിയേകിയാലും. അങ്ങയുടെ ജ്ഞാനത്തിന്റെ പ്രഭയില്‍ എന്റെ സംശയത്തിന്റെ ഇരുട്ട്‌ നീങ്ങട്ടെ. അവിദ്യയുടേയും സംശയത്തിന്റേയും വേരറുക്കാനുതകുന്ന ഉത്തരം നല്‍കാത്തവന്‍ ജ്ഞാനിയല്ല. അങ്ങേയ്ക്കെന്റെ സംശയങ്ങള്‍ ദൂരീകരിക്കാനായില്ലെങ്കില്‍ എന്റെ വിശപ്പടക്കാനാവും.

Aug 2, 2012

099 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 099


സംരംഭദ്വാരമുത്സൃജ്യ സമതാ സ്വച്ഛയാ ദിയാ
യുക്ത്യാ ച വ്യവഹാരിണ്യാ സ്വാര്‍ത്ഥ: പ്രാജ്ഞേന സാദ്ധ്യതേ (3/78/25) 


വസിഷ്ഠന്‍ തുടര്‍ന്നു: 'രാജാവിനേയും മന്ത്രിയേയും ഒന്നു പരീക്ഷിക്കാന്‍ കാര്‍ക്കടി കാതു തുളയ്ക്കുന്ന ഒരലര്‍ച്ച പുറപ്പെടുവിച്ചു. എന്നിട്ടവള്‍ ആക്രോശിച്ചു: ഹേയ്‌, നിങ്ങള്‍ രണ്ടു കീടങ്ങള്‍ ഈ നിബിഢവനത്തില്‍ എന്തിനാണു ചുറ്റിനടക്കുന്നത്‌? ആരാണു നിങ്ങള്‍ ? വേഗം മറുപടി പറഞ്ഞില്ലെങ്കില്‍ ഞാനിപ്പോള്‍ നിങ്ങളെ വിഴുങ്ങിക്കളയും.'

രാജാവ്‌ ചോദിച്ചു: 'ഹേ, പിശാചിനീ, നീയാരാണ്‌? നീയെവിടെയാണ്‌? എനിക്കു നിന്നെ കേള്‍ക്കാമെങ്കിലും കാണാനാവുന്നില്ല. നീയാരാണെന്ന് വെളിപ്പെടുത്തുക.' രാജാവിന്റെ ശാന്തവും ഉചിതവുമായ മറുപടികേട്ട്‌ തൃപ്തയായ കാര്‍ക്കടി അവളുടെ സ്വരൂപം വെളിപ്പെടുത്തി. രാജാവും മന്ത്രിയും അവളുടെ ഭീകരരൂപം കണ്ടിട്ടും ഭയലേശം പോലും പ്രകടിപ്പിച്ചില്ല. മന്ത്രി അവളോടു ചോദിച്ചു: 'നിനക്കെന്താണിത്ര ക്രോധം? ജീവികള്‍ ഇരതേടുക എന്നത്‌ സാധാരണമാണ്‌. അവരവരുടെ സഹജ കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ക്രോധഭാവമെന്തിനാണ്‌?'

"സ്വാര്‍ത്ഥപരമായ കാര്യങ്ങള്‍പോലും വിവേകശാലികള്‍ നേടുന്നത്‌ ഉചിതവും ഉത്തമവുമായ കര്‍മ്മങ്ങളിലൂടെയും പെരുമാറ്റങ്ങളിലൂടെയുമാണ്‌. അവരതിനുവേണ്ടി ക്രോധവും മനസിന്റെ ചാഞ്ചല്യവും കളഞ്ഞ്‌ സമതയോടുകൂടി മനസ്സിനെ ശുദ്ധീകരിക്കുന്നു." 

നിന്നേപ്പോലുള്ള ആയിരക്കണക്കിനു കീടങ്ങളെ ഞങ്ങള്‍ ഉചിതമായി കൈകാര്യം ചെയ്തിട്ടുണ്ട്‌.. ദുഷ്ട ശിക്ഷണവും ശിഷ്ട പരിപാലനവും രാജധര്‍മ്മമാണല്ലോ. ക്രോധമെല്ലാം കളഞ്ഞ്‌ നീ നിന്റെ ലക്ഷ്യം നേടുന്നതിനായി പ്രശാന്തയാകൂ. തന്റെ ലക്ഷ്യം നേടിയാലുമില്ലെങ്കിലും ഒരുവന്‍ തന്റെ പെരുമാറ്റം സമാധാനപരവും കുറ്റമറ്റതുമാക്കണം. പറയൂ, നിനക്ക്‌ എന്തുവേണം? ഞങ്ങള്‍ ഒരു യാചകനേയും വെറുംകയ്യോടെ തിരിച്ചയച്ചിട്ടില്ല.

കാര്‍ക്കടിക്ക്‌ അവരുടെ ധൈര്യത്തേയും അറിവിനെയും കുറിച്ച്‌ മതിപ്പുണ്ടായി. അവര്‍ സാധാരണ മനുഷ്യരല്ലെന്നും അവര്‍ പ്രബുദ്ധരാണെന്നും അവളറിഞ്ഞു. അവരെ കണ്ട മാത്രയില്‍ അവളില്‍ ശാന്തി നിറഞ്ഞു. രണ്ടു ജ്ഞാനികളുടെ സദ്സംഗമുണ്ടാവുമ്പോള്‍ അവരുടെയുള്ളം ശാന്തിയും സമാധാനവും കൊണ്ടു നിറയും. മലമുകളില്‍നിന്നുള്ള രണ്ടരുവികള്‍ സംഗമിക്കുന്നതുപോലെയത്രേ ഇത്‌. മരണത്തിനുമുന്നില്‍പ്പോലും പ്രശാന്തനിര്‍ഭയനായിരിക്കാന്‍ ജ്ഞാനിക്കല്ലാതെയാര്‍ക്കു സാധിക്കും?

അവളാലോചിച്ചു: ഞാനീ അവസരം എന്റെയുള്ളിലെ സംശയനിവാരണത്തിനായി ഉപയോഗിക്കട്ടെ. മഹാത്മാക്കളുടെ സദ്സംഗമുണ്ടായിട്ടും തന്റെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ആ അവസരം ഉപയോഗിക്കാത്തവര്‍ തുലോം വിഡ്ഢികളത്രേ. അവള്‍ ചോദിച്ചതിനുത്തരമായി മന്ത്രി രാജാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അവളെ അറിയിച്ചു. 

കാര്‍ക്കടി പറഞ്ഞു: രാജാവേ നിങ്ങളുടെ മന്ത്രിക്ക്‌ വിവരമുണ്ടെന്നു തോന്നുന്നില്ല. നല്ലൊരു മന്ത്രിയാണ്‌ രാജാവിനെ വിജ്ഞാനിയാക്കുന്നത്‌.. 'യഥാ രാജാ തഥാ പ്രജാ'. പ്രഭുത്വവും സമതയും രാജവിദ്യയായ ആത്മവിദ്യയില്‍നിന്നും ലഭിക്കുന്നു. ഈ അറിവില്ലാത്തവന്‍ നല്ലൊരുമന്ത്രിയോ വിവേകമുള്ള രാജാവോ ആവില്ല. നിങ്ങള്‍ രണ്ടും ആത്മജ്ഞാനികള്‍ അല്ലെങ്കില്‍ എന്റെ സഹജസ്വഭാവമനുസരിച്ച്‌ എനിക്കു നിങ്ങള്‍ രണ്ടാളേയും ഭക്ഷിക്കാം. അതിനായി ഞാന്‍ നിങ്ങളോട്‌ ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ പോവുന്നു. എനിക്കതു മാത്രം മതി.