Jan 11, 2015

യോഗവാസിഷ്ഠം എന്ന മഹാരാമായണം – ഒരാമുഖം.

(ദിവസം ഒന്നുമുതല്‍ ദിവസം 713 വരെ. അതായത്  രണ്ടു കൊല്ലം കൊണ്ട് വായിച്ചു മനനം ചെയ്യാവുന്ന രീതിയിലാണ് നിത്യപാരായണം ക്രമീകരിച്ചിട്ടുള്ളത്.
ദിവസം  1:  http://yogavasishtamnithyaparayanam.blogspot.ca/2012/04/1.html
..
ദിവസം 713 : http://yogavasishtamnithyaparayanam.blogspot.ca/2015/01/713-713.html

ബ്ലോഗിന്റെ രീതിയനുസരിച്ച്  ആദ്യപേജ് അവസാനമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു. ബ്ലോഗിന്റെ വലതുഭാഗത്ത് നോക്കിയാല്‍ അതത് വര്‍ഷം, മാസം, ദിവസം എന്ന കണക്കില്‍ ലിസ്റ്റ് ഉണ്ട്.
----------------------------------------------

യോഗവാസിഷ്ഠം എന്ന മഹാരാമായണം – ഒരാമുഖം.

ഡോ. സുകുമാര്‍ കാനഡ

സുപ്രസിദ്ധമായ രാമായണം ബാലകാണ്ഡത്തില്‍, ശ്രീരാമചന്ദ്രന് വസിഷ്ഠമുനിയില്‍ നിന്നും സുപ്രധാനമായ ശിക്ഷണം ലഭിച്ചുവെന്നും അതിനുശേഷമാണ് രാമലക്ഷ്മണന്മാര്‍ യാഗരക്ഷയ്ക്കായി വിശ്വാമിത്രനെ അനുഗമിച്ചതെന്നും വാല്മീകിരാമായണത്തിലൂടെ നാം മനസ്സിലാക്കുന്നുണ്ട്. എന്നാല്‍ രാമനെ മര്യാദാപുരുഷോത്തമനാക്കിമാറ്റിയ ആ വസിഷ്ഠോപദേശങ്ങള്‍ എന്തായിരുന്നു? അതാണ്‌ യോഗവാസിഷ്ഠം അഥവാ മഹാരാമായണം എന്ന മഹത്തും ബൃഹത്തുമായ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.

എന്തുകൊണ്ടാണിത് ‘മഹാ’രാമായണമാവുന്നത്?  വാസ്തവത്തില്‍ രാമായണത്തെക്കാള്‍ ബൃഹത്തായ ഒരു കൃതിയാണ് യോഗവാസിഷ്ഠം. ആഴത്തിലും പരപ്പിലും വാല്മീകി രാമായണത്തിനേക്കാള്‍ വലുതത്രേ ഇത്. രാമായണം രാമന്റെ അയനമാണ്- അദ്ദേഹത്തിന്‍റെ ജീവിതത്തിന്റെ അനിതരദൃശ്യങ്ങളായ സാഹസികതകളും സംഭവങ്ങളുമാണതിലെങ്കില്‍ യോഗവാസിഷ്ഠത്തില്‍ ഉള്ളത് രാമന്റെ ആത്മീയജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്‌.

സാക്ഷാല്‍ വിഷ്ണുവിന്റെ അവതാരമെന്ന് കീര്‍ത്തികേട്ട രാമന്‍ ജനിച്ചപ്പോള്‍ എല്ലാവരെയുംപോലെ, സാധാരണക്കാരുടെമട്ടില്‍  സംസാരവ്യഥകളും ആകുലതകളും ഉള്ള ഒരു ബാലനായിരുന്നു. എന്നാല്‍ ഈ ബാലന്റെ പടിപടിയായുള്ള ആത്മീയോന്നതിക്ക് നിദാനമായത് വസിഷ്ഠമുനിയുടെ ഉപദേശസംഹിതകളായിരുന്നു. അവയാണ് ജീവിതത്തിലെ ഓരോരോ ഘട്ടങ്ങളിലും രാമനെ നയിച്ചിരുന്നത്. മുപ്പത്തീരായിരം ശ്ലോകങ്ങളില്‍ വിശദമായി പ്രദിപാദിച്ചിരിക്കുന്നതും രാമായണത്തിന്റെ പിന്നിലെ ‘കഥയെന്തെന്ന്’ വ്യക്തമാക്കുന്നതുമായ   ഒരപൂര്‍വ്വകൃതിയാണിത്. യോഗവാസിഷ്ഠം ഉള്ളില്‍ പ്രതിഷ്ഠിതമല്ലായിരുന്നുവെങ്കില്‍ രാമന്‍ സദ്സ്വഭാവിയായ, ഒരു പക്ഷേ വില്ലാളിയുമായ വെറുമൊരു ഒരു രാജകുമാരന്‍ മാത്രമാകുമായിരുന്നു. വസിഷ്ഠന്റെ ഉപദേശങ്ങളില്‍ നിന്നും സ്വാംശീകരിച്ച  ജ്ഞാനവിജ്ഞാനവിവേകാദികള്‍ രാമനെ ജീവിതായോധാനത്തിനെങ്ങിനെ പര്യാപ്തനാക്കിയെന്നു നമുക്ക് രാമായണവും മഹാരാമായണവും ചേര്‍ത്തുവയ്ക്കുമ്പോള്‍ മനസ്സിലാക്കാം. 

വാല്‍മീകിരാമായണം പതിനെണ്ണായിരം ശ്ലോകങ്ങളേയുള്ളൂ. എന്നാല്‍ അതിനുള്ളിലാണ് അതിന്റെ ഇരട്ടിയോളം വലുപ്പമുള്ള മറ്റൊരു ഗ്രന്ഥം ഉള്‍ക്കൊണ്ടിരിക്കുന്നത്! രാമായണത്തിനുള്ളില്‍ (മഹാഭാരതത്തില്‍ ഭഗവദ്ഗീതയെന്നപോലെ) ഈ കൃതി സന്നിവേശിപ്പിച്ചിരുന്നുവെങ്കില്‍ രാമായണകഥയ്ക്ക് ഇന്നുള്ള പ്രാമുഖ്യം ഒരുപക്ഷേ ഇല്ലാതെപോകുമായിരുന്നു. മാത്രമല്ല, തത്വചിന്താപരമായ ഗഹനചര്‍ച്ചകളില്‍ ചെറിയൊരു വിഭാഗത്തിനു മാത്രമേ താല്‍പ്പര്യമുണ്ടാവാന്‍ സാധ്യതയുള്ളുവെന്ന് വാല്‍മീകിക്കറിയാമായിരുന്നു! അതുകൊണ്ടാവണം കഥ വേറൊന്നാക്കി, കാര്യത്തെ തരം തിരിച്ചു വച്ചത്. എല്ലാ അനുവാചകര്‍ക്കും വേണ്ടിയുള്ള ‘പുരാണ’കൃതിയല്ല ഇത്.  ആത്മസാക്ഷാത്കാരത്തിന്‌ ഏറ്റവും സഹായകരമായ സത്യത്തിന്റെ നേരനുഭവമത്രേ ഈ കൃതി. "ഞാന്‍ ബദ്ധനാണ്‌ എന്ന നിസ്തന്ദ്രമായ തോന്നലും, എനിയ്ക്കു മുക്തി വേണം എന്ന തീവ്രമായ ആഗ്രഹവുമുള്ളവര്‍ക്കു പഠിക്കാനുള്ളതാണ്‌ ശ്രീരാമ-വസിഷ്ഠ സംഭാഷണരൂപത്തിലുള്ള ഈ ഗ്രന്ഥം. തികഞ്ഞ അജ്ഞാനിക്കും പൂര്‍ണ്ണവിജ്ഞാനിക്കും ഇതുകൊണ്ട്‌ പ്രയോജനമില്ല. എന്ന് വാല്‍മീകിതന്നെ ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നുണ്ട്. 

പടിപടിയായി വികസ്വരമാവുന്ന തത്വശാസ്ത്രങ്ങളടങ്ങിയ ആറു ഭാഗങ്ങളിലായാണ് മഹാരാമായണം വിഭജിച്ചിട്ടുള്ളത്. ഈ ആറുഭാഗങ്ങള്‍ രാമന്റെ ആത്മീയവളര്‍ച്ചയുടെ ആറുപടികള്‍ തന്നെയാണ്.

ആദ്യത്തെ പ്രകരണമായ വൈരാഗ്യപ്രകരണത്തില്‍ രാമന്‍ ഭൌതീക ജീവിതത്തിനോടുള്ള വൈരാഗ്യം, ഒരുപക്ഷേ വെറുപ്പുതന്നെ പ്രകടിപ്പിക്കുന്നു. തീവ്രമായ രീതിയിലാണ് ലോകത്തിന്റെ ഗതിയെപ്പറ്റിയും  ജനങ്ങള്‍ ബാല്യ-യൌവ്വന-വാര്‍ദ്ധക്യങ്ങളില്‍ നയിക്കുന്ന അര്‍ത്ഥശൂന്യമായ ജീവിതത്തെപ്പറ്റിയും രാമന്‍ പറയുന്നത്. ഈദൃശമായ അനാസക്തി രാമനില്‍ ഉണ്ടാവുന്നതിനു മുന്‍പും രാമന്‍ സുഖകാംക്ഷിയായിരുന്നില്ല എന്നതാണ് സത്യം. അനാസക്തിപരിശീലനം രാമനെ സംബന്ധിച്ചിടത്തോളം അത്ര ബുദ്ധിമുട്ടുള്ളതായിരുന്നില്ല. ആത്മീയജീവിതത്തിന്റെ ആദ്യപടിയില്‍ അത്യാവശ്യമായി സാധകനുണ്ടാകേണ്ട ഒരു ഗുണമാണല്ലോ അനാസക്തി.

രണ്ടാമത്തേത് മുമുക്ഷുപ്രകരണമാണ്‌. അതില്‍ രാമന് ആത്മജ്ഞാനസാക്ഷാത്കാരത്തിനായുള്ള ഉള്‍ക്കടമായ ആഗ്രഹം ഉണ്ടാവുന്നതായി നാം കാണുന്നു. അതായത് ലൌകീകമായ ആഗ്രഹങ്ങള്‍ക്ക് പകരം രാമന്റെ (സാധകന്റെ) ആഗ്രഹങ്ങള്‍ ആത്മീയമായി ഉയരുന്നതുതന്നെയാണ് മുമുക്ഷുത്വം. തീവ്രവൈരാഗ്യത്തിലൂടെ സംസാരജീവിതത്തിന്റെ നിരര്‍ത്ഥകത മനസ്സിലാക്കിയ സാധകന്‍ ലോകത്തെ ഒരു സാക്ഷീഭാവത്തില്‍ ലോകത്തില്‍ നിന്നും വേറിട്ട്‌ കാണുകയാണ്.    

മൂന്നാമത്തെ പ്രകരണമായ ഉത്പത്തിപ്രകരണത്തില്‍ തന്റെ ഗുരുവില്‍ നിന്നും രാമന്‍ ലോകത്തിന്റെ ഉദ്ഭവത്തെപ്പറ്റി പഠിക്കുന്നു. ബാഹ്യമായവസ്തുക്കള്‍ എങ്ങിനെയാണ് നമ്മുടെ മനസ്സിനെ സ്വാധീനിക്കുന്നതെന്നും എന്തുകൊണ്ടാണ് വിഷയവസ്തുക്കളുടെ മാസ്മരികവലയത്തില്‍ നാം ആണ്ടുമുങ്ങിപ്പോകുന്നതെന്നും ആഴത്തില്‍ മനസ്സിലാക്കാന്‍ ഈ പ്രകരണം നമ്മെ സഹായിക്കുന്നു.

ലോകത്തെപ്പറ്റി മനസ്സിലാക്കിയശേഷം രാമന്‍ ആത്മാവില്‍ അഭിരമിക്കുന്നതിന്റെ ചിത്രമാണ് സ്ഥിതി പ്രകരണമെന്ന നാലാം ഭാഗത്തുള്ളത്. പ്രബുദ്ധതയില്‍ വിരാജിച്ച് ബ്രഹ്മവിലീനനായ രാമന്റെ ചിത്രമാണിവിടെ നമുക്ക് കാണാനാവുന്നത്. ശ്രീരാമന്‍ അനന്താവബോധത്തെ സാക്ഷാത്ക്കരിച്ചു സ്ഥിതപ്രജ്ഞനായ സാധകനാണിപ്പോള്‍.

അഞ്ചാമത്തെ പ്രകരണമായ ഉപശമപ്രകരണത്തില്‍ ആത്മസാക്ഷാത്കാരം മൂലമുണ്ടാകുന്ന ആത്മശാന്തിയെ വിവരിക്കുന്നു.

ആറാമത്തെ പ്രകരണമായ നിര്‍വാണപ്രകരണത്തില്‍ എല്ലാറ്റിന്റെയും അവസാന പടിയായ മോക്ഷമാണ് വിഷയം. വാക്കുകള്‍ക്ക് വിവരിക്കാനാവാത്ത അവസ്ഥയെ വിവരിക്കാന്‍ ശ്രമിച്ചുപിന്‍വാങ്ങുന്ന ഗുരുവും ശിഷ്യനും ഇവിടെയുണ്ട്. എന്നാല്‍ ആ ദ്വന്ദതയ്ക്ക് പോലും അപ്പോളവിടെ നിലനില്‍പ്പില്ല എന്നതത്രേ സത്യം.

ആത്മാവ് സുദീര്‍ഘസ്വപ്നത്തില്‍

ആത്മാവ് സുദീര്‍ഘമായ ഒരു സ്വപ്നത്തിലാണെന്നും അതില്‍ നിന്നുള്ള ഉണരലാണ് ആത്മസക്ഷാത്ക്കാരമെന്നും യോഗവാസിഷ്ഠം ഉദ്ഘോഷിക്കുന്നു. സ്വപ്നത്തിലെ കാഴ്ചകള്‍ എല്ലാം അസത്താണല്ലോ. അതിലെ ഒന്നും സത്യമാവാന്‍ സാധ്യത പോലുമില്ല.

ഈ യോഗശാസ്ത്രത്തിലെ ചര്‍ച്ചകള്‍ പ്രധാനമായും ശ്രീരാമനും വസിഷ്ഠനും തമ്മിലുള്ളതാണെങ്കിലും ഇതിലെ കഥകള്‍ ചുരുളഴിയുന്നത് ഒന്നിനുള്ളിലൊന്നെന്ന മട്ടിലുള്ള അനേകം കഥകളിലൂടെയാണ്. നമ്മുടെ ജീവിതവും ഇപ്രകാരം കഥകള്‍ക്കുള്ളിലെ കഥകളാണല്ലോ.

ഒരുവസ്തുവിനായി മനസ്സില്‍ ഒരാഗ്രഹം ജനിക്കുന്നു. പിന്നീട് അതിനുള്ള പരിശ്രമങ്ങളായി. അത് കിട്ടിയാല്‍ കുറച്ചുനേരത്തെയ്ക്ക് നമുക്കാഹ്ലാദമായി. എന്നാലീ ആഹ്ലാദം നിലനില്‍ക്കുന്നതല്ല. അപ്പോള്‍ ആദ്യത്തേതില്‍ നിന്നും മുന്തിയ ഒരു വസ്തുവിനായി നാം ആഗ്രഹിക്കാന്‍ തുടങ്ങുകയായി. വീണ്ടും അത് നേടാനുള്ള പരിശ്രമമായി. അതുകിട്ടിയാല്‍ കുറച്ചു നേരം ആഹ്ലാദം; കിട്ടിയില്ലെങ്കില്‍ ദുഃഖം, ക്രോധം, മാനസീകക്ഷോഭങ്ങള്‍ എന്നിവയൊക്കെയുണ്ടാവുന്നു. പെട്ടെന്ന് ഉള്ളിലൊരു കുറ്റബോധം ഉണ്ടാവുന്നു. ‘കഷ്ടം എന്തിനാണ് ഞാനതാഗ്രഹിച്ചത്!’ എന്നാല്‍ ആ വസ്തുവിനോടുള്ള ആഗ്രഹം ഈ കുറ്റബോധത്തോടൊപ്പം നിലനില്‍ക്കുന്നു. ഇത് മനസ്സിനെ കുഴപ്പിക്കുന്നു. ആശയങ്ങള്‍ക്ക് തെളിമയില്ലാതെ ആകെചിന്താക്കുഴപ്പവുമായി,

ആദ്യത്തെ ആദ്ധ്യായം  വൈരാഗ്യപ്രകരണമാണെന്ന് പറഞ്ഞുവല്ലോ. ലൌകീക വസ്തുക്കളോടുള്ള താല്‍പ്പര്യവും അതിനോടുള്ള ഐകമത്യഭാവവും ഉപേക്ഷിക്കുന്നതുവരെ നമ്മുടെ ചിന്തകള്‍ക്ക് തെളിച്ചമില്ല. ചിന്തകളിലെ ഈ മേഘപടലം മാറാതെ ജീവിതത്തില്‍ എന്താണ് നാം തേടേണ്ടതെന്നു വിശകലനം ചെയ്യാനോ ഒരു തീരുമാനത്തില്‍ എത്താനോ നമുക്ക് കഴിയുകയില്ല. ലൌകീകവസ്തുവിനോടുള്ള ആസക്തിയുള്ളിടത്തോളം കാലം എന്താണ് നമുക്ക് നേടാനുള്ളതെന്നു നാം അറിയുന്നില്ലെന്ന് മാത്രമല്ല ആ ആഗ്രഹത്തിന്റെ ഗുണങ്ങളില്‍ ഹിതകരമായ മാറ്റങ്ങളൊന്നും ഉണ്ടാകുവാനും പോകുന്നില്ല. രാമന് മാത്രമല്ല, എല്ലാ സാധകര്‍ക്കും ഈ ഒന്നാം പടിയായ വൈരാഗ്യപ്രകരണം ബാധകമാണ്.     

ശ്രീരാമന്‍ ഈ സ്ഥിതിയെ നല്ലൊരുദാഹരണം കൊണ്ട് വിശദമാക്കുന്നു. മുളകൊണ്ടുണ്ടാക്കിയ ഒരു കുട്ടയില്‍ എത്ര വെള്ളമൊഴിച്ചാലും അത് നിറയാന്‍ പോകുന്നില്ല. ജലമെത്ര കടന്നുപോയാലും എപ്പോഴുമാ കുട്ട കാലിയായിരിക്കും. മുളങ്കുട്ടഎന്നത് ലൌകീകസുഖങ്ങളെ ആസ്വദിക്കാനുള്ള ത്വരയാണ്. എന്തെങ്കിലും നേടാനുള്ള ആഗ്രഹവും എന്തെങ്കിലും ചെയ്യാനുള്ള ആര്‍ജ്ജവവും അങ്ങിനെ കിട്ടുന്ന സന്തോഷത്തിന്റെ അവസ്ഥയില്‍ തുടരാനുള്ള അഭിവാഞ്ഛയും നമ്മിലെല്ലാം സഹജമായി ഉണ്ടല്ലോ. കുട്ടയിലേയ്ക്ക് അനുസ്യൂതമൊഴിക്കുന്ന ജലം നമ്മുടെ പ്രവര്‍ത്തനങ്ങളെക്കുറിക്കുന്നു. അതായത് എന്തെങ്കിലുമായിത്തീരാന്‍ നാം ഏറ്റെടുക്കുന്ന കര്‍മ്മങ്ങള്‍- പുരുഷാര്‍ത്ഥങ്ങളാണവ.

എന്നാല്‍ എന്താണ് അതിന്റെയൊക്കെ പരിണിതഫലം? കുട്ടയില്‍ തീരെ അവശേഷിക്കാതെ ജലമെല്ലാം ഒഴുകിപ്പോകുന്നതുപോലെ എത്ര ആഴത്തില്‍ നാമാ ‘സ്വപ്നത്തില്‍’ അഭിരമിച്ചാലും കഠിനമായി യത്നിച്ചാലും കുട്ട ഒഴിഞ്ഞുതന്നെയിരിക്കുന്നു. അതുപോലെയാണ് ക്ഷണികവും മാറിക്കൊണ്ടിരിക്കുന്നതുമായ സ്വപ്നസുഖാനുഭവവും ലൌകീകവ്യാപാരങ്ങളില്‍ നിന്നുളവാകുന്ന സംതൃപ്തിയും ആനന്ദവും.

ഒരിക്കല്‍ കാര്യങ്ങളെ ശരിയായി അറിഞ്ഞാല്‍പ്പിന്നെ രണ്ടാം അദ്ധ്യായമായ മുമുക്ഷു പ്രകരണമാണ്‌. അതായത് സാധകന്റെയുള്ളിലെ ആഗ്രഹത്തിന്റെ ക്രമാനുഗതമായ പരിണാമം- അല്ലെങ്കില്‍ വളര്‍ച്ചയാണിതിലെ  പ്രതിപാദ്യം. സ്വാര്‍ത്ഥപരവും ലൌകീകവും പരിമിതവുമായ ആസക്തികള്‍ക്ക് പകരം അയാള്‍ക്കിപ്പോള്‍ ആത്മസാക്ഷാത്ക്കാരം വേണമെന്ന ആഗ്രഹമാണ്. സത്വസ്വാര്‍ത്ഥത എന്ന് വേണമെങ്കില്‍ അതിനെ വിളിക്കാം. സ്വയം ഉന്നതനാവാനുള്ള ആഗ്രഹമാണത്. ‘ഉദ്ധരേത് ആത്മാത്മാനം... എന്നാണല്ലോ’.

നിങ്ങളൊരു സ്വപ്നം കാണുന്നു. അതില്‍ ആളുകള്‍ നിങ്ങളെയിട്ടോടിക്കുകയാണ്. നിങ്ങള്‍ പ്രാണനും കൊണ്ട് ഓടി രക്ഷപ്പെടാന്‍ നോക്കുന്നു. പെട്ടെന്ന് വഴി രണ്ടായിപ്പിരിയുന്നു. താന്‍ വന്നവഴിയില്‍ നിങ്ങളെ ഓടിക്കുന്ന ആളുകള്‍ ഉണ്ടെന്നു നിങ്ങള്‍ക്കറിയാം. ‘അതുകൊണ്ട് പിറകോട്ടോടുന്നത് ബുദ്ധിയല്ല’. അപ്പോള്‍ നിങ്ങളെന്തുചെയ്യും? ഒന്നുകില്‍ വലത്തേയ്ക്ക് അല്ലെങ്കില്‍ ഇടത്തേയ്ക്ക് ഓടി ഓട്ടം തുടരും അല്ലെങ്കില്‍ ഉറക്കമെണീറ്റ് ഈ സ്വപ്നത്തെ അവസാനിപ്പിക്കും. അല്ലെ? സ്വപ്നത്തില്‍ നിന്നുമുള്ള ഈ ‘ഉണരല്‍’ യോഗവാസിഷ്ഠത്തില്‍ വിവരിച്ചിരിക്കുന്നത് നമ്മുടെ മൂന്നാംകണ്ണ് തുറക്കുന്നതായാണ്. മൂന്നാം കണ്ണ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് വിവേകവിജ്ഞാനത്തെയാണ്. ഈ വിവേകമാണ് ഒരുവനെ വൈരാഗ്യത്തിലേയ്ക്ക്, അനാസക്തിയിലേയ്ക്ക് ആനയിക്കുന്നത്.

വിവേകമെന്നാല്‍ ഏതാണ് ഉചിതം, ഏതാണ് അനുചിതം എന്നു  തിരിച്ചറിയാനുള്ള കഴിവാണ്. അതൊരുവന്റെ ജീവനെ എപ്പോഴും മുന്നോട്ടു നയിക്കുന്നതാവണം. തൊട്ടാവാടിയെപ്പോലെ ക്ഷണത്തില്‍ വാടുന്ന ഒന്നല്ല വിവേകം, മറിച്ച് നിതാന്തശാശ്വതമായ അറിവിന്റെ നിറവാണത്. ഉചിതമായി വിവേകമുപയോഗിക്കുമ്പോള്‍ അത് അനാസക്തിയായി. അനാസക്തിയെന്നത് ബുദ്ധിപരമായ ഒരാശയമല്ല, മറിച്ച്, അത് ക്രമാനുഗതമായി മനസ്സിലെ ആഗ്രഹങ്ങളിലും അവയുടെ ഭാവങ്ങളിലുമുണ്ടാവുന്ന പരിണാമമാണ്. നാമിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വപ്നത്തില്‍ നിന്നും പൂര്‍ണ്ണ ജാഗ്രദിലേയ്ക്ക് നമ്മെ ഉണര്‍ത്തുക  എന്നതാണ് യോഗവാസിഷ്ഠത്തിന്റെ ആത്മീയ ലക്‌ഷ്യം. 

കഥയിലാണ് കാര്യം!

പുരാണങ്ങളിലെയും ശാസ്ത്രഗ്രന്തങ്ങളിലെയും കഥകള്‍ക്ക് ഉപരിതലമായ ഒരു കേവലമാനവും തത്വചിന്താപരമായ ഉയര്‍ന്നൊരു മാനവും ഉണ്ടാവും. ശാസ്ത്രഗ്രന്ഥങ്ങളില്‍ അത് കഥാപാത്രങ്ങളുടെ പെരുമായും ബന്ധപ്പെട്ടിരിക്കുന്നു. ഭാഗവതത്തിലും മറ്റും നമ്മള്‍ ഇത് കാണുന്നുണ്ട്.

യോഗവാസിഷ്ഠം തുടങ്ങുന്നത് സുതീക്ഷ്ണന്‍ എന്ന് പേരായ ഒരു ബ്രാഹ്മണന്‍ അഗസ്ത്യമഹര്‍ഷിയെക്കണ്ട് ചോദിക്കുന്ന ഒരു സംശയത്തോടെയാണ്. അവനവന്റെ ധര്‍മ്മകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതാണോ എല്ലാമെല്ലാം ഉപേക്ഷിച്ചു സന്യാസവൃത്തി സ്വീകരിക്കുന്നതാണോ മോക്ഷത്തിനുള്ള മികച്ച മാര്‍ഗ്ഗം എന്നാണ് ‘തീക്ഷ്ണബുദ്ധിയായ’ (സുതീക്ഷ്ണന്‍) ശിഷ്യന്റെ ചോദ്യം. ഗുരുവായ അഗസ്ത്യന്‍ ജ്വലിച്ചുനില്‍ക്കുന്ന സൂര്യനാണ്. സുതീക്ഷ്ണനില്‍ നിന്നും അഗസ്ത്യനിലേയ്ക്കുള്ള അന്വേഷണം ബുദ്ധിയില്‍ നിന്നും സഹജാവബോധം എന്ന ഉണര്‍വ്വിലേയ്ക്കുള്ള ശിഷ്യന്റെ ക്രമികവികാസം തന്നെയാണ്. ‘പക്ഷികള്‍ക്ക് പറക്കാന്‍ രണ്ടു ചിറകുകള്‍ അനിവാര്യമാണ് എന്നതുപോലെ ആത്മസാക്ഷാത്ക്കാരമെന്ന ലക്ഷ്യം സാധിക്കാന്‍ കര്‍മവും ജ്ഞാനവും വേണം. അതായത്, ഇതില്‍ ഒന്നു പോര, രണ്ടിന്റെയും സമ്യക്കായ പരിശീലനമാണ് ആവശ്യം.’ അവയുടെ ക്രമീകമായ വളര്‍ച്ചയാണ് ആത്മീയത എന്ന പരമോന്നതമായ ജീവകലയില്‍ അനാവൃതമാവുന്നത്. ഗുരുവില്‍ നിന്നും കിട്ടിയ മറുപടിയില്‍ സുതീക്ഷ്ണന്‍ പൂര്‍ണ്ണമായും തൃപ്തിയടഞ്ഞിട്ടില്ല എന്നറിഞ്ഞ ഗുരു പറഞ്ഞു, ‘ഞാനിനി നിനക്ക് അഗ്നിവേശന്റെയും കാരുണ്യന്റെയും കഥ പറഞ്ഞു തരാം. നിനക്കത് പ്രയോജനപ്പെടും.’

അഗ്നിവേശന്റെ മകനാണ് കാരുണ്യന്‍. ചിന്താകുലനായി, മകന്‍ ദുഖിച്ചിരിക്കുന്നത് കണ്ടു പിതാവ് കാരണമാരാഞ്ഞു. ഗുരുകുലവാസവും വിദ്യാഭ്യാസവും കഴിഞ്ഞു ജ്ഞാനസമ്പന്നനായി മടങ്ങിയെത്തിയ മകനില്‍ കണ്ട ഉദാസീനത അഗ്നിവേശനില്‍ ചിന്താക്കുഴപ്പമുണ്ടാക്കി. ‘ശാസ്ത്രഗ്രന്ഥങ്ങള്‍ പറയുന്നത് സ്വകര്‍മ്മം അനുഷ്ഠിച്ചു മുക്തിയടയാം എന്നാണല്ലോ! എന്നാല്‍ അതേ ഗ്രന്ഥങ്ങള്‍ തന്നെ മറ്റിടങ്ങളില്‍ പറയുന്നു, എല്ലാമുപേക്ഷിച്ചു സന്യാസിയായാല്‍ മാത്രമേ മോക്ഷഗതിയുള്ളൂ എന്ന്‍.  ഏതാണ് ശരി? ഏതാണ് എനിക്ക് കൂടുതല്‍ അഭികാമ്യം?’ ഇതാണ് കാരുണ്യന്റെ ചോദ്യം.

അഗ്നിവേശന്‍ പറഞ്ഞു, ‘ഒരു കഥയിലൂടെ നിന്റെ സംശയത്തിന് ഞാന്‍ നിവൃത്തിയുണ്ടാക്കാം’. ഒരിക്കല്‍ സുരുചി എന്ന് പേരായ ഒരപ്സരസ്സ് ഹിമാലയത്തില്‍ ചിന്താമഗ്നയായി ഇരിക്കുകയായിരുന്നു (സദ്‌രുചിയാണവള്‍ക്കുള്ളത്. അത് സത്സംഗത്തിനുള്ള വാസന തന്നെയാണ്). അതുവഴി ആകാശമാര്‍ഗ്ഗം പറന്നു പൊയ്ക്കൊണ്ടിരുന്ന ഇന്ദ്രന്റെ ദൂതനായ ദേവദത്തനെ പിടിച്ചു നിര്‍ത്തി സുരുചി ചോദിച്ചു: ‘എവിടേക്കാണ് യാത്ര?’ അയാള്‍ പറഞ്ഞു: നല്ല ചോദ്യം, ഞാന്‍ അരിഷ്ടനേമിയുടെ അടുക്കല്‍ നിന്നാണ് വരുന്നത്. അദ്ദേഹത്തിന്‍റെ കഥ കേള്‍ക്കേണ്ടതാണ്! ഞാന്‍ പറയാം!

അരിഷ്ടനേമി ഉത്തമനായ ഒരു രാജാവായിരുന്നു. വയസ്സായപ്പോള്‍ അദ്ദേഹം രാജ്യഭാരം മക്കളെ ഏല്‍പ്പിച്ചു സന്യാസം സ്വീകരിച്ചു. ആയിരക്കണക്കിന് വര്‍ഷം കഠിനതപം ചെയ്ത് ആത്മീയോന്നതി പ്രാപിച്ച അദ്ദേഹത്തെ ദേവലോകത്തേയ്ക്ക് ക്ഷണിക്കാന്‍ ഇന്ദ്രന്‍ എന്നെ പറഞ്ഞയച്ചു. ഇന്ദ്രന്റെ ദൂതുമായി ഞാന്‍ അദ്ദേഹത്തെ കണ്ടു. അദ്ദേഹം ചോദിച്ചു: ‘പറയൂ എന്റെ കര്‍മ്മങ്ങള്‍ക്ക് ഫലമായി എന്തെല്ലാമാണ് അവിടെ സ്വര്‍ഗത്തില്‍ എന്നെക്കാത്തിരിക്കുന്നത്?’

അപ്പോള്‍ ഞാന്‍ പറഞ്ഞു: രാജര്‍ഷേ, കര്‍മ്മഫലങ്ങള്‍ വൈവിദ്ധ്യമാര്‍ന്നതാണ്. മാത്രമല്ല, അതിന്റെ പ്രാബല്യം കാലികവുമാണ്. അതിന്റെ ഫലസമയം കഴിഞ്ഞാല്‍ തിരികെ ഭൂമിയില്‍ വന്നു വീണ്ടും ജനിച്ചു മരിക്കണം എന്നതാണ് പ്രകൃതി നിയമം. മാത്രമല്ല ഈ സുഖ(ദുഃഖ)ഭോക്താക്കള്‍ക്കിടയിലും അസൂയയും വഴക്കുമെല്ലാമുണ്ട്.’

‘അങ്ങിനെയെങ്കില്‍ ഞാന്‍ അങ്ങയുടെ കൂടെ സ്വര്‍ഗ്ഗത്തേയ്ക്ക് വരുന്നില്ല. ഞാന്‍ തപസ്സു ചെയ്യുന്നത് ശാശ്വതമായ പ്രശാന്തിയ്ക്കായാണ്. വെറുതെ താല്‍ക്കലികമായ സുഖലബ്ധിക്കായല്ല. അതെനിക്കിവിടെയും ലഭ്യമാണ്. ഇവിടെ കിട്ടാത്തതെന്താണ് അവിടെ ലഭ്യമാവുക?’
  
‘ഞാന്‍ മടങ്ങിപ്പോയി ഇന്ദ്രനോട് വിവരം പറഞ്ഞു. ഇന്ദ്രന്‍ എന്നെ വാല്‍മീകി മഹര്‍ഷിയുടെ അടുക്കലേയ്ക്ക് പറഞ്ഞു വിട്ടിരിക്കുകയാണ്. അരിഷ്ടനേമി ആഗ്രഹിക്കുന്ന ശാശ്വത പ്രശാന്തിക്കായി എന്താണ് ചെയ്യേണ്ടതെന്നതിനുള്ള ഉപദേശം തേടി വാല്‍മീകി മഹര്‍ഷിയുടെ അടുത്തേയ്ക്കാണെന്റെയീ യാത്ര.’ 

ദേവദത്തന്‍ അരിഷ്ടനേമിയെ വാല്‍മീകി സമക്ഷം എത്തിച്ചു. അപ്പോഴാണ്‌ വാല്‍മീകി അരിഷ്ടനേമിയോട് യോഗവാസിഷ്ഠമെന്ന വസിഷ്ഠ-രാമ ഭാഷണം വിവരിക്കുന്നത്.

ബുദ്ധിയില്‍ നിന്നും സഹജാവബോധത്തിലേയ്ക്ക്

ബുദ്ധിപരമായ അവലോകനങ്ങളില്‍ നിന്നും സഹജാവബോധത്തിലേയ്ക്കുള്ള പാതയിലെത്തിയ ശിഷ്യനാണ് ഏറ്റവും ഉത്തമന്‍. ബുദ്ധിപരമായ ഇടപെടലുകള്‍ ആത്മീയ വളര്‍ച്ചയെ തടയുന്നു എന്ന് പറയുന്ന ശാസ്ത്രഗ്രന്ഥങ്ങളുണ്ട്. എന്നാല്‍ അത്തരം പ്രസ്താവനകളെ വേണ്ട രീതിയില്‍ നാം മനസ്സിലാക്കേണ്ടതുമുണ്ട്. ഈ തടസ്സം നീക്കേണ്ടത് ബുദ്ധിശക്തിയെ നിരാകരിച്ചുകൊണ്ടല്ല, പ്രത്യുത അതിന്റെ സഹായത്തോടെയാണെന്നു മാത്രം.

ഞാന്‍ എന്ന തോന്നലിലാണ് ബുദ്ധിയുടെ ഉദയം. ബുദ്ധിയ്ക്കും ‘ഞാന്‍’ എന്ന അഹംബോധത്തിനും തമ്മില്‍ നല്ല ഇഴയടുപ്പമുള്ള ബന്ധമാണ് എന്ന് നമുക്കറിയാം. അതിനാല്‍ ബുദ്ധിയെ വേണ്ട രീതിയില്‍ ദിശാബോധത്തോടെ ഉപയോഗിക്കുന്നതാണ് പ്രയോജനപ്രദം. “അവനവനാത്മ സുഖത്തിനാച്ചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം” എന്ന് നാരായണഗുരു സ്വാമി പറഞ്ഞത് ഇതിനാണ്.

ബുദ്ധിയേര്‍പ്പെടുത്തുന്ന തസ്സങ്ങളെ അതിജീവിക്കാന്‍ ഗുരു-ശിഷ്യ ബന്ധങ്ങള്‍ക്ക് കഴിയും. ഈ ബന്ധത്തില്‍ ശ്രദ്ധാഭക്തിവിശ്വാസങ്ങള്‍ ഉണ്ട്. ഗുരുവിന്റെ അറിവില്‍ സര്‍വ്വാത്മനാ സ്വയം സമര്‍പ്പിതമായ ശിഷ്യന്റെ മേധാശക്തി ഉചിതമായ ദിശയിലേയ്ക്ക് പൂര്‍വ്വാധികം പ്രോജ്വലത്തായി ഉന്മുഖമാകുന്നതാണ് ഗുരു-ശിഷ്യ ബന്ധത്തിന്റെ സഫലത.

യോഗവാസിഷ്ഠത്തിന്റെ തുടക്കത്തിലുള്ള കഥകളുടെ ഉള്‍പ്പിരിവുകള്‍ എല്ലാം ഗുരു-ശിഷ്യ ബന്ധത്തിന്റെ വിവിധ തലങ്ങളെ നമുക്ക് കാണിച്ചു തരുന്നു. സുതീക്ഷ്ണന്‍ ശിഷ്യരിലെ ഏറ്റവും ഉന്നതനാണ്. ആകുലചിത്തനായ കാരുണ്യ ശിഷ്യഗണത്തില്‍ രണ്ടാമനാണ്. അഗ്നിവേശനാകട്ടെ പ്രോജ്വലിക്കുന്ന അഗ്നിയുടെ മൂര്‍ത്തിമദ്ഭാവമാണ്. അഗ്നിവേശന്‍ കാരുണ്യനെ സമീപിക്കുന്നതിലൂടെ ചിത്തശുദ്ധീകരണത്തിനായി അഗ്നിപ്രഭാപൂരിതമായ പരമബോധം എങ്ങിനെ സഹായിക്കുന്നു എന്ന് നമ്മെ കാണിക്കുകയാണ്. രാജയോഗത്തിലൂടെയാണ് കാരുണ്യന്റെ ദുഖത്തിന് നിവൃത്തിയുണ്ടാക്കാനാവുക.  സുതീക്ഷ്ണന്‍ ഗുരുവിനെ സമീപിച്ചത് ആത്മീയോപദേശത്തിനായിരിന്നുവെങ്കില്‍ കാരുണ്യയെ പിതാവ്  സമീപിച്ചത് (ഗുരു ശിഷ്യനെ സമീപിക്കുന്നു!) അവന്റെ ദുഖത്തിന് അറുതി വരുത്താനായിരുന്നു.

മൂന്നാമത്തെ കഥയില്‍ സുരുചിയും ദേവദത്തനുമാണ്. സുരുചിയ്ക്ക് ഉത്തമായതിനോടു നല്ല അഭിരുചിയുള്ളതുകൊണ്ടാണ് ദേവദത്തനെ കണ്ടെത്തി അവനോടു സംസാരിക്കുന്നത് തന്നെ. തുടക്കത്തില്‍ അതൊരു മനോവികല്‍പമായിരുന്നിരിക്കാം എങ്കിലും ആ അന്വേഷണം അവളെയും ആത്മീയതയുടെ പാതയിലെത്തിച്ചു. ഭക്തിയുടെ പാതയില്‍ സാധകന്‍ തന്റെ മനോകാമനകളെ എങ്ങിനെ സമ്യക്കായി ചേര്‍ത്തുവയ്ക്കേണ്ടതെങ്ങിനെയെന്നു സുരുചി നമുക്ക് കാട്ടിത്തരുന്നു. ആത്മീയപാതയിലെ സാധകരുടെ കൂട്ടത്തില്‍  മൂന്നാമത്തെ ഗണമാണ് സുരുചി.

അരിഷ്ടനേമി സ്വര്‍ഗ്ഗം പോലും വേണ്ടെന്നു വെച്ചാണ് വാല്‍മീകിയ്ക്ക് ശിഷ്യപ്പെട്ടു ആത്മീയതയെ സ്വീകരിക്കുന്നത്. അരിഷ്ടനേമിയെന്നാല്‍ ദുഷ്ടതയെ ഇല്ലാതാക്കുന്നവന്‍, രജസ്സിന്റെ പ്രതീകം. വാല്‍മീകിയോ, ശുദ്ധസത്വത്തിന്റെ മൂര്‍ത്തരൂപം.

ശ്രീരാമനും വസിഷ്ഠമുനിയും
 
കഥയിലെ പരമോന്നതപീഠത്തില്‍ നടക്കുന്ന ജ്ഞാനദാനം മൂര്‍ത്തമായ ആത്മാവും അമൂര്‍ത്തമായ പരമാത്മാവും തമ്മിലാണ്. ശ്രീരാമന്‍ മൂര്‍ത്തഭാവത്തിലുള്ള ആത്മസ്വരൂപ പ്രതീകമാവുമ്പോള്‍ വസിഷ്ഠന്‍ ആത്മാവിന്റെ പരമോന്നത തലത്തിലെ പൂര്‍ണ്ണമുക്തിയുടെ പ്രതീകമാണ്. ആത്മാവിന്റെ സാക്ഷാത്ക്കാരം ഈ രണ്ടും തമ്മിലുള്ള ആപേക്ഷികാന്തരം സത്യമല്ലായിരുന്നുവെന്നുള്ള അറിവിലാണ്. ഉത്തമ ശിഷ്യനാണ് രാമന്‍. വസിഷ്ഠന്‍ ഉത്തമഗുരുവും. ആത്മീയത വികസ്വരമാകുന്നതിന്റെ വൈവിദ്ധ്യമാര്‍ന്ന മാര്‍ഗ്ഗങ്ങളും അവയുടെ പ്രത്യേകതകളും നമുക്കിതില്‍ കാണാം. മാത്രമല്ല ഇതിലൂടെ പലവിധത്തിലുള്ള സാധകരെയും മഹര്‍ഷി നമുക്കായി പരിചയപ്പെടുത്തുന്നുണ്ട്. ആ സാധകരുടെ മനസ്സില്‍ നടക്കുന്ന ആന്തരീകവ്യാപാരങ്ങളും ക്രമീകമായ വളര്‍ച്ചയും നമുക്ക് വഴികാട്ടികളാണ്.

യോഗവാസിഷ്ഠ രചനയ്ക്ക് കാരണമായി വാല്‍മീകി മറ്റൊരു ഗുരു-ശിഷ്യ കഥകൂടി പറയുന്നുണ്ട്. പ്രചുരപ്രചാരമുള്ള രാമകഥ- രാമായണം എഴുതിയിട്ടത് തന്റെ ശിഷ്യനായ ഭാരദ്വാജനെ കേള്‍പ്പിച്ചപ്പോള്‍ അതില്‍ അതീവ സന്തുഷ്ടനായ ഭരദ്വാജന്‍ അത് ബ്രഹ്മാവിനെ കേള്‍പ്പിച്ചുവത്രേ. കഥകേട്ടു സംതൃപ്തനായ ബ്രഹ്മാവ്‌ ഭാരദ്വാജന് വരവും നല്‍കി. സകലര്‍ക്കും സംസാരത്തില്‍ നിന്നും കരകയറാനുള്ള, മുക്തിമാര്‍ഗ്ഗത്തിനുള്ള, ഉപദേശമാണ് ഉത്തമനായ ഭരദ്വാജന് ചോദിക്കാനുണ്ടായിരുന്നത്. ശ്രീരാമ-വസിഷ്ഠ സംവാദരൂപത്തില്‍ ബ്രഹത്തായ ഒരു ശാസ്ത്രഗ്രന്ഥം രചിക്കാന്‍ താന്‍ ആവശ്യപ്പെടുന്നുവെന്ന് അറിയിക്കാന്‍ ബ്രഹ്മാവ്‌ അദ്ദേഹത്തെ നേരെ വാല്‍മീകിയുടെ അടുത്തേയ്ക്ക് പറഞ്ഞയച്ചു. അങ്ങിനെയാണ്  ബ്രഹ്മാവിന്റെ ആജ്ഞ ശിരസാ വഹിച്ച വാല്‍മീകി മോക്ഷദായകമായ ഈ കൃതി നമുക്ക് സമ്മാനിച്ചത്. 

"കാകതാലീയം" എന്നൊരു കല്‍പന ഇതില്‍ പലയിടത്തും കാണാം. ഒരു കാക്ക തെങ്ങോലയില്‍ ഇരിക്കുന്ന അതേമാത്രയില്‍ത്തന്നെ ഒരു കൊട്ടത്തേങ്ങ കാക്കയുടെ തലയില്‍ വീഴുന്നു എന്നിരിക്കട്ടെ. രണ്ടു സംഭവങ്ങള്‍ക്കും തമ്മില്‍ കാലദേശാനുസാരിയായോ കാരണപരമായോ യാതൊരു ബന്ധവുമില്ല,  എന്നാല്‍ അവ തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായി നമുക്കനുഭവപ്പെടുന്നു. ജീവിതവും സൃഷ്ടിയും അപ്രകാരമത്രേ. എന്നാല്‍ മനസ്സ്‌ സ്വയംകൃതമായ യുക്തിയിലും ചോദ്യങ്ങളിലും കുടുങ്ങി 'എന്തുകൊണ്ട്‌?', 'എവിടെനിന്ന്' എന്നെല്ലാം അന്വേഷിച്ച് സ്വയം സംതൃപ്തിപ്പെടാന്‍ വേണ്ടി ചില ഉത്തരങ്ങളും  കണ്ടെത്തുന്നു. എന്നാല്‍ ഉള്ളില്‍ അപ്പോഴും ബുദ്ധിക്ക്‌ അലോസരമുണ്ടാക്കുന്ന ചോദ്യങ്ങള്‍ ഒരു ബാധപോലെ നമ്മില്‍ അവശേഷിക്കുന്നു. വസിഷ്ഠമുനി ആവശ്യപ്പെടുന്നത്‌ മനസ്സിനെ അതിന്റെ വ്യാപാരങ്ങളോടെ നേരേ നിരീക്ഷിക്കാനാണ്‌. അതിന്റെ ഗതിവിഗതികള്‍ , അനുമാനങ്ങള്‍ , നിഗമനങ്ങള്‍ , ഫലങ്ങള്‍ എന്നിവ മാത്രമല്ല നിരീക്ഷിക്കുക എന്ന പ്രവര്‍ത്തിയേപ്പോലും നിരീക്ഷിക്കുക എന്നാണ്‌ ആഹ്വാനം. അങ്ങിനെ അനന്തവും അവിഛിന്നവുമായ ബോധസ്വരൂപത്തെ സാക്ഷാത്കരിക്കാം.

സത്യം നമ്മില്‍ നിറവാകണമെങ്കില്‍ ഈ ശാസ്ത്രം ആവര്‍ത്തിച്ചു മനനം ചെയ്തു ധ്യാനിച്ച്‌ കൊണ്ടേയിരിക്കണം. രാമന്‍ പറയുന്നു: മോക്ഷം എന്നത് അറിവ് അറിവിനുള്ള വിഷയമല്ലാതെയാവുമ്പോഴാണ്.  അപ്പോള്‍ നാം ചോദിച്ചേക്കാം അപ്പോള്‍ ഇക്കാണുന്ന വിഷയങ്ങളെക്കുറിച്ചുള്ള ‘അറിവോ’? അതെക്കുറിച്ച് മനസ്സ് പുണ്ണാക്കാതിരിക്കുന്നതാണ് ബുദ്ധി. എന്നാണ് മഹര്‍ഷിയുടെ ഉത്തരം. ഇത്‌ കൃത്യമായും മനസ്സിലായില്ലെങ്കില്‍ ഗ്രന്ഥം മുഴുവനും പഠിക്കുക. പലരീതികളില്‍ സത്യത്തെ വെളിപ്പെടുത്തിയിരിക്കുന്നത്‌ നമ്മുടെ  മനസ്സു തുറക്കാനുതകും.

വസിഷ്ഠന്‍ പറയുന്നു: രാമാ മോക്ഷകവാടത്തിലെ നാലു ദ്വാരപാലകര്‍ ആത്മസംയമനം, അന്വോഷണത്വര; സംതൃപ്തി, സത്സംഗം എന്നിവരാണ്‌. ബുദ്ധിമാനായ സാധകന്‍ ഈ നാലുപേരുമായി സൌഹൃദം സ്ഥപിക്കാന്‍ അനവരതം ശ്രമിച്ചുകൊണ്ടേയിരിക്കണം. അവരില്‍ ഒരാളെയെങ്കിലും തന്റെ ഉത്തമസുഹൃത്താക്കുകയും വേണം. രാമന് വസിഷ്ഠമുനി നല്‍കുന്ന ഉപദേശത്തിന്റെ സാരസംഗ്രഹം നിസ്തന്ദ്രമായ പ്രശാന്തതയില്‍ സാധകനെ എത്തിക്കുവാനായാണ്. എന്തിനാണിത്? മനോവിശ്രാന്തി എന്തിനാണ്? ഹൃദയം പ്രശാന്തമായാലും യാതൊന്നിനും ഒരു മാറ്റവുമില്ല. എന്തുകൊണ്ടെന്നാല്‍ സത്യം മാറ്റങ്ങള്‍ക്ക് വിധേയമല്ല.

പ്രബുദ്ധതയൊരു ബാദ്ധ്യതയല്ല!

“ഞാന്‍ പ്രബുദ്ധതയാര്‍ജ്ജിക്കുന്നതിന്നു മുന്‍പ് ഒരു മരംവെട്ടിയും വെള്ളംകോരിയുമായിരുന്നു. ഇന്നിപ്പോള്‍ പ്രബുദ്ധതയില്‍ അഭിരമിക്കുമ്പോഴും ഞാനൊരു മരം വെട്ടിയും വെള്ളം കോരിയുമാണ്.” പ്രബുദ്ധതയിലും ജീവിതം അനുസ്യൂതം തുടരുന്നു. മരുമരീചികയിലെ ജലം വെറും ഭ്രമമാണെന്നു തിരിച്ചറിഞ്ഞുകഴിഞ്ഞു വീണ്ടും നോക്കുമ്പോള്‍ മരുമരീചിക പുറംകാഴ്ചയില്‍ അങ്ങിനെ തന്നെയാണ്. എന്നാല്‍ പ്രബുദ്ധനില്‍ ഇഷ്ടാനിഷ്ടങ്ങള്‍ക്കും ലാഭനഷ്ടങ്ങള്‍ക്കും പകരം ജീവസ്പന്ദനത്തോടുള്ള അകൈതവമായ കൃതജ്ഞതയും വറ്റാത്ത ആനന്ദമേകുന്ന ചിരന്തനപ്രകാശത്തിന്റെ നിറവുമാണെങ്ങുമെല്ലായ്പ്പോഴും പ്രഭാസിക്കുന്നത്.

ഓം സത് ചിത്     


കടപ്പാട്: യോഗവാസിഷ്ഠം മൂല പരിഭാഷ: രവിപ്രകാശ് ആചാര്യ, വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ, ലേഖനം:സ്വാമി സൂര്യപ്രകാശസരസ്വതി,  

713 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 713

യോഗവാസിഷ്ഠം നിത്യപാരായണം  അവസാനിക്കുന്നു.

തൃഷ്ണാവരത്രാധൃഠബന്ധബദ്ധാ
യേ ഗ്രന്ഥയോജ്ഞസ്യ ഹൃദി പ്രരൂഢ:
സര്‍വേ ഹി തേ മോക്ഷകഥാവിചാരാ-
ദ്ബാലാ ഹ്യബാലാ ഇവ യാന്ത്യഭേദം (6.2/215/9)

വാല്‍മീകി പറഞ്ഞു: ഭരദ്വാജാ അങ്ങിനെ ശ്രീരാമനും മറ്റുള്ളവരും ആത്മജ്ഞാനമെന്ന പരമമായ ജ്ഞാനമാര്‍ജ്ജിച്ചു ധന്യരായി, എല്ലാ ആകുലതകള്‍ക്കും അതീതരായി. അവരെപ്പോലെ എല്ലാ സംശയങ്ങളുമകന്ന് മുക്തനായ ഒരു മുനിയെപ്പോലെ നീയും ജീവിച്ചാലും. ഈ ശാസ്ത്രം കേട്ടതിലൂടെ നീയും ജീവന്‍മുക്തനായിരിക്കുന്നു. ചെറുബാലന്മാര്‍ പോലും ഈ ശാസ്ത്രശ്രവണത്താല്‍ മുക്തിപദമണയുന്നതാണ്.
“ചെറു ബാലന്മാര്‍ വളര്‍ന്നു പരിപക്വപ്പെടുന്നതുപോലെ ആസക്തികളാല്‍ കളങ്കിതമായ, ബന്ധനങ്ങളില്‍പ്പെട്ടുഴറുന്ന അജ്ഞാനികള്‍ പോലും മുക്തിപ്രദായകമായ ഈ ശാസ്ത്രത്തിന്റെ നിസ്തന്ദ്രമായ പഠനം കൊണ്ട് സകലവിധത്തിലുള്ള വിഭാഗീയതകള്‍ക്കും അതീതരായിത്തീരും.
പിന്നീടൊരിക്കലും അവര്‍ സംസാരത്തില്‍പ്പെട്ടുഴറുകയില്ല. ഈ ശാസ്ത്രം അതിന്റെ അര്‍ത്ഥം ഗ്രഹിക്കാതെയാണെങ്കില്‍പ്പോലും വായിക്കുന്നവര്‍, ഇതിന്റെ പതിപ്പ് ഒരു ഗ്രന്ഥത്തില്‍ പകര്‍ത്തുന്നവര്‍, മറ്റുള്ളവരെ ഇത് വായിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍, ഇതിനെപ്പറ്റി അഭിപ്രായം പറയുന്നവര്‍ എല്ലാവരും മഹത്തായ പുണ്യമാണ് ആര്‍ജ്ജിക്കുന്നത്. അവര്‍ക്ക് സ്വര്‍ഗ്ഗത്തിലെ സുഖങ്ങള്‍ അനുഭവിക്കാന്‍ ഇടവരുന്നു. അവരുടെ മൂന്നാം ജന്മത്തില്‍ മുക്തിയായി.

വാല്മീകി അഗ്നിവേശനോടു പറഞ്ഞു: മഹാമുനിയായ വസിഷ്ഠന്‍ ശ്രീരാമനോട് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ നിനക്ക് പറഞ്ഞു തന്നു. ഈ പാത സ്വീകരിച്ചു നിനക്കും മുക്തിപദമണയാം.

രാജാവ് പറഞ്ഞു: ഭാഗവന്‍, അങ്ങയുടെ കൃപയാല്‍ ഞങ്ങള്‍ സംസാരസാഗരത്തെ തരണം ചെയ്യാന്‍ പര്യാപ്തരായിത്തീര്‍ന്നു.

ദേവദൂതനായ ദേവദത്തനോടായി രാജാവിങ്ങിനെ പറഞ്ഞു: നിങ്ങള്‍ എന്റെ ഉത്തമസുഹൃത്തുക്കള്‍ തന്നെയാണ്. ഇനി നിങ്ങളുടെ ധാമങ്ങളിലേയ്ക്ക് മടങ്ങിയാലും. ഇവിടെക്കേട്ട സത്യവചനങ്ങളെ മനനം ചെയ്ത് ധ്യാനിക്കാന്‍ ഞാനുറച്ചിരിക്കുന്നു.

ദൂതന്‍ ഗന്ധര്‍വ്വന്മാരോടു പറഞ്ഞു: ഞാനിതെല്ലാം കേട്ട് അതീവ സന്തോഷത്തിലാണിപ്പോള്‍. ഇനി ഞാന്‍ ഇന്ദ്രലോകത്തിലേയ്ക്ക് വിടകൊള്ളുകയാണ്.

ഗന്ധര്‍വ്വന്‍ പറഞ്ഞു: അങ്ങില്‍ നിന്നും ഇതെല്ലാം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായതില്‍ ഞാനേറെ അനുഗൃഹീതനാണ്. ഇനി അങ്ങ് ഇന്ദ്ര സവിധമണഞ്ഞാലും.

അഗ്നിവേശന്‍ കാരുണ്യനോട് പറഞ്ഞു: അങ്ങിനെ എല്ലാ ആകാശചാരികളും ധ്യാനനിമഗ്നരായിത്തീര്‍ന്നു. നീയിത് നല്ലവണ്ണം കേട്ടുവല്ലോ, അല്ലെ?

കാരുണ്യന്‍ പറഞ്ഞു: അച്ഛാ, തീര്‍ച്ചയായും. എന്നിലെ ഭ്രമചിന്തകള്‍ അറ്റിരിക്കുന്നു. ഞാനിനി അനിച്ഛാപൂര്‍വ്വകമായി വന്നു ചേരുന്ന കര്‍മ്മങ്ങളെ ഉചിതമായി അനുഷ്ഠിച്ച് എന്നിലെ നൈസര്‍ഗ്ഗികതയില്‍ അഭിരമിച്ചു ജീവിക്കും. 

അഗസ്ത്യന്‍ സുതീക്ഷ്ണനോട് പറഞ്ഞു: അങ്ങിനെ തന്റെ മകനായ കാരുണ്യനെ അഗ്നിവേശന്‍ ഉപദേശിക്കുകയുണ്ടായി. ഈ ശാസ്ത്രത്തെ സംശയിക്കേണ്ടതില്ല. സംശയമുള്ളവന് നാശം നിശ്ചയം!

സുതീക്ഷ്ണന്‍ പറഞ്ഞു: എന്നിലെ അവിദ്യ മാഞ്ഞുപോയിരിക്കുന്നു. ജ്ഞാനത്തിന്റെ പ്രഭ ഇപ്പോളെന്നില്‍ ഭാസുരമായി വിളങ്ങുന്നു. സമുദ്രത്തിലെ തിരകളെന്നപോലെ എല്ലാ വസ്തുക്കളും വിഷയങ്ങളും അനന്തബോധത്തില്‍ നിലകൊള്ളുന്നതായി ഞാന്‍ അറിയുന്നു. ഞാനിനി എന്നിലെ നൈസര്‍ഗ്ഗികതയില്‍ അനിച്ഛാര്‍വ്വം ജീവിച്ചുകൊള്ളാം, ഞാന്‍ അനുഗൃഹീതനാണ്. അങ്ങയെ ഞാന്‍ നമസ്ക്കരിക്കുന്നു. മനസാ വാചാ കര്‍മ്മണാ തന്റെ ഗുരുവിനെ അനുസരിച്ച് പൂജിക്കുക ഒരു ശിഷ്യന്റെ ധര്‍മ്മമത്രേ. ഭഗവന്‍, അങ്ങയുടെ കൃപയാല്‍ എനിക്കീ സംസാരസാഗരതരണം ക്ഷിപ്രസാദ്ധ്യമായി. അങ്ങേയ്ക്ക് നമോവാകം.

ആരെ മനനം ചെയ്തു ധ്യാനിച്ചാലാണോ എല്ലാമെല്ലാം ബ്രഹ്മമെന്ന അനന്തബോധമാണ് എന്ന് തെളിഞ്ഞു കിട്ടുന്നത്, ആ പരംപൊരുളിനെ ഞാന്‍ നമസ്കരിക്കുന്നു.

ദിവ്യ ഗുരുവായ വസിഷ്ഠമഹര്‍ഷിയ്ക്ക് നമസ്കാരം.

ഓം തത് സത്

ഹരി: ഓം 

ശ്രീ ഗുരുഭ്യോ നമ: 

കായേന വാചാ മനസേന്ദ്രിയിര്‍ വാ 
ബുദ്ധ്യാത്മനാ വാ പ്രകൃതേര്‍ സ്വഭാവാത് 
കരോമി യത് സത് സകലം പരസ്മൈ 
നാരായണായേതി സമര്‍പ്പയാമി

ശുഭ സമർപ്പണം 

712 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 712

നഷ്ടോ മോഹ: പദം പ്രാപ്തം ത്വത് പ്രസാദാന്‍ മുനീശ്വര
സംപന്നോഹമഹം സത്യമത്യന്തമവദാതധീ:
സ്ഥിതോസ്മി ഗതസംദേഹ: സ്വഭാവേ ബ്രഹ്മരൂപിണി
നിരാവരണവിജ്ഞാന: കരിഷ്യേ വചനം തവ  (6.2/214/15)

വാല്മീകി പറഞ്ഞു: വസിഷ്ഠമുനി പ്രഭാഷണം അവസാനിപ്പിച്ചപ്പോള്‍ ആകാശത്ത് ദേവസംഗീതം മുഴങ്ങി. പുഷ്പവൃഷ്ടിയും ഉണ്ടായി.
സഭാവാസികള്‍ മഹര്‍ഷിയെ പൂജിച്ചു വണങ്ങി.

ദശരഥരാജാവ് പറഞ്ഞു: ഞങ്ങള്‍ പരമ വിജ്ഞാനത്തെ അങ്ങില്‍ നിന്നും ഗ്രഹിച്ചിരിക്കുന്നു. അങ്ങിനെ ഞങ്ങള്‍ പരമ്പൊരുളില്‍ വിശ്രാന്തിയടഞ്ഞിരിക്കുന്നു. മഹാമുനിയായ അങ്ങയുടെ പ്രഭാഷണത്താല്‍ ഞങ്ങളുടെ മനസ്സും ഹൃദയവും വിഭ്രാന്തിയുടെ മായാ കവചത്തില്‍ നിന്നും തെറ്റിദ്ധാരണകളില്‍ നിന്നും വികല ചിന്തകളില്‍ നിന്നും മുക്തമായിരിക്കുന്നു.

രാമന്‍ പറഞ്ഞു: “ഭഗവാനേ, മഹര്‍ഷിമാരില്‍ അഗഗണ്യനായുള്ള ഋഷിവരാ, അങ്ങയുടെ വാക്കുകള്‍ എന്നിലെ ഭ്രമങ്ങളെ ഇല്ലാതാക്കിയിരിക്കുന്നു. എന്റെ മേധാശക്തിയിപ്പോള്‍ പൂര്‍ണ്ണമായി തെളിഞ്ഞു പ്രഭാവനിറവോടെയിരിക്കുന്നു. എന്നിലിനി സംശയങ്ങളില്ല. ഞാനെന്റെ നൈസര്‍ഗ്ഗികമായ സഹജഭാവത്തില്‍, ബ്രഹ്മത്തില്‍, നിര്‍വ്വാണപദത്തില്‍, വിശ്രാന്തനാണ്. അങ്ങയുടെ വാക്കുകള്‍ അനുസരിക്കാന്‍ ഞാന്‍ ജഗരൂകനാണ്.”

എന്തെങ്കിലും കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നതുകൊണ്ടോ കര്‍മ്മങ്ങളെ നിരാകരിക്കുന്നത് കൊണ്ടോ എനിക്കൊന്നും നേടാനില്ല. എനിക്ക് സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ല. അങ്ങയുടെ കൃപയില്ലാതെ ഈ ജ്ഞാനാമൃത് ഞങ്ങള്‍ക്കെങ്ങിനെ ലഭിക്കാനാണ്? വഞ്ചിയോ പാലമോ കൂടാതെ ഒരു ചെറുബാലന് എങ്ങിനെയാണ് സമുദ്രത്തിന്റെ മറുകരയിലെത്താനാവുക?

ലക്ഷ്മണന്‍ പറഞ്ഞു: നമ്മുടെ പൂര്‍വ്വാജിതപുണ്യം മൂലമാണ് ഈ മഹര്‍ഷിയുടെ വചനങ്ങള്‍ നമുക്ക് കേള്‍ക്കുവാന്‍ കഴിഞ്ഞത്.

വിശ്വാമിത്രന്‍ പറഞ്ഞു: നാമൊരായിരം ഗംഗാസ്നാനം ചെയ്തതിന്റെ ഫലമാണിപ്പോള്‍ ഈ സത്സംഗത്തിലൂടെ നമുക്ക് വന്നുചേര്‍ന്നത്.

നാരദന്‍ പറഞ്ഞു: നാമിപ്പോള്‍ കേട്ടത്  സ്വര്‍ഗ്ഗത്തിലെലോ നരകത്തിലോ ഇതുവരെ കേട്ടിട്ടില്ലാത്ത ഒന്നാണ്. നമുക്കതിനാല്‍ പൂര്‍ണ്ണ നൈര്‍മ്മല്യം കൈവന്നിരിക്കുന്നു.

ശത്രുഘ്നന്‍ പറഞ്ഞു: ഞാനിപ്പോള്‍ പരമപ്രശാന്തിയും ആനന്ദവും അനുഭവിക്കുന്നു.

അങ്ങിനെ എല്ലാവരും ഉപചാരവാക്കുകള്‍ പറഞ്ഞു മുനിയോടുള്ള നന്ദി രേഖപ്പെടുത്തിക്കഴിയവേ, വസിഷ്ഠന്‍ രാജാവിനോട് പറഞ്ഞു: ഒരു വേദശാസ്ത്ര ഗ്രന്ഥം പഠിച്ചു കഴിയുമ്പോള്‍ മഹത്തുക്കളെ പൂജിക്കുന്ന കീഴ് വഴക്കമുണ്ട്. അതിനാല്‍ അങ്ങ് ബ്രാഹ്മണരെ സന്തോഷിപ്പിച്ചാലും. അതിനാല്‍ അങ്ങേയ്ക്ക് പുണ്യം ലഭിക്കുകയും ചെയ്യും.

രാജാവ് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും പതിനായിരം ബ്രാഹ്മണരെ ക്ഷണിച്ചുവരുത്തി അവരെ പൂജിച്ച് അന്നദാനത്താലും, സമ്മാനദാനത്താലും സന്തോഷിപ്പിച്ചു. പിന്നീട് അദ്ദേഹം തന്റെ പൌരാവലിയ്ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സേവകന്മാര്‍ക്കും, പാവപ്പെട്ടവര്‍ക്കും, വികലാംഗന്‍മാര്‍ക്കും പാരിതോഷികങ്ങള്‍ നല്‍കി.

അതുകഴിഞ്ഞ് തലസ്ഥാനത്ത് വലിയ ആഘോഷങ്ങള്‍ ആരംഭിച്ചു. സംഗീതം, നൃത്തം, വേദപാരായണം, പുരാണപ്രഭാഷണം എന്നിവ ആര്‍ഭാടമായി കൊണ്ടാടി. കലാകാരന്മാര്‍ക്ക് കൈനിറയെ സമ്മാനങ്ങളും ആഹാരവും ലഭിച്ചു. വിലപിടിച്ച കല്ലുകളും രത്നഹാരങ്ങളും അവര്‍ക്ക് സമ്മാനമായി ലഭിച്ചു.


വസിഷ്ഠന്‍റെ പ്രഭാഷണം ഭംഗിയായി അവസാനിച്ചതിന്റെ ആഘോഷം ദശരഥരാജാവും പരിവാരങ്ങളും ഒരാഴ്ച്ചക്കാലം കൊണ്ടാടി.  

711 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 711

പ്രത്യേകം സര്‍വ വസ്തൂനാം കര്‍ത്താ ഭോക്താ പരാത്പര:
അനാദിനിധനോ ധാതാ സര്‍വം ബ്രഹ്മാത്മകം യത:
ശിഷ്യന്‍ പറഞ്ഞു: സ്വപ്നത്തില്‍ സ്വപ്നം കാണുന്നവന്‍ കൂടാതെ മറ്റൊന്ന് ഉണ്ടല്ലോ? അതായത് സ്വപ്നമെന്നും സ്വപ്നദര്‍ശിയെന്നും വിഭജിക്കപ്പെട്ടിട്ടില്ലാത്ത ശുദ്ധബോധമാണത്. അതുപോലെ ലോകമെന്ന ഭ്രമക്കാഴ്ചയും അറിയുന്നത ‘മറ്റൊന്ന്’ ആയിക്കൂടെ?
ഗുരു പറഞ്ഞു: അങ്ങിനെതന്നെയാണ് കാര്യം. അതിന്റെ സഹജഭാവമോ രൂപമോ നാമിക്കാണുന്ന ലോകമല്ല. ബോധം മാത്രമേയുള്ളൂ. അത് ഉണ്മയായുള്ളതിനെ പ്രോജ്വലത്താക്കുന്നു. എന്നാല്‍ കാഴ്ച്ചയെന്നത് മറ്റൊരാള്‍ അറിയുന്നതാണ്. വിരോധാഭാസങ്ങളുടെ സംശ്ലേഷണമാണത്.
അത് ഒന്നിനെയും പ്രകാശിപ്പിക്കുന്നില്ല. അതിന് അസ്തിത്വമുണ്ടെന്നു പറയാന്‍കൂടിയാവില്ല. അനന്തബോധത്തിലെ വിക്ഷേപമാണ് അത്. ദൃക്കില്‍ സത്തും അസത്തും എങ്ങിനെയുണ്ടാവും? അത് എല്ലാടത്തും എക്കാലത്തും കാണപ്പെടുന്നു എന്ന് പറയുമ്പോള്‍ത്തന്നെ അത് ഒരിടത്തും ഒരു കാലത്തും കാണപ്പെടുന്നില്ല എന്നും പറയാം. അത് സത്താണ്, അസത്തുമാണ്. അത് അനന്തബോധമാണ്.

അത് നശിക്കുന്നതേയില്ല. അതുപോലെ ലോകമെന്ന കാഴ്ചയ്ക്കും അന്തമില്ല. അനന്തബോധത്തിന്റെ ഉണ്മയെപ്പറ്റി ശരിയായി ഗ്രഹിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ ആകുലത. സൃഷ്ടിയും വിലയനവും എന്നീ രണ്ടു ഭാവാഭാവങ്ങള്‍ അനന്തത്തില്‍ സഹജമാണെന്ന് തിരിച്ചറിയുന്നതാണ് പരമശാന്തി. 

ഭഗവാന്‍, അല്ലെങ്കില്‍ അനന്തം തന്നെയാണ് കുടമായും മലയായും മരമായും തുണിയായും അഗ്നിയായും ചരാചരങ്ങളായ എല്ലാമെല്ലാമായും നിലകൊള്ളുന്നത്. എന്തും ഏതും ഭഗവാനാണ്. ഇവയുടെ വിപരീതഭാവങ്ങളും ഭഗവാന്‍. ശൂന്യം, കര്‍മ്മം, കാലം, ദൂരം, ആകാശം, ഭൂമി, അസ്തിത്വം, നന്മ, തിന്മ, എല്ലാം ഭഗവാന്‍ ആകുന്നു.

അനന്തബോധത്തില്‍ ഉള്‍ക്കൊള്ളാത്ത യാതൊന്നും എവിടെയും ഇല്ല. എല്ലാടത്തുമുള്ള എല്ലാമെല്ലാം ഇപ്പോഴും ബോധമാകുന്നു.

ഒരു പുല്‍ക്കൊടി സ്വയം കര്‍ത്താവും ഭോക്താവുമാണ്.
ഒരു കുടം സ്വയം കര്‍ത്താവും ഭോക്താവുമാണ്.
ഒരു തുണ്ട് തുണി സ്വയം കര്‍ത്താവും ഭോക്താവുമാണ്.
ദൃശ്യമെന്നത് കര്‍ത്താവും ഭോക്താവുമാണ്.
പര്‍വ്വതം സ്വയം കര്‍ത്താവും ഭോക്താവുമാണ്.
മനുഷ്യന്‍ സ്വയം കര്‍ത്താവും ഭോക്താവുമാണ്.
ഓരോരുത്തരും ഓരോന്നും തന്നില്‍ത്തന്നെ പരിപൂര്‍ണ്ണനായ ഭാഗവാനാകുന്നു.

“ഈ ഓരോന്നിലും ഭഗവാനാണ് സ്വയം കര്‍ത്താവും ഭോക്താവുമായി എല്ലാം അനുഭവിക്കുന്നതും അഭിരമിക്കുന്നതും. എല്ലാമെല്ലാം ബ്രഹ്മമാകുന്നു. എല്ലാറ്റിനെയും ക്രമികമായി വികസ്വരമാക്കുന്നുവെങ്കിലും അതിന് ആദിയന്തങ്ങള്‍ ഇല്ല.”

സൃഷ്ടിയും വിലയനവും അനന്തബോധത്തിന്റെ അല്ലെങ്കില്‍ ഭഗവാന്റെ പ്രഭാവങ്ങളില്‍പ്പെടുന്നു. എല്ലാറ്റിന്റെയും കര്‍ത്താവും ഭോക്താവും ബോധമാണ്. അതിനാല്‍ ആരുമിവിടെ കര്‍ത്താവായും ഭോക്താവായും ഇല്ല എന്ന് പറയുന്നതും ഭാഗവാനാണിതെല്ലാം എന്ന് പറയുന്നതും ശരിയാണ്.

അതിനാല്‍ യമനിയമാദികള്‍ ഭഗവാനില്‍ നിലകൊള്ളുന്നു എന്ന് പറയുന്നതും ഇല്ലെന്നു പറയുന്നതും ശരിയാകുന്നു. ഇതെല്ലാം ഓരോരുത്തര്‍ക്കും നേരനുഭവമാണ്.


രാമാ ഞാനിതാണ് നിനക്കായി പറഞ്ഞു തന്നത്. അറിയാന്‍ യോഗ്യമായ എല്ലാം ഞാന്‍ നിനക്കായി പകര്‍ന്നു തന്നിരിക്കുന്നു. അതിന്റെ ഉണ്മയില്‍, പ്രബുദ്ധതയുടെ പ്രശാന്തതയില്‍ അഭിരമിച്ചാലും. നിര്‍വ്വാണപദത്തിലെന്നവണ്ണം സര്‍വ്വസ്വതന്ത്രനായി രാജ്യഭാരം നിര്‍വ്വഹിച്ചാലും.

710 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 710

ന വിനശ്യത എവേദം തത: പുത്ര ന വിദ്യതേ
നാസതോ വിദ്യതേ ഭാവോ നാഭാവോ വിദ്യതേ സത: (6.2/213/11)
വസിഷ്ഠന്‍ തുടര്‍ന്നു: നീയിപ്പോള്‍ എന്നോടു ചോദിച്ചതുപോലെ കഴിഞ്ഞുപോയ ഒരു യുഗത്തിലും നീ ഇത് ചോദിച്ചിരുന്നു. അപ്പോഴും നീയെന്റെ ശിഷ്യനും ഞാന്‍ നിന്റെ ഗുരുവുമായിരുന്നു. ഞാനപ്പോഴത്തെ ചര്‍ച്ചകള്‍ കൃത്യമായി ഓര്‍മ്മിക്കുന്നു.
ശിഷ്യന്‍ ചോദിച്ചു: ഭഗവന്‍, ലോകചക്രം അവസാനിക്കുമ്പോള്‍ അവസാനിക്കുനതെന്താണ്? എന്താണ് നശിക്കുന്നത്?
ഗുരു പറഞ്ഞു: മകനേ, എന്തെല്ലാം കാണപ്പെടുന്നോ അവയെല്ലാം നശിക്കും. ദീര്‍ഘസുഷുപ്തിയില്‍ ആമഗ്നമാവുമ്പോള്‍ സ്വപ്നത്തില്‍ക്കാണുന്ന ലോകം ഇല്ലാതാവുന്നതുപോലെയാണത്. 
ഈ ലോകങ്ങളും അതില്‍ ‘ഉറച്ചു’ നില്‍ക്കുന്ന പരവ്വത നിരകളടക്കം എല്ലാമെല്ലാം അവസാനം ഇല്ലാതാവും. മാത്രമല്ല, കാലവും കര്‍മ്മവും ലോകത്തിലെ യമനിയമ ക്രമങ്ങളുമെല്ലാം നശിച്ചുപോകും. എല്ലാ ജീവജാലങ്ങളും ആകാശംപോലും ഇല്ലാതെയാവും. കാരണം ആകാശത്തെപ്പറ്റി ചിന്തിക്കാന്‍ ആരുമില്ലാത്തപ്പോള്‍ ആകാശത്തിനു എവിടെയാണ് നിലനില്‍ക്കാനാവുക?

ദൈവിക സത്വങ്ങള്‍ പോലും- സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ്‌, സ്ഥിതികാരകനായ മഹാവിഷ്ണു, സംഹാരകനായ പരമശിവന്‍ - എല്ലാം നാമമടക്കം സമൂലം ഇല്ലാതെയാവും.പിന്നെയെന്താണ് അവസാനിക്കുക? ബോധം. അനന്തബോധം. എന്നാല്‍ ഇപ്പറയുന്ന ബോധമെന്ന സംജ്ഞപോലും ഇപ്പോഴത്തെ അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ പറയുന്നതാണ്.
 
ശിഷ്യന്‍ ചോദിച്ചു: ഇല്ലാത്തതിന് ഉണ്മയില്ല എന്നും ഉള്ളതിനു നാശമില്ല എന്നും ഞാന്‍ കേട്ടിരിക്കുന്നു. അപ്പോള്‍ നാമിക്കാണുന്നതിന്റെ നാശമെങ്ങിനെ സാധിക്കും?

ഗുരു പറഞ്ഞു: “മകനേ, ‘ഇത്’ നശിക്കുന്നതല്ല. അതിനാലാണ് ‘ഇത്’ കാണപ്പെടുന്ന വസ്തുവല്ല എന്ന് പറയുന്നത്. അസത്തില്‍ ഉണ്മ ഭവിക്കുന്നില്ല. സത്തിന് ഉണ്മയുടെ അഭാവവുമില്ല.”

ഒരിക്കലുമൊരിടത്തും ഇല്ലാത്തവ അഭാവിതങ്ങളാണ്. അവയെക്കെങ്ങിനെ നശിക്കാനാകും?

മരുഭൂമിയിലെ കാനല്‍ജലത്തില്‍ എന്താണ് ശാശ്വതമായുള്ളത്? ഭ്രമക്കാഴ്ചയില്‍ എന്തിനാണ് സ്ഥിരതയുള്ളത്? ഈ ലോകത്ത് കാണപ്പെടുന്നതെല്ലാം ഭ്രമക്കാഴ്ചയാണ്. അങ്ങിനെയുള്ള കാഴ്ചകള്‍ക്ക് എന്തുകൊണ്ട് അവസാനമുണ്ടായിക്കൂടാ? ഉറക്കമുണരുമ്പോള്‍ സ്വപ്നം അവസാനിക്കുന്നു. ഉറക്കത്തിലേയ്ക്ക് കടക്കുമ്പോള്‍ ജാഗ്രദവസ്ഥയുടെ അന്ത്യമായി. അതുപോലെയാണ് ലോകത്തിന്റെ അവസാനം.

ഉറക്കമുണരുമ്പോള്‍ സ്വപ്നനഗരങ്ങള്‍ എങ്ങുപോയി മറഞ്ഞു? അതുപോലെ, ഈ ലോകവും എവിടെപ്പോയി എന്ന് നമുക്കറിയാനാവില്ല.

ശിഷ്യന്‍ ചോദിച്ചു: എന്തുകൊണ്ടാണ് ഈ ‘കാഴ്ചകള്‍’ ഉണ്ടാകുന്നതും മറയുന്നതും?

ഗുരു പറഞ്ഞു: അനന്തബോധം മാത്രമാണ് ഇവയൊക്കെയായി കാണപ്പെടുന്നത്. ബോധ വിഭിന്നമായി ലോകമില്ല. വൈവിദ്ധ്യങ്ങളായ കാഴ്ചകളെ പ്രകടമാക്കുമ്പോഴും ബോധത്തിന് മാറ്റങ്ങള്‍ ഒന്നുമില്ല. അതിന്റെ സഹജഭാവത്തില്‍ യാതൊരു വികല്‍പ്പവും സംഭവിക്കുന്നില്ല.
പ്രത്യക്ഷമാവലും മറയലും ബോധത്തിന്റെ ഭാവങ്ങള്‍ തന്നെയാണ്. നീയാണ് സത്യത്തിലുള്ളത്. ജലത്തില്‍ക്കാണുന്ന നിന്റെ പ്രതിബിംബം യാഥാര്‍ത്ഥ്യമല്ല. അത് ക്ഷണികമാണ്.
സ്വപ്നവും സ്വപ്നരഹിതമായ അവസ്ഥയും സുഷുപ്തിയാണെന്നതുപോലെ സൃഷ്ടിയും വിലയനവും ബ്രഹ്മം തന്നെയാണ്. 

709 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 709

കേവലം ത്വമബുദ്ധത്വാച്ഛബ്ദശ്രവണ ബോധിത:
അദ്വയേ ബ്രഹ്മബോധേസ്മിന്‍ദ്വിതാമഭ്യുപഗച്ഛസി (6.2/212/13)
വസിഷ്ഠന്‍ തുടര്‍ന്നു: ബ്രഹ്മം സ്വയം അനന്തവിഹായസ്സാണെന്ന് കരുതുന്നു. ബ്രഹ്മം അതാണല്ലോ! ആ അനന്തത്തില്‍ത്തന്നെയാണ് വിശ്വപുരുഷനായി അതില്‍ അനേകം ലോകങ്ങള്‍ നിലകൊള്ളുന്നത്. എന്നാല്‍ ഇവയൊന്നും ബ്രഹ്മഭിന്നമല്ല. ഇവയെല്ലാം ബ്രഹ്മം തന്നെയാകുന്നു.
ലോകമെന്ന കാഴ്ച, ഭ്രമക്കാഴ്ചയാണ്. മരുഭൂമിയിലെ കാനല്‍ജലം നോട്ടത്തില്‍ ശരിക്കുള്ള ജലം പോലെ തന്നെയാണല്ലോ! അത് ഉണ്ടെന്നുള്ള തോന്നലിന്റെ സത്യം നമുക്കറിയാം.
രാമന്‍ ചോദിച്ചു: ഭഗവന്‍, എപ്പോഴാണ് ബ്രഹ്മത്തില്‍ സൃഷ്ടിയവബോധം ഇല്ലാതിരിക്കുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: ബ്രഹ്മത്തില്‍, അനന്തബോധത്തില്‍ സൃഷ്ടിയെന്ന സങ്കല്‍പ്പം ഇപ്പോഴും ഇപ്പോഴും ഉണ്ട്. സൃഷ്ടിയും അതിന്റെ അഭാവവും ബ്രഹ്മത്തില്‍ ഇപ്പോഴും ഉണ്ടെന്നു പറയുമ്പോഴും അവ രണ്ടും രണ്ടു വ്യതിരിക്തമായ രണ്ടസ്തിത്വങ്ങളായല്ല ബ്രഹ്മത്തില്‍ നിലകൊള്ളുന്നത്. അങ്ങിനെ നോക്കുമ്പോള്‍ മറ്റൊരു വീക്ഷണത്തില്‍ അവ ബ്രഹ്മത്തില്‍ നിലകൊള്ളുന്നില്ല എന്ന് വേണമെങ്കില്‍ പറയാം. കാറ്റില്‍ ചലനമെന്നതുപോലെ സഹജസ്വഭാവമായതിനാല്‍ ബ്രഹ്മം സൃഷ്ടിയെ വേറിട്ട്‌ അറിയപ്പെടേണ്ട വസ്തുവായി അറിയുന്നില്ല എന്ന് പറയാം. അതിനാല്‍ സൃഷ്ടിക്ക് ആദിയന്തങ്ങള്‍ ഇല്ല. അതാണ്‌ ബ്രഹ്മം.

“പൂര്‍ണ്ണ പ്രബുദ്ധതയെ പ്രപിച്ചിട്ടില്ലാത്തപ്പോള്‍, ഈ വാക്കുകള്‍ മാത്രം കേട്ട് ഉള്ളിലൊരു ഉണര്‍വ്വ് നിറയുമ്പോള്‍ നിന്നില്‍ ഒരാപേക്ഷിക ദ്വന്ദം അല്ലെങ്കില്‍ നാനാത്വം അനുഭവമായി അങ്കുരിക്കുന്നുണ്ട്. അത് അദ്വയമായ ബ്രഹ്മമാകുന്നു.”

യാതൊന്നും ഇവിടെ നിലകൊള്ളുന്നില്ല. അതിനാല്‍ വസ്തുക്കളെപ്പറ്റിയുള്ള ധാരണകള്‍ക്കും സാംഗത്യമില്ല. ആത്മാവല്ലാതെ യാതൊന്നുമില്ല, ആത്മാവ് വസ്തുക്കളെ അവബോധിക്കുന്നുമില്ല.

മൂന്നു ലോകങ്ങളിലും കാണപ്പെടുന്നവ എപ്പോഴും കാണപ്പെടുന്നു. എന്നാല്‍ അത് പരമപ്രശാന്തമായ ബ്രഹ്മമാകുന്നു. അതില്‍ വൈവിദ്ധ്യത ഇല്ലേയില്ല. പൂര്‍ണ്ണപ്രബുദ്ധതയുടെ അഭാവമാണ് വൈവിദ്ധ്യതയെ പ്രകടമാക്കുന്നത്. പൂര്‍ണ്ണ പ്രബുദ്ധന് വേദശാസ്ത്രങ്ങളോ യമനിയമങ്ങളോ ആവശ്യമില്ല. കാരണം ‘ഞാന്‍’ എന്ന പരിമിതികൊണ്ടുണ്ടാവുന്ന ദ്വന്ദാനുഭവങ്ങളോ നാനാത്വമോ അപ്പോളില്ല.

രാമന്‍ ചോദിച്ചു: പരം പൊരുളില്‍ ‘ഞാന്‍’ എന്നൊരു ധാരണ ഉദയം ചെയ്യുമ്പോള്‍ എന്ത് സംഭവിക്കുന്നു?

വസിഷ്ഠന്‍ പറഞ്ഞു: ബോധത്തില്‍ ‘ഞാന്‍’ ഉദിക്കുമ്പോള്‍ അനന്തവിഹായസ്സെന്ന സങ്കല്‍പ്പം അതോടൊപ്പം ഉണ്ടാവുന്നു. അതേത്തുടര്‍ന്ന് കാലദേശധാരണകളും വിഭജനാത്മകതയും വൈവിദ്ധ്യതയും ഉണ്ടാവുകയായി. അങ്ങിനെയാണ് ‘ഞാനിവിടെയുണ്ട്’, ‘ഞാനിവിടെയില്ല’ എന്നിത്യാദി ചിന്തകള്‍ ഉദിക്കുന്നത്.


ഇവയെല്ലാം ഉണ്ടാവുമ്പോള്‍ ‘ഞാന്‍’, സൂക്ഷ്മങ്ങളായ മൂലഘടങ്ങളെപ്പറ്റി ബോധവാനാകുന്നു. അതില്‍ നിന്നും ലോകമെന്ന അനുഭവം ഉല്‍പ്പന്നമാകുന്നു. അങ്ങിനെ ബ്രഹ്മത്തില്‍ നിന്നും അനന്തബോധം ഭാവപ്പകര്‍ച്ചയാര്‍ന്നതുപോലെ ബ്രഹ്മേതരമായ ലോകാനുഭവം ആപേക്ഷികമായി ഉണ്ടാവുന്നു. ഇത് സത്യമല്ല. ഉണ്മയായി ഉള്ളത് അനന്തബ്രഹ്മം മാത്രമാണ്. 

708 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 708

ഇത്ഥമസ്തു യദി വാന്യഥാസ്തു വാ മൈവ ഭൂദൂഭവതു കോത്ര സംഭ്രമ:
മുഞ്ച ഫല്‍ഗുനി ഫലേ ഫലഗ്രഹം ബുദ്ധവാന്‍സി കൃതം പരിശ്രമൈ: (6.2/211/30)

രാമന്‍ ചോദിച്ചു: ആരാണീ സിദ്ധന്മാര്‍, സാദ്ധ്യന്മാര്‍, യമന്‍, ബ്രഹ്മാവ്, വിദ്യാധരന്മാര്‍, ഗന്ധര്‍വ്വന്മാര്‍, എന്നെല്ലാം അറിയപ്പെടുന്ന സത്വങ്ങള്‍? അവരുടെ ലോകങ്ങള്‍ എന്തൊക്കെയാണ്?
വസിഷ്ഠന്‍ പറഞ്ഞു: നിന്റെ പിന്നിലും മുന്നിലുമുള്ള   ഓരോ ദിനരാത്രങ്ങളിലും നീ സിദ്ധാദികളുടെ  ലോകങ്ങളെ കണ്ടുകൊണ്ടിരിക്കുന്നു. നീ അവരെ കാണാന്‍ ആഗ്രഹിക്കുന്നപക്ഷം നിനക്കവരെ കാണാം. അവരെ നിനക്ക് കാണണ്ട എന്നാണെങ്കില്‍ അതും അപ്രകാരം സംഭവിക്കുന്നു. 
അവരെ കാണുന്നതിനായുള്ള പരിശീലനം നിനക്ക് ലഭിച്ചിട്ടില്ലെങ്കില്‍ അവര്‍ അങ്ങകലെ മാഞ്ഞു മറഞ്ഞിരിക്കുന്നതായി നിനക്ക് തോന്നും. ഈ ലോകങ്ങള്‍ അതീവ സൂക്ഷ്മങ്ങളാണ്, അതിഭൌതീകങ്ങളുമാണവ. വിഹായസ്സുമുഴുവാന്‍ അവരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. നാം കാണുന്ന ഈ ലോകം എപ്രകാരം ഭ്രമാത്മകമായിരിക്കുന്നുവോ അതുപോലെ സിദ്ധഗന്ധര്‍വ്വന്മാരുടെ ലോകങ്ങളും ഭ്രാമാത്മകം തന്നെയാണ്.

അവരുടെ മാനസീകശക്തികൊണ്ട് അവര്‍ അതത്  ലോകങ്ങളെ പ്രബലമാക്കിയതുപോലെ നിനക്കും നിന്റെ സങ്കല്‍പ്പ ലോകങ്ങളെ തീവ്രധ്യാനത്തിലൂടെ പ്രബലത്വമുള്ളതാക്കിത്തീര്‍ക്കാം. സിദ്ധന്മാരും മറ്റും അവരവരുടെ ലോകങ്ങളെ പ്രബലമാക്കിഎന്ന് പറഞ്ഞു, എന്നാല്‍ മറ്റുള്ളവര്‍ക്ക് അതത്ര എളുപ്പമല്ല എന്നും നാമറിയണം.

വിശ്വം മുഴുവന്‍ വ്യാപരിച്ചിരിക്കുന്നത് അനന്തബോധമാണ്. ആ ബോധത്തില്‍ സ്വയം ഉണര്‍ന്നുയരുന്ന സങ്കല്‍പ്പനങ്ങളാണീ വിശ്വം.

ഈ വിശ്വം ഒന്നില്‍ നിന്നോ ഒന്നിനാലോ നിര്‍മ്മിക്കപ്പെട്ടതല്ല. അങ്ങിനെയൊരു കാരണം സൃഷ്ടിയാദ്യത്തില്‍ ഉണ്ടായിട്ടേയില്ല. ബോധത്തില്‍ ഉരുവാകുന്ന സങ്കല്‍പ്പം വിശ്വമാകുന്നു എന്ന് മാത്രം. സത്യത്തില്‍ അങ്ങിനെയൊരു 'മല' ഒരിടത്തുമില്ല, എങ്കിലും മനസ്സില്‍ ഒരാള്‍ ഒരു പര്‍വ്വതത്തെ കാണുന്നതുപോലെയാണ് ലോകനിര്‍മ്മിതിയും. 

അതിനാല്‍ സത്യജ്ഞാനികള്‍ ഈ ലോകത്ത് വിഹരിക്കുന്നത് ചലിക്കുന്ന വൃക്ഷങ്ങള്‍ എന്നതുപോലെയാണ്. ഉണ്ടായി മറയുന്ന തിരകള്‍ സമുദ്രത്തില്‍ നിന്നും വിഭിന്നമല്ലാത്തതുപോലെ വിശ്വങ്ങള്‍ ബ്രഹ്മത്തില്‍ ഉണ്ടായി മറയുന്നു.

ഈ ലോകം ഏറെക്കാലമായി നിലനില്‍ക്കുന്നതായി നാം അനുഭവിക്കുന്നുവെങ്കിലും സത്യമെന്ന തോന്നല്‍ അതിനുണ്ടാക്കാന്‍ സാധിക്കുന്നുവെങ്കിലും അത് വെറും ശൂന്യമാണ്. ഒരു സങ്കല്‍പ്പനഗരത്തിന്റെ രൂഢിയേ അതിനുള്ളു. മനുഷ്യര്‍ അവരവരുടെ അസ്തിത്വം അനുഭവിച്ചിട്ടുണ്ടെങ്കിലും അത് സത്തല്ല. ചിലപ്പോള്‍ സ്വപ്നത്തില്‍ ഒരാള്‍ അവനവന്റെ മരണം പോലും കണ്ടുവെന്നിരിക്കുമല്ലോ!

അസത്ത് സത്തായി കാണപ്പെടുന്നു.! പരമപുരുഷന്റെ രണ്ടു ഭാവങ്ങളാണ് സത്തും അസത്തും. ഭാവാഭാവങ്ങള്‍ മാത്രമാണവ. ഇപ്പറഞ്ഞ പരമപുരുഷനും ഒരു സങ്കല്‍പ്പധാരണ മാത്രമാണ്.


“കാര്യങ്ങള്‍ ഇങ്ങിനെയിരുന്നുകൊള്ളട്ടെ. അല്ലെങ്കില്‍ സത്യം ഇതില്‍ നിന്നെല്ലാം വിഭിന്നമായിക്കൊള്ളട്ടെ, എന്തിനാണ് നാം ചിന്താക്കുഴപ്പത്തില്‍പ്പെടുന്നത്? എല്ലാ വിധത്തിലുള്ള കര്‍മ്മഫലസംഗവും അതിനായുള്ള തേടലും അവസാനിപ്പിക്കുക. നീ പ്രബുദ്ധനാണ്! വെറുതെ വ്യര്‍ത്ഥകര്‍മ്മങ്ങളില്‍ ആമഗ്നനാവാതിരിക്കുക!”

707 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 707

ചിദ്വ്യോമ ചാസ്തി സര്‍വത്ര സര്‍വം ചൈതജ്ജഗന്മയം
സര്‍വം ബ്രഹ്മമയം ശാന്തം ജഗദിത്യപി ശബ്ദിതം  (6.2/210/31)

വസിഷ്ഠന്‍ പറഞ്ഞു: “ഞാനൊരു ചന്ദ്രനാകട്ടെ’ എന്ന് നൂറുപേര്‍ ധ്യാനിച്ചാലും എന്തുകൊണ്ടാണ് നൂറു ചന്ദ്രന്മാര്‍ ആകാശത്തു കാണാന്‍ കഴിയാത്തതെന്ന് ഞാനിനി പറയാം.
അവരെല്ലാം കാണപ്പെടുന്നത് ഒരേ ആകാശത്തല്ല. അവര്‍ ചെല്ലുന്നത് ഒരേ ചന്ദ്രനിലുമല്ല. ഒരാളുടെ സ്വപ്നനഗരിയില്‍ മറ്റൊരാള്‍ക്ക് പ്രവേശനമില്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ സ്വപ്നലോകമുണ്ട്. അവിടെ അയാള്‍ ചന്ദ്രനായി മാറുന്നു. അതുപോലെയാണ് പല പലയാളുകള്‍ ഒരേ സമയം ഭാര്യയാക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീയുടെ കാര്യവും. അത്തരം പ്രാര്‍ത്ഥനകളുടെ ഫലം ഓരോരുത്തര്‍ക്കും അവരവരുടെ ബോധത്തില്‍ ഉരുത്തിരിയുന്നു. അവര്‍ ഓരോരുത്തര്‍ക്കും അവ ‘യഥാര്‍ത്ഥ’ അനുഭവങ്ങളായി മാറുന്നു.
തീര്‍ച്ചയായും ഇതെല്ലാം സങ്കല്പങ്ങള്‍ മാത്രമാണെന്നോര്‍ക്കണം. സങ്കല്‍പ്പത്തില്‍ എന്താണ് അസാദ്ധ്യമായി ഉള്ളത്? അതുപോലെയാണ് ഒരുവന്‍ അവന്റെ പുണ്യാദിഫലങ്ങള്‍ പിതൃലോകങ്ങളിലും മറ്റും അനുഭവിക്കുന്നത്. ബോധത്തില്‍ ഉരുവായ സങ്കല്‍പ്പമനുസരിച്ച് ‘അങ്ങേ ലോകത്തില്‍’, പുണ്യപ്രവൃത്തികള്‍ക്ക് ഉചിതമായി കിട്ടാവുന്ന ഫലങ്ങളെക്കുറിച്ചും ബോധം സങ്കല്‍പ്പിക്കുന്നു. ജ്ഞാനികള്‍ ഇങ്ങിനെയാണ്‌ പറയുന്നത്.
 
രാജാവ് ചോദിച്ചു: ഭഗവന്‍, എങ്ങിനെയാണ് ഈ ദേഹം ആദ്യമായി കാണപ്പെട്ടത്?

വസിഷ്ഠന്‍ പറഞ്ഞു: ഋഷിയുടെ നോട്ടത്തില്‍ ഈ ദേഹമെന്ന ‘സാധനം’ ഉള്ളതല്ല, ഉണ്മയല്ല. അതും ബ്രഹ്മം മാത്രമാണ്. അതുപോലെ തന്നെയാണ് വ്യവഹാരാര്‍ത്ഥം ബോധത്തിലെ ‘സ്വപ്നം’ എന്ന് പറയുന്നതും. വാസ്തവത്തില്‍ ബോധത്തില്‍ അതില്‍ നിന്നും വ്യതിരിക്തമായി ‘സ്വപ്നം’ ഉണ്ടാവുക സാദ്ധ്യമല്ല.

ദേഹം എന്ന ഒന്നില്ല., അതില്‍ സ്വപനവും ഇല്ല. ജാഗ്രദ്, സ്വപ്നം, സുഷുപ്തി എന്നീ തലങ്ങള്‍ ‘ഇല്ലാത്ത’വയാണ്. എന്തുണ്ടോ അത് നിശ്ശൂന്യമാണ്. ‘ഓം’ എന്നതിനെ വിളിക്കുന്നു. അത്തരം വ്യാഖ്യാനങ്ങളും നമുക്ക് മതിയാക്കാം.

ദേഹബോധത്തില്‍, ‘അത്’, ‘ഇത്’, എന്നിവയ്ക്കിടയ്ക്ക് ഏകവും അനേകവും ഇരിക്കുന്നു. അനന്തം അനന്തത്തില്‍ വികസ്വരമാവുന്നു. അനന്തം മാത്രമേ നിലനില്‍ക്കുന്നുള്ളു. കാണപ്പെടുന്നതല്ല അതിന്റെ സ്വഭാവം. ബോധം എന്തൊക്കെ ധരിക്കുന്നുവോ അതങ്ങിനെതന്നെ ഉള്ളതുപോലെ കാണുന്നു.

“അവിച്ഛിന്നമായ ബ്രഹ്മം എല്ലാടവും നിറഞ്ഞിരിക്കുന്നു. അതുതന്നെയാണ് ഇക്കാണുന്ന സൃഷ്ടിജാലവും. ഇവയെല്ലാം ബ്രഹ്മത്തില്‍ പ്രശാന്തിയടഞ്ഞിരിക്കുന്നു. അനന്തബോധമായ അത് തന്നെയാണ് സൃഷ്ടി.”

അതങ്ങിനെയല്ലാതെ സാദ്ധ്യമേയല്ല. മറ്റെല്ലാം അവിദ്യയും വികലചിന്തകളുമാകുന്നു. ഇതാണ് ലോകത്തിലെ എല്ലാവരുടെയും അനുഭവം. മാത്രമല്ല വേദശാസ്ത്രങ്ങള്‍ ഉദ്ഘോഷിക്കുനതും മറ്റൊന്നല്ല.

ഈ സത്യം സാക്ഷാത്ക്കരിക്കുമ്പോള്‍ ആ സാക്ഷാത്ക്കാരവും ബ്രഹ്മമാകുന്നു. വിശ്വത്തെ മുഴുവന്‍ ബ്രഹ്മവിഭിന്നമല്ലാതെ അറിയുകയാണ്. ഞാന്‍ വേദശാസ്ത്രങ്ങളിലും അനുഭവങ്ങളിലും എന്റെ ജ്ഞാനത്തെ താരതമ്യപ്പെടുത്തി സത്യമറിഞ്ഞിരിക്കുന്നു.
  
ഇവിടെ, ഇപ്പോള്‍ ലഭ്യമായ മുക്തിയാണാ ജ്ഞാനം. ഏറ്റവും ഉചിതമാണത്. സംസാരവൃക്ഷത്തെ സംബന്ധിച്ച സത്യം സ്പഷ്ടമായി വെളിവാകുമ്പോള്‍ ‘ഞാന്‍ തന്നെയാണ് ത്രിലോകങ്ങള്‍’ എന്ന സാക്ഷാത്ക്കാരം നിറവാകുന്നത് തന്നെയാണ് മുക്തി.


കാണപ്പെടുന്ന പ്രപഞ്ചം അങ്ങിനെതന്നെ മാറ്റമില്ലാതെ നിലകൊള്ളും എന്നാല്‍ അപ്പോള്‍ അത് ബോധത്തിനുള്ള വിഷയമല്ല. അത് അനന്തത്തില്‍ വിലീനമാവുന്നു.